വാഷിംഗ്ടൺ: മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ സിവിൽ വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറ് പേർക്കെതിരെ അമേരിക്ക കുറ്റപത്രം പുറപ്പെടുവിച്ചു. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ക്യൂബൻ ഭരണകൂടത്തിലെ ഒരു ഉന്നത നേതൃത്വത്തിനെതിരെ യുഎസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ്.
1996 ഫെബ്രുവരി 24-നായിരുന്നു അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ വച്ച് നിരായുധരായ രണ്ട് വിമാനങ്ങൾക്ക് നേരെ ക്യൂബൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഫ്ലോറിഡ കടലിടുക്കിൽ ക്യൂബൻ അഭയാർഥികളെ കണ്ടെത്താൻ സഹായിച്ചിരുന്ന 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ജീവകാരുണ്യ സംഘടനയുടെ വിമാനങ്ങളായിരുന്നു ഇവ. ആക്രമണത്തിൽ കാർലോസ് കോസ്റ്റ, അർമാണ്ടോ അലജാൻഡെ ജൂനിയർ, മാരിയോ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നീ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു.
അഭയാർത്ഥികളെ സഹായിക്കുന്ന സംഘടനയിൽ ക്യൂബൻ ചാരന്മാർ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ ക്യൂബൻ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യുദ്ധവിമാനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈൽ തൊടുത്തുവിട്ടതെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തുക, വിമാനങ്ങൾ തകർക്കുക, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. പ്രതികളിൽ ഒരാളായ ലൂയിസ് റൗൾ ഗോൺസാലസ് (65) നിലവിൽ യുഎസ് കസ്റ്റഡിയിലാണ്. കേസിന്റെ അന്വേഷണം എഫ്ബിഐ മിയാമി ഫീൽഡ് ഓഫിസാണ് നിർവഹിക്കുന്നത്.
30 വർഷമായി നീതിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്നും, അമേരിക്കക്കാരെ ആക്രമിക്കുന്നവർ എത്ര ഉന്നത പദവിയിലായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു.എസ് ആക്റ്റിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും വ്യക്തമാക്കി.
Tags : Cuba America Latest News