National
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന് എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.
അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സീനിയർ എംപി കാകോലി ഘോഷ് ദസ്തിഗർ എല്ലാ പാർട്ടി പദവകളും രാജിവച്ചു.
ബരാസത്തിൽനിന്ന് നാലു തവണ ലോക്സഭാംഗമായ ദസ്തിഗർ തൃണമൂൽ വനിതാ വിഭാഗം ദേശീയ അധ്യക്ഷയാണ്. അതേസമയം, ദസ്തിഗർ ലോക്സഭാംഗത്വം രാജിവച്ചിട്ടില്ല. സാധാരണ പാർട്ടി പ്രവർത്തകയായി തുടരുമെന്ന് ഇവർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ ദസ്തിഗറും ആറ് തൃണമൂൽ എംഎൽഎമാരും പങ്കെടുത്തിരുന്നു.
തൃണമൂലിന്റെ പ്രചാരണതന്ത്രങ്ങളെ കാകോലി ഘോഷ് ദസ്തിഗർ രൂക്ഷമായി വിമർശിച്ചിരുന്നു. ഐ-പാക് പോലുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്കെതിരേയും ദസ്തിഗർ രൂക്ഷ വിമർശനമുയർത്തി.
ഇതിനിടെ, 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ബിജെപിയിൽ ചേരാൻ തയാറെടുത്തിരിക്കുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ അവകാശപ്പെട്ടു. ഖാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ എംപി സൗഗത റോയി പറഞ്ഞു.
National
ചെന്നൈ: ഒരു അണ്ണാ ഡിഎംകെ എംഎൽഎകൂടി ഇന്നലെ രാജിവച്ചു. ഇതോടെ രാജിവച്ച അണ്ണാ ഡിഎംകെ എംഎൽഎമാരുടെ എണ്ണം നാലായി. പാർട്ടിയുടെ അംഗബലം 47ൽനിന്ന് 43 ആയി ചുരുങ്ങി.
അംബാസമുദ്രം എംഎൽഎ എസക്കി സുബ്ബയയാണ്ഇന്നലെ രാജിവച്ചത്. സ്പീക്കർ ജെ.സി.ഡി. പ്രഭാകറെ കണ്ട് രാജിക്കത്ത് നല്കി.
തിങ്കളാഴ്ച രാജിവച്ച മൂന്ന് എംഎൽഎമാരുടെ രാജി സ്വീകരിക്കരുതെന്ന് ഇന്നലെ എടപ്പാടി പക്ഷം സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നാലാമത്തെ എംഎൽഎയും രാജിവച്ചത്. സുബയ്യയുടെ രാജി സ്വീകരിച്ചെന്ന് സ്പീക്കർ അറിയിച്ചു.
International
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്റലിജൻസ് മേധാവി തുളസി ഗാബാർഡ് പദവി രാജിവെച്ചു.
ഇന്നലെ ഓവൽ ഓഫീസിൽ നടന്ന യോഗത്തിലാണ് ഗബാർഡ് രാജി തീരുമാനം ട്രംപിനെ അറിയിച്ചത്. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.
ഭർത്താവ് എബ്രഹാമിന് അപൂർവ തരം ബോണ്‍ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതായും ഈ സമയത്ത് പൊതുസേവനത്തിൽ നിന്നും മാറി നിന്നുകൊണ്ട് ഈ പോരാട്ടത്തിൽ അദ്ദേഹത്തെ പൂർണമായും പിന്തുണയ്ക്കുവാനാണ് ശ്രമിക്കുന്നതെന്നും ഗാബാർഡ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, തുളസി ഗാബാർഡിന്റെ രാജി വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും വർത്തകൾ വരുന്നുണ്ട്. ട്രംപിന്റെ ഓഫീസും ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
International
ലണ്ടൻ: അമേരിക്കയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അംബാസഡർ ജയിംസ് റോസ്കോ അപ്രതീക്ഷിതമായി പദവിയൊഴിഞ്ഞു. അദ്ദേഹമോ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയമോ ഇതിനുള്ള കാരണം വ്യക്തമാക്കിയില്ല.
വാഷിംഗ്ടൺ ഡിസിയിലെ ബ്രിട്ടീഷ് എംബസിയിൽ 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതാണ്.
എപ്സ്റ്റീൻ ബന്ധത്തിൽ മുൻ അംബാസഡർ പീറ്റർ മാൻഡൽസന്റെ കസേര തെറിച്ചപ്പോൾ റോസ്കോ ബ്രിട്ടീഷ് സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു.
