അഞ്ജന, ആനി, അനില
കോട്ടയം: മാളൂട്ടി അങ്ങനെ ചെയ്യില്ല, ഞങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല... അമേരിക്കയിൽ രണ്ടു മലയാളിയുവതികൾ കൊല്ലപ്പെട്ട കേസിൽ കോട്ടയം മൂന്നിലവ് സ്വദേശിനി അനില പോലീസ് കസ്റ്റഡിയിലായതെന്ന വാർത്ത കേട്ട് നടുങ്ങി നിൽക്കുകയാണ് മൂന്നിലവ് ഗ്രാമം. ഈ നാട്ടിലെ സ്കൂളിൽതന്നെ പഠിച്ചു വളർന്ന വളരെ സൗമ്യയായ പെൺകുട്ടിയായിരുന്നു അനിലയെന്ന് ചെറുപ്പം മുതൽ അടുത്തറിയാവുന്നവർ പറയുന്നു. മാളൂട്ടി എന്നായിരുന്നു അടുപ്പമുള്ളവർ അനിലയെ വിളിച്ചിരുന്നത്. മാത്രമല്ല അനിലയുടെ കുടുംബം നാട്ടിൽ വളരെ പ്രൗഢിയുള്ള നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ്. തൊടുപുഴ പൈങ്ങോട്ടൂരാണ് അനിലയെ വിവാഹം ചെയ്ത് അയച്ചത്.
സത്പേരും മതിപ്പുമുള്ള കുടുംബത്തിലെ പെൺകുട്ടി ഇങ്ങനെയൊരു കേസിൽ അകപ്പെട്ടതിന്‍റെ ദുരൂഹതയറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് മൂന്നിലവിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ അനില കേസിൽ അകപ്പെട്ടു പോയതാണോയെന്നാണ് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നത്.
അനിലയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. അനില അമേരിക്കയിലും സഹോദരൻ കാനഡയിലുമാണ്. മകനെയും മകളെയും സന്ദർശിക്കാൻ കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇവരുടെ മാതാപിതാക്കൾ മൂന്നിലവിൽനിന്ന് അവിടേക്കു പോയിരുന്നു. ഈ ആഴ്ച ഇവർ തിരികെ എത്താനിരിക്കെയാണ് അപ്രതീക്ഷ സംഭവങ്ങൾ.
വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു അമേരിക്കൻ മലയാളികളെയും കേരളത്തെയും നടുക്കിയ ഇരട്ടക്കൊലപാതകം. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. അടുത്ത കൂട്ടുകാരികളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു മൂവരും. ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ഉറ്റവർക്കു പോലും വ്യക്തമായിട്ടില്ല.
ആൻ ഫ്ളാറ്റിനുള്ളിൽ വച്ചാണ് കുത്തറ്റു മരിച്ചത്. അഞ്ജനയെ ഫ്ളാറ്റ് സമുച്ചയത്തിന്‍റെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി എസ്‌യുവി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു കാർ പുറത്തേക്കു പാഞ്ഞുപോകുന്നതു ചിലർ കണ്ടു. പോലീസ് ഉടൻ സ്ഥലത്തെത്തി. തകർന്നു കേടുപാടുകൾ സംഭവിച്ച നിലയിൽ കാർ പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. തുടർന്നാണ് അനിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒന്നിച്ചു സിനിമ കാണാൻ പോവുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തിരുന്ന കൂട്ടുകാരികളെ കൊലപ്പെടുത്താൻ മാത്രമുള്ള പ്രകോപനം എന്താണെന്നു വ്യക്തമായിട്ടില്ല. ആകെയുള്ള അസ്വാഭാവികത ഏതാനും ആഴ്ചകളായി ജോലി നഷ്ടപ്പെട്ടിൽ കടുത്ത നിരാശയിലും അസ്വസ്ഥതയിലുമായിരുന്നുഅനില എന്നതു മാത്രമാണ്. ആനും അഞ്ജനയും അധ്യാപകരായി
ജോലി ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ അനില സുഹൃത്തുക്കളായ മറ്റുകുടുംബങ്ങളെ സന്ദർശിക്കുകയും മറ്റും ചെയ്തിരുന്നു.
ജോലി നഷ്ടപ്പെട്ടതിലുള്ള നിരാശ പലരോടും പങ്കുവയ്ക്കുകയുംചെയ്തിരുന്നു. എന്നാൽ, ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ അതൊരു കാരണമാണോയെന്നാണ് അടുപ്പമുള്ളവർ ഉന്നയിക്കുന്ന ചോദ്യം. മാത്രമല്ല, ജോലി നഷ്ടപ്പെട്ടതിനു കൂട്ടകാരികളെ എന്തിനു കൊലപ്പെടുത്തണം എന്നതാണ് പ്രസക്തമായ ചോദ്യം.
അതേസമയം, അനില അമേരിക്കൻ പോലീസിന്‍റെ കസ്റ്റഡിയിൽ ആയതിനാൽ പ്രകോപനം എന്തായിരുന്നു എന്നതിന്‍റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ഉള്ളവരും സൂഹൃത്തുക്കളും.
Tags : America USMurder PoliceCase Moonnilavu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews