നേപ്പാളിലുണ്ടായ മിന്നൽ പ്രളയം
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്കു കടക്കുമ്പോഴും ദുരന്തമേഖലകളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ കാണാതായവരുടെ എണ്ണം കുത്തനെ ഉയർന്ന് 4,247ൽ എത്തിയതായി നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റി വ്യക്തമാക്കി. മുന്പെങ്ങുമില്ലാത്തവിധമുള്ള വൻ പ്രകൃതിദുരന്തമാണു രാജ്യം നേരിടുന്നതെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയ ഹിമപാതം
രസുവയിലെ ലങ്തങ്-ലിറങ് മേഖലയിൽ സമുദ്രനിരപ്പിൽനിന്ന് 5,200 മീറ്റർ ഉയരത്തിലുണ്ടായ വൻ ഹിമ പാറ വീഴ്ചയാണ് പ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരുടെ പ്രാഥമിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മഞ്ഞും പാറയും ചെളിയും നിറഞ്ഞ ശക്തമായ വെള്ളപ്പൊക്കം ലെന്ധെ, ഭോട്ടെകോശി, ത്രിശൂലി നദികളിലൂടെ കുത്തിയൊഴുകി ജനവാസകേന്ദ്രങ്ങളെയും ജലവൈദ്യുത പദ്ധതികളെയും മുക്കുകയായിരുന്നു.
തുരങ്കങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനം
ദുരന്തത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾ തകർന്നു. ത്രിശൂലി-എത്രി ഉൾപ്പടെ അരഡസനോളം ജലവൈദ്യുത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്താൻ അഹോരാത്രം തെരച്ചിൽ തുടരുകയാണ്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്കുകൾ.
നേപ്പാൾ സൈന്യത്തോടൊപ്പം ഇന്ത്യയിൽനിന്നുള്ള പ്രത്യേക തുരങ്ക രക്ഷാസേനയും ചൈനീസ് വിദഗ്ധരും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ചിലിമേ, ലങ്തങ് പ്രദേശങ്ങളിൽ വലിയ എർത്ത് മൂവിംഗ് മെഷീനുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. 21,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യത്താകെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
കാണാതായവരിൽ 592 വിദേശികളും
കാണാതായ 4,247 പേരിൽ 3,655 പേർ നേപ്പാൾ സ്വദേശികളും 592 പേർ വിദേശ പൗരന്മാരുമാണ്. കൂടാതെ രക്ഷാപ്രവർത്തനത്തിലും മറ്റും ഏർപ്പെട്ടിരുന്ന 102 നേപ്പാൾ സൈനികരെയും പോലീസുകാരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. 90,000ത്തിലധികം ആളുകളെ ദുരന്തം നേരിട്ടു ബാധിച്ചതായി റെഡ് ക്രോസ് വിലയിരുത്തുന്നു.
ദുരന്തം ടിബറ്റിലും കനത്ത നാശനഷ്ടമുണ്ടാക്കി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ടിബറ്റിൽ 16 പേർ മരിക്കുകയും 546 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തെരച്ചിൽ ഊർജിതമാക്കാനും ആവശ്യമായ ആശ്വാസനടപടികൾ കൈക്കൊള്ളാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി.
Tags : Nepal Floods Death Missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs