വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്കു കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിക്കു വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹംഗ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ ഗതാഗതം തടഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതും നിലവിലെ വെല്ലുവിളികളാണ്.
ട്രംപ് ഭരണകൂടത്തിനു കീഴിൽ പ്രതിരോധ വകുപ്പിൽ നടക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണിത്. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നേവി സെക്രട്ടറിയുടെ പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾ സ്ഥിതി പിന്നെയും വഷളാക്കി. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഈ നയതന്ത്ര - സൈനിക പ്രതിസന്ധികൾക്കിടയിലാണ് യുഎസ് നാവികസേനയുടെ തലപ്പത്ത് രാജി.