International
റിഗ: യുക്രെയ്ൻ ഡ്രോണുകൾ രാജ്യത്തേക്കു കടന്ന സംഭവത്തിൽ ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിന രാജിവച്ചു.
ഭരണപക്ഷകക്ഷിയായ ഇടതുപക്ഷ പ്രോഗ്രസീവ്സ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് എവിക രാജി പ്രഖ്യാപിച്ചത്.
യുക്രെയ്ൻ ഡ്രോണുകൾ ലത്വിയൻ വ്യോമാതിർത്തി ലംഘിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രൂഡ്സിനെ പുറത്താക്കിയത് ഭരണസഖ്യത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
പ്രോഗ്രസീവ്സ് പാർട്ടി പ്രതിനിധിയായ സ്പ്രുഡ്സിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇടത് പാർട്ടി പിന്തുണ പിൻവലിച്ചത്.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജിക്കുവേണ്ടിയുള്ള മുറവിളി മുറുകുന്നു. സ്റ്റാർമർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും രാജിവച്ചു. ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗാണ് രാജിവച്ചത്.
ഇതോടെ അഞ്ചു മന്ത്രിമാരാണു രാജിവച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ വൻ തിരിച്ചടിയിൽ ഉത്തരവാദിത്വമേറ്റെടുത്ത് സ്റ്റാർമർ രാജിവയ്ക്കണമെന്നാണ് ആവശ്യം. സ്റ്റാർമർ രാജിവച്ചാൽ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് സ്ട്രീറ്റിംഗിനെയാണ്.
സ്റ്റാർമറുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞാണ് സ്ട്രീറ്റിംഗിന്റെ രാജി. ബുധനാഴ്ച രാവിലെ 10ന് ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപനം.
Kerala
ചങ്ങനാശേരി: ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസ് തല്‍സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് രാജി.
2022ലാണ് സംസ്ഥാന സര്‍ക്കാര്‍ സണ്ണി തോമസിനെ ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിന്റെ ചെയര്‍മാനായി നിയമിച്ചത്.
രാജിക്കത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇ മെയിലൂടെ അയച്ചു. പൊതുമേഖലയില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിനെ ലാഭത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ സ്ഥാനം ഒഴിയുന്നതെന്ന് സണ്ണി തോമസ് പറഞ്ഞു.
Kerala
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. മോത്തി ജോർജ് വൈസ് ചാൻസലർ ഡോ. സിസാ തോമസ് മുമ്പാകെ രാജി സമർപ്പിച്ചു. അമ്പലപ്പുഴ ഗവ. കോളജ് പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. 2024 ലാണ് രജിസ്ട്രാറായി ചുമതലയേറ്റത്.
പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജി. സിൻഡിക്കറ്റിന്റെ വിവാദ തീരുമാനങ്ങൾക്കു രജിസ്ട്രാറുടെ സഹായങ്ങൾ ഉണ്ടായിരുന്നുവെന്ന ആക്ഷേപം ഇദ്ദേഹത്തിനെതിരേ ഉയർന്നിരുന്നു. ഇതിൽ നടപടി വരുമോയെന്ന ആശങ്കയിലാണു രാജിയെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം. എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം. എബ്രഹാമിന്റെ നടപടിയായിരുന്നു.
അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു.
98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Sports
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബുധനാഴ്ച കൂട്ടരാജിക്കത്ത് സമർപ്പിച്ചു. സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമായ സാഹചര്യത്തിൽ, ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കർശന നിലപാടെടുത്തതോടെയാണ് ഈ നാടകീയ നീക്കം.
ക്രിക്കറ്റ് ബോർഡിലെ ക്രമക്കേടുകളിൽ പൊതുജന പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നേരിട്ട് ഇടപെട്ടത്. പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്കും കായിക മന്ത്രി സുനിൽ കുമാര ഗാമേജിനും അംഗങ്ങൾ രാജിക്കത്ത് കൈമാറി.
നിലവിൽ ബോർഡിന്റെ ഭരണം നിയന്ത്രിക്കാൻ സർക്കാർ ഒരു ഇടക്കാല കമ്മിറ്റിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019 മുതൽ ബോർഡ് പ്രസിഡന്റായിരുന്ന ഷമ്മി സിൽവ, ഇതിനുമുമ്പ് മൂന്ന് തവണ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ ഭരണമാറ്റം ശ്രീലങ്കൻ ക്രിക്കറ്റിനെ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെവിലക്കിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ആരാധകർ. ക്രിക്കറ്റ് ബോർഡുകളിൽ സർക്കാരുകൾ നേരിട്ട് ഇടപെടുന്നത് ഐസിസി നിയമങ്ങൾക്ക് വിരുദ്ധമാണ്.
2023 നവംബറിൽ അന്നത്തെ കായിക മന്ത്രി ബോർഡ് പിരിച്ചുവിട്ടപ്പോൾ, ഐസിസി ലങ്കയുടെ അംഗത്വം റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് അണ്ടർ-19 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലങ്കയ്ക്ക് നഷ്ടമാവുകയും ഫണ്ടിംഗ് തടയപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലൂടെയല്ലാതെ സർക്കാർ നിയമിക്കുന്ന ഇടക്കാല സമിതിയെ ഐസിസി അംഗീകരിച്ചില്ലെങ്കിൽ ലങ്കൻ ക്രിക്കറ്റ് വീണ്ടും വലിയ പ്രതിസന്ധിയിലാകും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്കു കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിക്കു വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹംഗ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ ഗതാഗതം തടഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതും നിലവിലെ വെല്ലുവിളികളാണ്.
ട്രംപ് ഭരണകൂടത്തിനു കീഴിൽ പ്രതിരോധ വകുപ്പിൽ നടക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണിത്. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നേവി സെക്രട്ടറിയുടെ പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾ സ്ഥിതി പിന്നെയും വഷളാക്കി. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഈ നയതന്ത്ര - സൈനിക പ്രതിസന്ധികൾക്കിടയിലാണ് യുഎസ് നാവികസേനയുടെ തലപ്പത്ത് രാജി.
International
കൊളംബോ: സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ കൽക്കരി ഇറക്കുമതി സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ശ്രീലങ്കൻ ഊർജമന്ത്രി കുമാര ജയകോടി രാജിവച്ചു.
കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയത്തെ ജയകോടി അതിജീവിച്ചിരുന്നു. 2024ൽ അധികാരത്തിലേറിയ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സർക്കാരിൽനിന്നുള്ള ആദ്യ രാജിയാണ് ജയകോടിയുടേത്.
ഊർജമന്ത്രാലയം സെക്രട്ടറി ഉദയംഗ ഹേമപാലയും രാജിവച്ചെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് അറിയിച്ചു.
കൽക്കരി ഇറക്കുമതി സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് പ്രത്യേക പ്രസിഡൻഷൽ കമ്മീഷനെ സർക്കാർ നിയോഗിച്ചു.
പക്ഷപാതരഹിതമായ അന്വേഷണം ഉറപ്പുവരുത്താനാണ് മന്ത്രിയും ഊർജ സെക്രട്ടറിയും രാജിവച്ചതെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. ആറു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. സർക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന് ജയകോടിയെ പിന്തുണച്ച് മന്ത്രി ബിമൽ രത്നായക പറഞ്ഞു.
താപവൈദ്യുത നിലയങ്ങൾക്കുവേണ്ടി കൽക്കരി ലഭ്യമാക്കാൻ 2008ൽ സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ചതാണ് ലങ്ക കോൾ കന്പനി. ഈ കന്പനിയുടെ കൽക്കരി ഇറക്കുമതിയിലാണ് അന്വേഷണം നടക്കുക.
National
പാറ്റ്ന: നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഉച്ചകഴിഞ്ഞ് ലോക് ഭവനിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈന് അദ്ദേഹം രാജി സമർപ്പിച്ചു.
അധികാരമേറ്റെടുക്കുന്ന പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും.
ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്വാൻ, ശ്രേയസി സിംഗ് എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ജെഡിയു നേതാവായ നിതീഷ് കുമാർ കഴിഞ്ഞ ആഴ്ച രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ടി.എൻ. സീമ നവകേരളം കർമപദ്ധതി കോ- ഓർഡിനേറ്റർ സ്ഥാനം രാജിവച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണചുമതലയുള്ള സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സീമ സർക്കാരിന്റെ ചുമതല ഒഴിഞ്ഞത്.
കോവളം നിയോജകമണ്ഡലത്തിന്റെ പ്രചാരണ ച്ചുമതലയാണ് ടി.എൻ. സീമയ് ക്കു നൽകിയിരിക്കുന്നത്. സർക്കാർ ശന്പളം പറ്റുന്നവർ തെരഞ്ഞെടുപ്പു പപ്രചാരണച്ചുമതല നിർവഹിക്കാൻ പാടില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
District News
കൊല്ലം: കൊല്ലം അസംബ്ലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എസ്. ജയമോഹൻ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ സ്ഥാനമൊഴിഞ്ഞു.
ധാർമികമായ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ കീഴിലുള്ള അധികാര സ്ഥാനങ്ങളിലുള്ളവർ മത്സര രംഗത്തിറങ്ങുമ്പോൾ ആ പദവി ദുരുപയോഗം ചെയ്യരുതെന്നേ നിർദ്ദേശിച്ചിട്ടുള്ളൂ. എന്നാൽ യാതൊരു വിമർശനങ്ങൾക്കും ഇട നൽകരുതെന്ന മുൻവിധിയുടെ പശ്ചാത്തലത്തിലാണ് രാജി. കോർപറേഷൻ ഡയറക്ടർ ബോർഡ് ചേർന്ന ശേഷമാണ് രാജിക്കത്ത് നൽകിയത്. പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു.
കോർപറേഷൻ ഡയറക്ടർ ബോർഡ് ചേർന്ന ശേഷമാണ് ജയമോഹൻ രാജിക്കത്ത് നൽകിയത്. സ്ഥാനമൊഴിഞ്ഞ ചെയർമാന് മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ മെമന്റോ സമ്മാനിച്ചു. സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക തൊഴിലാളി പ്രതിനിധികളായ ശ്രീരാജും സുനിൽകുമാറും കൈമാറി.
International
വാഷിംഗ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് രാജിവച്ചു. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽനിന്ന് രാജിവയ്ക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്.
സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Kerala
കോതമംഗലം: കേരള കോൺഗ്രസ്-എം എറണാകുളം ജില്ലാ പ്രസിഡന്റ് ടോമി ജോസഫും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാനും ഉൾപ്പെടെയുള്ള ഏതാനും നേതാക്കൾ രാജിവച്ച് പി.ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു.
പാർട്ടിയിലേക്കു വന്ന നേതാക്കളെ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ടോമി ജോസഫും എൻ.സി. ചെറിയാനും പറഞ്ഞു.
കോതമംഗലത്ത് കഴിഞ്ഞ 10 വർഷം വികസനങ്ങളില്ലാത്ത നാളുകളായിരുന്നു. അതിന് മാറ്റം വരണമെങ്കിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ എംഎൽഎ വിജയിച്ചു വരേണ്ടത് നാടിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പാർട്ടിയിലേക്ക് പുതിയതായി വന്ന നേതാക്കൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി. മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച് രാജി കത്ത് നൽകി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
Kerala
കൊച്ചി: കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക അംഗത്വവും എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് ടോമി ജോസഫ്. തന്നോടൊപ്പമുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നലാണ് രാജിവെക്കാന്‍ കാരണമെന്നും ഇത് സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് ഞാൻ. തന്നെ സ്നേഹിക്കുന്ന ആരെയും കൂടെ വിളിക്കുന്നില്ലെന്നും ടോമി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്പര്യം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ടി.എ. ഡേവിസും പ്രതികരിച്ചു. സീറ്റ് കച്ചവടം നടത്തി. പിറവം, പെരുമ്പാവൂര്‍ എന്നിവ പേയ്മെന്റ് സീറ്റുകളാണ്.
"കൂടിയാലോചന ഇല്ലാതെയാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രതിഷേധം ജോസ് കെ. മാണി അടക്കമുള്ളവരെ അറിയിച്ചിരുന്നു. പക്ഷേ ഇങ്ങനെ പോട്ടെ എന്നായിരുന്നു മറുപടി. ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്പര്യം ഇല്ല.'-ഡേവിസ് പറഞ്ഞു.
Kerala
മലപ്പുറം: എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്ലിംലീഗിൽ നിന്ന് സിപിഎമ്മിലേക്കെത്തിയ കെ.എസ്. ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും.
മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.
പല ഘടകങ്ങൾ പരിഗണിച്ചാണ് സക്കീറിനെ സ്ഥാനാർഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്.
പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായും ബാബു ദിവാകരൻ അറിയിച്ചു. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂർ മണ്ഡലം എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരന്റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ലെന്നും ബാബു ദിവാകരൻ വ്യക്തമാക്കി.
മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു. അടൂർ മണ്ഡലത്തിൽ ജയിക്കാനുള്ള പ്രവർത്തനങ്ങളല്ല കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കും, തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നിൽക്കാനാകില്ല എന്നും ബാബു ദിവാകരൻ വ്യക്തമാക്കി.
International
വത്തിക്കാൻ സിറ്റി: ബാഗ്ദാദിലെ കൽദായ പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ രാജി ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചതായി വത്തിക്കാൻ അറിയിച്ചു.
75 വയസ് തികഞ്ഞതിനെത്തുടർന്ന് രണ്ടു വർഷം മുന്‍പേ താൻ രാജിവയ്ക്കാൻ ആലോചിച്ചിരുന്നതായും എന്നാൽ തുടരാൻ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുകയായിരുന്നുവെന്നും കർദിനാൾ സാക്കോ പറഞ്ഞു.
അത്യന്തം വിഷമകരമായ സാഹചര്യത്തിലും വലിയ വെല്ലുവിളികൾക്കിടയിലുമാണ് 13 വർഷത്തോളം താൻ കർദായസഭയെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: നാട്ടിക എംഎല്‍എ സി.സി. മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. മുകുന്ദൻ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് ഗീതാ ഗോപിയെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാര്യമെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്‍ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധതയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന് കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്.
പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസിലാക്കിയതിന് പിന്നാലെ മുകുന്ദന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം രാവിലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില്‍ എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുനില്‍ ലാലൂര്‍ ഉള്‍പ്പടെയുള്ള സീറ്റ് മോഹികളെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
അതേ സമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Kerala
കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക.
അതേസമയം, സീറ്റുകൾ വച്ചു മാറുന്നതിൽ വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കാൾ തിങ്കളാഴ്ച ചർച്ച നടത്തും. ഇടുക്കിയിൽ വച്ചാണ് ചർച്ച.
ഇരവിപുരത്ത് എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് മത്സരിക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. സജി ഡി. ആനന്ദും പരിഗണനയിലുണ്ട്. ഈ മാസം 24ന് മണ്ഡലം കമ്മിറ്റികൾ ചേരാനും തീരുമാനമായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക്ക് സ്ഥാനാർഥിയാകും.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
International
ഓസ്ലോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ നോർവീജിയൻ നയതന്ത്രജ്ഞ മോണ ജൂൾ രാജിവച്ചു.
എപ്സ്റ്റീൻ 2019ൽ ന്യൂയോർക്കിലെ ജയിലിൽ മരിക്കുന്നതിനു മുന്‍പ് തയാറാക്കിയ ഒസ്യത്തിൽ മോണയ്ക്കും കുടുംബത്തിനും ഒരു കോടി ഡോളർ നല്‍കണമെന്നു നിർദേശിച്ചതായി വെളിപ്പെട്ടിരുന്നു. അമേരിക്ക അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഇതേത്തുടർന്ന് ജോർദാനിലെ നോർവീജിയൻ അംബസഡർ പദവിയിൽനിന്ന് മോണയെ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവയ്ക്കുന്നതായി അവർ പ്രഖ്യാപിച്ചത്. 1990കളിലെ ഇസ്രയേൽ-പലസ്തീൻ സമാധാനശ്രമങ്ങളിൽ മോണ പങ്കാളിയായിരുന്നു.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനി രാജിവച്ചു. വിവാദ നായകൻ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പീറ്റർ മന്ഡൽസണിനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതിന്റെ പേരിലാണ് രാജി. 2024ലാണ് അംബാസഡറായി നിയമിച്ചത്.
മൻഡൽസണിനെ അംബാസഡറാക്കാൻ താനാണ് സ്റ്റാർമറെ ഉപദേശിച്ചതെന്നും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്താണു രാജിയെന്നും മോർഗൻ മക്സ്വീനി പറഞ്ഞു. ''പീറ്റർ മൻഡൽസണിനെ നിയമിച്ച തീരുമാനം തെറ്റാണ്. അയാൾ നമ്മുടെ പാർട്ടിക്കും രാജ്യത്തിനും ഹാനിയുണ്ടാക്കി’’-മക്സ്വീനി പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വരുന്ന ജനുവരിയിൽ രാജിവയ്ക്കുമെന്ന് ഡാൻ ബോൺജിനോ അറിയിച്ചു.
പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ ബോൺജിനോ ഈ വർഷം ഫെബ്രുവരിയിലാണ് എഫ്ബിഐയിൽ നിയമിക്കപ്പെട്ടത്.
മുന്‍പ് ചെയ്തിരുന്ന പോഡ്കാസ്റ്റ് (ഡിജിറ്റൽ റേഡിയോ പരിപാടി) ജോലിയിലേക്കു തിരിച്ചുപോകാൻ ബോൺജിനോ ആഗ്രഹിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂയോർക്ക് പോലീസ് വകുപ്പിലും അമേരിക്കൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിലും പ്രവർത്തിച്ച ബോൺജിനോ പിന്നീട് പോഡ്കാസ്റ്ററായി ശ്രദ്ധ നേടിയിരുന്നു.
എഫ്ബിഐയിൽ പ്രവർത്തിച്ചു പരിചയമില്ലാത്ത ബോൺജിനോയെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച ട്രംപിന്റെ നപടി വിമർശനവിധേയമായിരുന്നു. എഫ്ബിഐ ജീവനക്കാരുടെ സംഘടന നിയമനത്തിൽ പരസ്യമായ ഏതിർപ്പു പ്രകടിപ്പിക്കുകയുണ്ടായി.
Kerala
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്.
എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
കോൺഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എൽഡിഎഫിനൊപ്പം മത്സരിച്ച് കൗൺസിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തിൽ ബിബിസിയിൽ രാജി. ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറാ ടർണസും രാജിവച്ചു.
2021 ജനുവരി ആറിന് വാഷിംഗ്ടണിലെ ക്യാപിറ്റോൾ ആക്രമിക്കുന്നതിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തുവെന്നാണ് ആരോപണം.
അഞ്ച് വർഷത്തിന് ശേഷം ജോലി ഉപേക്ഷിക്കുന്നത് 'പൂർണമായും എന്റെ തീരുമാനമാണെന്ന്' ഡേവി ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു.
ട്രംപ് ഡോക്യുമെന്ററിയെക്കുറിച്ചുള്ള വിവാദം 'ബിബിസിക്ക് - ഞാൻ സ്നേഹിക്കുന്ന ഒരു സ്ഥാപനത്തിന് - നാശനഷ്ടം വരുത്തുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. ബിബിസി ന്യൂസ് ആൻഡ് കറന്റ് അഫയേഴ്സിന്റെ സിഇഒ എന്ന നിലയിൽ, ഇതിന്റെ ഉത്തരവാദിത്വം എന്റേത് മാത്രമാണ്' -ടർണസ് പറഞ്ഞു.
International
പാരീസ്: പാരീസ് ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ വീഴ്ച സമ്മതിച്ച് മ്യൂസിയം ഡയറക്ടർ ലുവാൻസ് ഡെസ് കാർസ്. കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിസന്നദ്ധത അറിയിച്ചതായും അവർ പറഞ്ഞു.
താൻ രാജി സമർപ്പിച്ചതായും സാംസ്കാരിക മന്ത്രി അത് സ്വീകരിക്കാൻ വിസമ്മതിച്ചതായും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ലുവാൻസ് പറഞ്ഞു. ലൂവ്റിൽ വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- അവർ പറഞ്ഞു. കവർച്ചയെത്തുടർന്ന് മ്യൂസിയത്തിന്റെ സുരക്ഷാവീഴ്ചകൾ വെളിവായി.
മ്യൂസിയത്തിൽ സുരക്ഷാ കാമറകളുടെ കുറവുണ്ടെന്നും ലുവാൻസ് അറിയിച്ചു. മ്യൂസിയത്തിലെ അലാറങ്ങൾ ശരിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ നിലവിൽ മ്യൂസിയത്തിനു പുറത്ത് പൂർണ വീഡിയോ നിരീക്ഷണം ഇല്ലെന്നും അവർ പറഞ്ഞു. മ്യൂസിയത്തിന്റെ കെട്ടിടങ്ങൾക്കു സമീപം വാഹനങ്ങൾ നേരിട്ട് പാർക്ക് ചെയ്യുന്നത് തടയണമെന്നും അവർ നിർദേശിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാർ രാജിവച്ചത്.
എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭരൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്.
16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ എണ്ണം 26 ആക്കിയേക്കും. 182 അംഗങ്ങളുള്ള നിയമസഭയിൽ 27 മന്ത്രിമാർ വരെ ആകാം.