വാഷിംഗ്ടൺ: സമാധാനത്തിന്റെ വക്താവാകുമെന്ന് അവകാശപ്പെട്ട് അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ലോകത്തിന് സമ്മാനിക്കുന്നത് രക്തരൂഷിതമായ യുദ്ധചരിത്രമെന്ന് റിപ്പോർട്ട്. വിദേശ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ട്രംപിന്റെ കീഴിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൈനിക ഇടപെടലുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്.
2024നെ അപേക്ഷിച്ച് 2025ൽ അമേരിക്കയുടെ വിദേശ ആക്രമണങ്ങളിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വർഷം മാത്രം 663 സൈനിക ഇടപെടലുകൾ നടന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ യുഎസ് ആക്രമണങ്ങളിൽ 60 ശതമാനവും യമനിലാണ് നടന്നത്. സൊമാലിയയിൽ 2025-ന് ശേഷം മാത്രം 150-ലധികം ആക്രമണങ്ങൾ അമേരിക്ക നടത്തി. ഇത് ട്രംപിന്റെ ഒന്നാം ഭരണകാലത്തെ ആകെ ആക്രമണങ്ങളുടെ പകുതിയോളം വരും.
ഇസ്രയേലിന്റെ യുദ്ധങ്ങളിൽ പങ്കുചേർന്നുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണങ്ങളിലും അമേരിക്ക സജീവമാണ്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്.
1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഇടപെടലായിരുന്നു ഈ വർഷം വെനസ്വേലയിൽ നടന്ന സൈനിക നീക്കം. ഏകദേശം 200 യുഎസ് സൈനികരാണ് വെനസ്വേലയിലെ കരാക്കസിൽ പ്രവേശിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ആയിരത്തിലധികം പേർ യുഎസ് നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
സമാധാനമുണ്ടാക്കുമെന്ന് പറയുന്ന ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ജനതയ്ക്കിടയിലും ജനപ്രിയമല്ല. ഇറാനെതിരെയുള്ള ആക്രമണത്തെ 40 ശതമാനത്തിലധികം അമേരിക്കക്കാർ എതിർക്കുന്നുവെന്ന് റോയിട്ടേഴ്സ് പോൾ വ്യക്തമാക്കുന്നു. സമാധാനം സ്ഥാപിക്കുന്ന ആളായി ചരിത്രം തന്നെ രേഖപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അദ്ദേഹം അധികാരമേറ്റ ശേഷം ലോകമെമ്പാടും സംഘർഷങ്ങൾ മൂർച്ഛിക്കുകയാണ് ചെയ്തിട്ടുള്ളത്.
Tags : Donald Trump America Latest News