International
കഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആറുവയസുകാരിക്ക് അത്ഭുത രക്ഷ. മൂന്ന് ദിവസത്തോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. റസുവ ജില്ലയിലെ തിമുര ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കുട്ടിയെ കഠ്മണ്ഡുവിലേക്ക് മാറ്റി. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ മരണസംഖ്യ 734 ആയി ഉയർന്നു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രളയത്തിൽ 2,426 പേരെയാണ് ഇതുവരെ കാണാതായതായി റിപ്പോർട്ട്. ഇതിൽ 540 പേർ വിദേശികളാണ്. ദുരന്തബാധിത മേഖലകളിൽ കാണാതായവർക്കായുള്ള തെരച്ചിലും തുടരുകയാണ്.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ഞായറാഴ്ച ചൈന അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
Kerala
കൊച്ചി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ നാട്ടിലെത്തിയത്.
നെടുമ്പാശേരിയിലെത്തിയ 31 അംഗ സംഘം ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ്. സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ തിരികെ നാട്ടിലെത്തും. അതേസമയം മിന്നൽ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്.
National
ന്യൂഡൽഹി: നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്.
ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധന സാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
Kerala
തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യ മന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശനിയാഴ്ച നേപ്പാളിൽനിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്.
International
കാഠ്മണ്ഡു: മിന്നല്‍പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍. ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ 675 പേര് കൊല്ലപ്പെട്ടതായി നേപ്പാള്‍ പോലീസ് സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്ന 113 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 3000ത്തോളം പേരെ ഇന്നലെ രക്ഷപ്പെടുത്തി.
അതേസമയം, 3000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടര്‍ച്ചയായ നാലാംദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ രക്ഷപ്പെടുത്തിയതിൽ 26 ചൈനീസ് പൗരന്മാരും ഉത്തരകൊറിയയില്‍നിന്നുള്ള 15 പേരുമുണ്ട്. ഇതിനുപുറമെ നാല് ജര്‍മൻ പൗരന്മാരെയും ഇറ്റലി, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെ വീതവും സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ചുവെന്ന് നേപ്പാള്‍ സൈനിക വക്താവ് അറിയിച്ചു.
റസുവ, നുവാകോട്ട് ജില്ലകളിലെ തുരങ്കങ്ങളില്‍ നിരവധി പേര് കുടുങ്ങിയെന്ന വിവരവും പുറത്തുവന്നു. റസുവയിലെ ഒരു തുരങ്കത്തില്‍നിന്ന് ഇന്നലെ ആറുപേരെ രക്ഷപ്പെടുത്തി. രണ്ടു ജില്ലകളിലായി അഞ്ച് ജലവൈദ്യുതി പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. ഇതിനായി പ്രദേശത്തു നിരവധി തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്.
തുരങ്കങ്ങളിൽ ജോലിചെയ്തിരുന്ന 898 തൊഴിലാളികളെ കാണാനുണ്ടെന്നാണ് റിപ്പോർട്ട്. നാലുദിവസം പിന്നിടുന്പോഴേക്കും പകർച്ചവ്യാധി ഉൾപ്പടെ പ്രതിസന്ധികളും മുന്നിലുണ്ട്. ഇന്നലെ എട്ടു ജില്ലകളിൽനിന്നായി ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്വാൻ ജില്ലയിൽനിന്നുമാത്രം 233 മൃതദേഹങ്ങൾ കണ്ടെത്തി.
നവാൽപരസി ഈസ്റ്റ് (158) നുവാക്കോട്ട് (51) ഗൂർഖ (48) നവാൽപരസി വെസ്റ്റ് ( 47) ധാഡിംഗ് (45) തനാഹു (31) റസുവ(13) എന്നിവിടങ്ങളിൽനിന്നും മൃതദേഹങ്ങൾ വീണ്ടെടുത്തു.
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കാണാതായ ഏഴു മലയാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പടെ 16 കേരളീയർ നാട്ടില്‍ തിരിച്ചെത്തി.
ഹെല്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര് സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്കു മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു.
കൊച്ചിയില്നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. കൊച്ചി കാക്കനാട്ടുനിന്ന് കൈലാസ് മാനസസരോവരിലേക്കു പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയസമയത്ത് കാ ഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: മിന്നൽപ്രളയത്തിൽ കടുത്ത ദുരിതം നേരിടുന്ന നേപ്പാളിന് ആശ്വാസവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതരായ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ മാർപാപ്പ കൈമാറി. വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയാണ് സാമ്പത്തികസഹായം എത്തിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അതീവ ദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്പസ്തോലിക് നുൺഷ്യേച്ചറുമായി സഹകരിച്ച് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയത്. ദുരിതബാധിതർക്കു ഭക്ഷണം, താത്കാലിക പാർപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.
ഏറ്റവും ദുർബലരായ ജനങ്ങളോട് മാർപാപ്പയ്ക്കുള്ള സാമീപ്യത്തിന്റെയും സഭ അവരെ ചേർത്തുപിടിക്കുന്നു എന്നതിന്റെയും പ്രകടമായ തെളിവാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
ഇറ്റാലിയൻ മെത്രാൻ സമിതിയും നേപ്പാളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതി അഞ്ചു ലക്ഷം യൂറോ അനുവദിച്ചു.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
District News
ബാലുശേരി: നേപ്പാളിൽ മിന്നൽപ്രളയത്തെ തുടർന്ന് ആശങ്ക നിലനിൽക്കുന്നതിനിടെ അവിടെ കുടുങ്ങിയ 42 അംഗ മലയാളി യാത്രാസംഘം സുരക്ഷിതരാണെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
സൗത്ത് ഇന്ത്യൻ ഹോളിഡേ മേക്കേഴ്സ് ട്രാവൽ ഏജൻസി മുഖേന ഒമ്പത് ദിവസത്തെ നേപ്പാൾ യാത്രയ്ക്കായി പുറപ്പെട്ട സംഘത്തിൽ കൂടുതലും ഉള്ളിയേരി സ്വദേശികളാണ്.പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് നിലവിൽ സംഘം കഴിയുന്നത്.
സംഘത്തിന്റെ സുരക്ഷിതത്വത്തിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിവരം ലഭിച്ചതായി യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് അറിയിച്ചു.
നേപ്പാളിലെ ടൂർ കമ്പനിയുമായി ബന്ധപ്പെട്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും അവിടുത്തെ അഞ്ച് ജീവനക്കാർ സംഘത്തിനൊപ്പമുള്ളതിനാൽ യാത്രയിലും മറ്റ് കാര്യങ്ങളിലും ബുദ്ധിമുട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ സംഘം പൊഖ്റയിലെ ഹോട്ടൽ എലഗെന്റിൽ സുരക്ഷിതമായി താമസിച്ചുവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം നേപ്പാളിലെത്തിയത്.ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം ഗോരഖ്പുരിലെത്തിയ സംഘം അതിർത്തിപ്രദേശമായ ഭൈരഹവയിൽ ആദ്യദിവസം താമസിച്ചു.
തുടർന്ന് നേപ്പാളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം മുസ്താങ് ജില്ലയിലെ ആസ്ഥാനമായ ജോംസോമിലും പിന്നീട് നേപ്പാളിന്റെ ടൂറിസം തലസ്ഥാനമെന്നറിയപ്പെടുന്ന പൊഖ്റയിലുമെത്തി. പൊഖ്റയിൽ ഓണം ആഘോഷിച്ച ശേഷമാണ് സംഘം യാത്ര തുടരുന്നത്. ഗോർഖാ ജില്ലയിലെ പ്രശസ്തമായ മനോകാമ തീർഥാടന കേന്ദ്രവും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായിരുന്നു യാത്രാപദ്ധതി.
International
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന് സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിലെ (ഐസിഐഎംഒഡി) ക്രയോസ്ഫിയർ വിദഗ്ധൻ മുഹമ്മദ് ഫാറൂഖ് അസം.
നദീമുഖങ്ങളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൂറ്റൻ മഞ്ഞുപാളികളും പാറയുമടങ്ങിയ പ്രളയാവശിഷ്ടങ്ങൾ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലമുകളിൽനിന്നു മഞ്ഞും പാറയും ചേർന്ന് ഇടിഞ്ഞു താഴേക്കു പതിച്ചതാണോ പ്രളയത്തിനു കാരണമായതെന്ന് കാഠ്മണ്ഡുവിനു സമീപം പ്രവർത്തിക്കുന്ന ഐസിഐഎംഒഡിയിലെ വിദഗ്ധർ പരിശോധിച്ചുവരികയാണ്. കൂറ്റൻ മഞ്ഞുപാളികൾക്കടിയിലുള്ള പാറ (അടിസ്ഥാന ശില) അടർന്ന് താഴ്വാരയിലേക്ക് പതിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിനു വഴിവച്ചത് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ നദികളുടെ സംഗമസ്ഥാനങ്ങളിൽ അടിഞ്ഞുകൂടി ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതൊരു അണക്കെട്ടുപോലെയായി ഇവിടെ കൂടുതൽ വെള്ളം സംഭരിക്കപ്പെടാൻ സാധ്യതയുണ്ട്.
ഇത് വീണ്ടുമൊരു മിന്നൽപ്രളയത്തിന് ഇടയാക്കിയേക്കാമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. 2021ൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇത്തരത്തിലാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
മഹാരാജ്ഗഞ്ച് (യുപി): നേപ്പാളിലുണ്ടായ മിന്നൽപ്രളയം ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി കടന്നുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഇടങ്ങളിലേക്കും പോകേണ്ട ചരക്കുവാഹനങ്ങൾ, റോഡുകൾ തകർന്നതും വെള്ളത്തിൽ മുങ്ങിയതും മൂലം അതിർത്തികളിൽ കാത്തുകിടക്കുകയാണ്. സോനൗലി അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് ചരക്കുവാഹനങ്ങളുടെ ഏകദേശം 16 കിലോമീറ്റർ നിരയാണ് നേപ്പാളിലേക്കു പ്രവേശനം കാത്തുകിടക്കുന്നത്.
നൗടാൻവ വരെ നീളുന്ന വലിയ നിര ദേശീയപാതയിലെ ഗതാഗതത്തെ വരെ തടസപ്പെടുത്തുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും മേഖലയിൽ നിരീക്ഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
സോണൗലി അതിർത്തിയിലെ ഗതാഗതക്കുരുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിലെ പോലീസ് മേധാവികൾക്കു ജാഗ്രതാ നിർദേശം നൽകിയതായി സർക്കിൾ ഓഫീസർ ബസന്ത് സിംഗ് അറിയിച്ചു. നേപ്പാളിലെ റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സമീപ മേഖലയായ ഖുശിനഗറിൽ നർവജോതിനും അഹിറൗലിക്കും ഇടയിലുള്ള 17.5 കിലോമീറ്ററിൽ റവന്യു, പോലീസ്, ദുരന്തനിവാരണ അധികൃതർ നീരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. നദീതീരങ്ങളിലെ ഗ്രാമങ്ങളിലും ജാഗ്രതാ ഇടപെടലുകൾ വർധിപ്പിച്ചതായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വൈഭവ് മിശ്ര അറിയിച്ചു.
National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യയിലേക്കു വൈദ്യുതി വിതരണം ചെയ്തിരുന്ന പ്രധാന ജലവൈദ്യുത നിലയം തകർന്നു. ഇതേതുടർന്ന് നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ട്.
800 മെഗാവാട്ടിൽനിന്ന് 400 മെഗാവാട്ടിലേക്കാണ് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇന്ത്യയിലേക്കു വൈദ്യുതി എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന 14 മെഗാവാട്ടിന്റെ ദേവിഘട്ട് ജലവൈദ്യുത നിലയത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്.
ഗ്രീഡ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പ്രളയം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് വരെ 963.4 മെഗാവാട്ട് വൈദ്യുതി വരെ ഇന്ത്യ നേപ്പാളിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.
പ്രളയത്തെത്തുടർന്ന് രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങളുടെയും ഒരു സോളാർ പ്ലാന്റിന്റെയും പ്രവർത്തനം തടസപ്പെട്ടതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. ആകെ 359 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെയാണ് പ്രളയം നേരിട്ടു ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകിയിരുന്ന ചിലിമേ, ത്രിശൂലി ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേപ്പാളിന്റെ ആകെ വൈദ്യുതി ഉത്പാദനശേഷിയായ 4300 മെഗാവാട്ടിന്റെ ഭൂരിഭാഗവും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. ദുരന്തത്തിൽ എട്ട് മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെയും നൂറോളം ഇന്ത്യൻ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, രക്ഷപ്പെടുത്തിയ 21 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 400-ഓളം ഇന്ത്യക്കാർ സുരക്ഷിതരാണ്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തടസപ്പെട്ട തുരങ്കങ്ങളിൽ പരിശോധന നടത്താൻ ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.
ദുരന്തമുഖത്ത് പാലം നിർമാണത്തിനും എൻഡിആർഎഫ് സംഘത്തെ അയക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിൽ വിദേശ രാജ്യങ്ങളുടെ രക്ഷാസേനകളുടെ സഹായം വേണ്ടെന്ന നിലപാടിലാണ് നേപ്പാൾ സർക്കാർ. സ്വന്തം സൈന്യത്തിനും പോലീസിനും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും എന്നാൽ ധനസഹായവും ദുരിതാശ്വാസ സാമഗ്രികളും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി. അതിനിടെ, വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലും ചൈനീസ് നിയന്ത്രിത ടിബറ്റൻ അതിർത്തി മേഖലയിലും തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ നിന്നും നേപ്പാളിലെത്തിയ മലയാളി വിനോദ സഞ്ചാരികൾ സുരക്ഷിതർ. ട്രാവൽ ഹബ് ടൂറിസ്റ്റ് ഏജൻസി വഴി ഓഗസ്റ്റ് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24ന് ആണ് കാഠ്മണ്ഡുവിലേക്ക് തിരിച്ചത്. എന്നാൽ മിന്നൽ പ്രളയത്തിൽ പെട്ടു പോകാതെ 36 അംഗ സം ഘം രക്ഷപ്പെടുകയായിരുന്നു.
നിലവിൽ വാലിം ഭാഗത്ത് എത്തിയ സംഘം ലുംബിനി ഭാഗത്തേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാഠ്മണ്ഡുവിൽ നിന്നും പൊക്രയിലേക്ക് പോകാനിരുന്ന സംഘം മിന്നൽ പ്രളയത്തെ തുടർന്ന് റോഡിൽ പെട്ടുപോയിരുന്നു. പ്രളയത്തെ തുടർന്ന് റോഡ് ബ്ലോക്ക് ചെയ്തിരുന്നതിനാൽ മണിക്കൂറുകളോളം വണ്ടിയിൽ തന്നെ കഴിയുകയും വൈകുന്നേരത്തോടെ മറ്റൊരു വഴിയിലൂടെ ഹോട്ടലിലേക്ക് പോവുകയുമായിരുന്നു.
പിറ്റേന്ന് പുലർച്ചെ 2.30 ഓടെ ചിട്ടം എന്നൊരു ഗ്രാമത്തിലാണ് എത്തിയതെന്ന് ടൂർ മാനേജർ സൽമോൺ ദീപിക ഓൺലൈനിനോട് പ്രതിക രിച്ചു. യുപിയിൽ നിന്നുള്ള ഡ്രൈവർ മരങ്ങളൊക്കെ ഒഴുകി പോകുന്നതു കണ്ടപ്പോൾ മഴയത്ത് ഇതിവിടെ സ്ഥിരമാണെന്ന് ആദ്യം പറഞ്ഞു. ഇ ത്രയും വലിയ പ്രളയം വന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല.
ഓഫ് റോഡുകൾ കയറിയാണ് യാത്ര തുടർന്നത്. യോദ്ധ സിനിമയിൽ കാണിക്കുന്ന കാഠ്മണ്ഡുവിലെ ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഇറങ്ങാൻ വൈകിയതിനാൽ പ്രളയത്തിൽ പെട്ടു പോയില്ലെന്നും സൽമോൺ വ്യക്തമാക്കി.
അതേസമയം, മിന്നൽ പ്രളയത്തിൽ 469 ആളുകൾ മരിച്ചതായാണ് വിവരം. വിദേശ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് സഹായം ആ വശ്യമില്ലെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. പ്രളയത്തിൽ പെട്ടു പോയ വിദേശികളടക്കം നിരവധി പേരെ ഹെലികോ പ്റ്റർ മാർഗം വഴിയും കരമാർഗം വഴിയും രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
International
കാഠ്മണ്ഡു: “അച്ഛനു പകരമല്ല അമ്മ, അമ്മയ്ക്കു പകരമല്ല അച്ഛൻ”-ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേപ്പാളിലെ വിദേശകാര്യമന്ത്രി ശിശിർ കനാൽ നല്കിയ മറുപടിയാണിത്. എൻഡിവിയുടെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
“ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരാണ്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ്. അതു തുടരാനാണ് ആഗ്രഹം. ഇന്ത്യക്കു പകരമല്ല ചൈന, ചൈനയ്ക്കു പകരമല്ല ഇന്ത്യ. നിങ്ങൾക്കു പകരം ഇനി അമ്മ മതി എന്ന് എനിക്ക് അച്ഛനോടു പറയാനാകില്ല. അതുപോലതന്നെ അമ്മയ്ക്കു പകരം അച്ഛൻ മതിയെന്നും പറയാനാകില്ല. ”
നേപ്പാളിന്റെ വിദേശനയം ദേശീ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി വിശദീകരിച്ചു. ചൈന നേപ്പാളിനെ പിടിച്ചെടുത്തു എന്ന വാദങ്ങൾക്ക് അർഥമില്ല. ചൈന നേപ്പാളിനെ പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വരാറുണ്ട്. ചൈനയുമായി നേപ്പാളിനു നല്ല ബന്ധമാണുള്ളത്. അതു തുടരും. നേപ്പാളിന്റെ വ്യാപാര ഇടപാടുകളിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിൽ ചേർന്നതുകൊണ്ട് നേപ്പാളിനു ഗുണമുണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. 2017ലാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ പത്തു വർഷമാകുന്നു. നേപ്പാളിന് ഇതുവരെ ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പയ്യന്നൂർ: കേരളത്തിൽ നിന്നും മിന്നൽ പ്രളയമുണ്ടായ നേപ്പാളിലേക്ക് വിനോദയാത്രക്ക് പോയ 35 അംഗ മലയാളി സംഘം സുരക്ഷിതർ. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്.
കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ടു പേരുമൊഴികെ മറ്റുള്ളവരെല്ലാം കോട്ടയം എറണാകുളം ജില്ലയിൽ നിന്നുള്ളവരാണെന്ന് പയ്യന്നൂർ സ്വദേശിനിയും പരിയാരത്ത് താമസിക്കുന്ന കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ടി.വി. ദീപ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ദീപികയോട് പറഞ്ഞു.
മിന്നൽ പ്രളയത്തിന് തൊട്ടു മുമ്പായിരുന്നു വിനോദയാത്രാസംഘത്തിന്റെ രണ്ട് ടെമ്പോ ട്രാവലറുകൾ കടന്നുപോയത്. എങ്ങും ഭീതിനിറഞ്ഞ അന്തരീക്ഷമായിരുന്നു. മുന്നോട്ടു പോകാനാകാതെ മാർഗതടസങ്ങളായിരുന്നു. വിവരമറിഞ്ഞതോടെ വിനോദ യാത്രാസംഘവും ഭയപ്പാടിലായി. വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ രാത്രി മുഴുവൻ ജീവൻ കൈയിൽ പിടിച്ചുള്ള യാത്രയിലായിരുന്നു.
നേപ്പാളിൽ നിന്നയച്ച ലൊക്കേഷനും വിവരങ്ങളും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് രാവിലെ ആയപ്പോഴാണ് ആശ്വാസമായത്. ഇപ്പോൾ വിനോദ കേന്ദ്രത്തിലേക്കുള്ള യാത്രയിലാണെന്നും തങ്ങളെല്ലാം സുരക്ഷിതരാണെന്നും 29 ന് ഗോരഖ്പുരിലേക്കുള്ള വിമാനത്തിൽ തിരിച്ചു വരുമെന്നും ദീപ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്.
ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്.
Kerala
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
National
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നു ഹെൽപ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശക്തമായ മിന്നൽ പ്രളയത്തെ തുടർന്നു നേപ്പാളിൽ കുടുങ്ങി മലയാളികൾ. മലയാളികളായ 36 അംഗ വിനോദസഞ്ചാരികളാണ് അപകടമേഖലയിൽ കുടുങ്ങിയത്.
കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വൻനാശം വിതച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദിക്കരകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Viral
ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം മാതൃത്വത്തിന്റെ അപാരമായ സ്നേഹം പ്രകടിപ്പിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവരുകയാണ് നേപ്പാളിലെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായ സീതാ ബാദി.
കാഠ്മണ്ഡുവിലെ ഒരു അനാഥാലയത്തിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയ, വിശന്നു കരഞ്ഞ 17 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകി ആശ്വസിപ്പിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾക്കിടയിൽ തരംഗമാവുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് മനസിനെ നോവിക്കുന്ന ഈ സംഭവവികാസങ്ങൾക്ക് കാഠ്മണ്ഡു സാക്ഷ്യം വഹിച്ചത്. നക്സൽ മേഖലയിലുള്ള 'ബാൽ മന്ദിർ' എന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒരു കമന്റിലൂടെയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന്, മുൻകൂട്ടി അറിയിക്കാതെ മന്ത്രി അനാഥാലയം സന്ദർശിക്കുകയായിരുന്നു. അതിദാരുണമായ കാഴ്ചകളായിരുന്നു മന്ത്രിയെ അവിടെ കാത്തിരുന്നത്.
കനത്ത മഴയിൽ പ്രദേശത്തെ ഓടയിലെ മലിനജലം അനാഥാലയത്തിലേക്ക് അടിച്ചുകയറി 15 ദിവസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള ഇരുപതോളം കുഞ്ഞുങ്ങൾ ഒരൊറ്റ വൃത്തിഹീനമായ മെത്തയിലാണ് കിടന്നിരുന്നത്.
പട്ടിണിയിലായ കുട്ടികൾക്ക് ചുറ്റും കഴിക്കാൻ ഉണങ്ങിയ നൂഡിൽസ് മാത്രമാണുണ്ടായിരുന്നത്. വൃത്തിഹീനമായ വസ്ത്രങ്ങളും ചുമയും മൂക്കൊലിപ്പുമായി രോഗാതുരമായ അവസ്ഥയിലായിരുന്നു മിക്ക കുട്ടികളും.
ഇതുകണ്ട മന്ത്രി ഉടനടി ഇടപെടുകയും കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഉദ്യോഗസ്ഥരെയും പോലീസിനെയും കൂട്ടി കുട്ടികളെ അവിടെനിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
തുടർന്ന് ജൂലൈ 19-ന് ഒരു മെഡിക്കൽ സംഘത്തോടൊപ്പം കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാൻ മന്ത്രി വീണ്ടും അനാഥാലയത്തിലെത്തി.
പരിശോധനകൾ പുരോഗമിക്കവേ, കൂട്ടത്തിലുണ്ടായിരുന്ന 17 ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് വിശന്ന് ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞിന് നൽകാൻ അവിടെ പാലോ മറ്റ് ഭക്ഷണങ്ങളോ ലഭ്യമായിരുന്നില്ല.
കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ സാധിക്കാതിരുന്ന സീതാ ബാദി, ഉടൻ തന്നെ കുട്ടിയെ കൈകളിൽ കോരിയെടുക്കുകയും സ്വന്തം മുലപ്പാൽ നൽകുകയുമായിരുന്നു.
പാലു കുടിച്ചതോടെ കരച്ചിൽ നിർത്തിയ കുഞ്ഞ് മന്ത്രിയുടെ മടിയിൽ കിടന്ന് ശാന്തമായി ഉറങ്ങി. അന്ന് വൈകുന്നേരം രണ്ട് തവണയാണ് മന്ത്രി ആ കുഞ്ഞിന് പാൽ നൽകിയത്.
ആ കുഞ്ഞിനെ കരങ്ങളിൽ എടുത്തപ്പോൾ തനിക്ക് ജനിച്ച സ്വന്തം കുഞ്ഞാണെന്നാണ് തോന്നിയതെന്ന് ആ നിമിഷത്തെക്കുറിച്ച് മന്ത്രി പിന്നീട് ഓർത്തെടുത്തു.
കുഞ്ഞ് ദിവസങ്ങളായി കൃത്യമായി ആഹാരം കഴിച്ചിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന സെക്രട്ടറി പറഞ്ഞപ്പോൾ, ഇനിമുതൽ താനാണ് ഇവളുടെ അമ്മ എന്നായിരുന്നു സീതാ ബാദിയുടെ മറുപടി.
ഈ സംഭവത്തിന് പിന്നാലെ അനാഥാലയത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളുണ്ടായി.
കുട്ടികളെ പരിപാലിക്കാൻ അഞ്ച് പുതിയ പരിചാകരെ നിയമിക്കുകയും, സർക്കാർ ഭൂമിയിൽ നാല് മാസത്തിനുള്ളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കൂടാതെ നേപ്പാളിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുതിയ നിബന്ധനകളും ചട്ടങ്ങളും കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മന്ത്രി സീതാ ബാദിയുടെ പൊരുതിനേടിയ ജീവിത പശ്ചാത്തലത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നുണ്ട്. 1995-ൽ നേപ്പാളിലെ സുർഖേത് ജില്ലയിൽ ജനിച്ച ബാദി, കടുത്ത ദാരിദ്ര്യത്തിലും സാമൂഹിക വിവേചനത്തിലുമാണ് വളർന്നത്.
കുട്ടിക്കാലത്ത് ഭേരി നദിക്കരയിൽ മാതാപിതാക്കളോടൊപ്പം കൂലിപ്പണി ചെയ്തിരുന്ന അവർ, 12-ാം വയസിൽ പഠനാവശ്യാർഥം കാഠ്മണ്ഡുവിലേക്ക് മാറുകയും കുറച്ചുകാലം ഒരു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
2026 മാർച്ച് മാസത്തിലാണ് അവർ നേപ്പാളിന്റെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബാദി സമുദായത്തിൽ നിന്നുള്ള ആദ്യ ഫെഡറൽ മന്ത്രി കൂടിയാണ് സീതാ ബാദി.
പട്ടിണിയുടെയും മാറ്റിനിർത്തലുകളുടെയും വേദനയറിഞ്ഞ് വളർന്നതുകൊണ്ടുതന്നെയാണ്, ഒരു അനാഥക്കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ മന്ത്രിപ്പട്ടം മാറ്റിവെച്ച് ഒരു അമ്മയായി മാറാൻ അവർക്ക് സാധിച്ചത്.
International
കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ സൻസരായി ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ദേവ്ഗുഞ്ച് മുനിസിപ്പാലിറ്റിയിലെ കപ്താംഗഞ്ചിൽ ഞായറാഴ്ച രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഉച്ചഭാഷണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സുരക്ഷാ സൈന നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
International
കാഠ്മണ്ഡു: സിന്തറ്റിക് ലഹരിമരുന്നു കടത്താൻ ശ്രമിച്ചതിന് അഞ്ച് ഇന്ത്യക്കാരെ പൊഖ്റ നർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.
ബികാസ് കുമാർ, ബർജലി പാസ്വാൻ, അഭയകുമാർ മിശ്ര, പ്രീതം കുമാർ, അഭിഷേക് കുമാർ പാസ്വാൻ എന്നിവരാണ് പൊഖ്റ മെട്രോപൊളിറ്റൻ സിറ്റിയിലൂടെ ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കുന്പോൾ മജുവയിൽനിന്ന് പിടിയിലായത്.
International
കാഠ്മണ്ഡു: നേപ്പാളിലെ പർസ ജില്ലയിൽ 102.636 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ പൗരൻ പിടിയിൽ. ബിഹാർ സ്വദേശിയായ ഗുഡ്ഡു വർമ (32) ആണ് നേപ്പാൾ പോലീസിന്റെ പിടിയിലായത്.
പർസയിലെ ജഗനാഥ്പുർ റൂറൽ മുനിസിപ്പാലിറ്റിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കഞ്ചാവു കടത്താൻ ഉപയോഗിച്ച ഇന്ത്യൻ രജിസ്ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പത്ത് വലിയ പാക്കറ്റിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ബിഹാർ ബെട്ടിയ ജില്ലയിലെ നവാൽപുർ സ്വദേശിയാണ് അറസ്റ്റിലായ ഗുഡ്ഡു വർമയെന്ന് പർസ ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.
International
കാഠ്മണ്ഡു: ഇന്ത്യ നൽകിയ സാന്പത്തിക സഹായത്താൽ പുനരുദ്ധരിച്ച നേപ്പാളിലെ ബുദ്ധവിഹാരത്തിന് സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം.
2015ലെ ഭൂചലനത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച ,17-ാം നൂറ്റാണ്ടിലെ ലളിത്പുർ ജസ്ത വർണ മഹാവിഹാറാണ് ഇന്ത്യയുടെ സഹായത്താൽ പുനരുദ്ധരിച്ചത്.
ലളിത്പുരിൽ യുനെസ്കോ സംഘടിപ്പിച്ച ചടങ്ങിൽവച്ച് സംസ്കാരത്തിന്റെയും പൗരാണികതയുടെയും സംരക്ഷണത്തിനായുള്ള യുനെസ്കോ ഏഷ്യാ-പസഫിക് 2025 പുരസ്കാരം നേപ്പാളിലെ യുനെസ്കോ പ്രതിനിധി ജാകോ ഡു ടോയ്റ്റ്, ജസ്ത വർണ മഹാവിഹാർ അധികൃതർക്ക് കൈമാറി.
നേപ്പാളിലെ സാംസ്കാരിക-പൗരാണിക മേഖലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 13.78 കോടി നേപ്പാളി രൂപയാണ് ഇന്ത്യ നൽകിയതെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ എംബസിയിലെ മിഷന്റെ ഡെപ്യൂട്ടി ചീഫ് രാകേഷ് പാണ്ഡേയും നേപ്പാളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ-നേപ്പാൾ സാംസ്കാരിക-പൗരാണിക പങ്കാളിത്തങ്ങളെക്കുറിച്ച് വിശദീകരിച്ച പാണ്ഡേ ജസ്ത വർണ മഹാവിഹാർ പ്രോജക്ടിന്റെ വിജയത്തിൽ ഭാഗഭാക്കായ ഏവരെയും അഭിനന്ദിച്ചു.
ആധുനികതയും പൈതൃകവും ഒത്തുചേർന്ന്
2024 മാർച്ച് 22 ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും നേപ്പാളിന്റെ ഗ്രാമ വികസന മന്ത്രി ധൻ ബഹാദൂർ ബുദ്ധയും ചേർന്നാണ് പുനരുദ്ധരിച്ച ജസ്ത വർണ മഹാവിഹാർ ഉദ്ഘാടനം ചെയ്തത്.
ഭൂകന്പത്തെ അതിജീവിക്കുന്ന ആധുനിക സങ്കേതങ്ങളും പരന്പരാഗത നിർമാണ ശൈലിയും സമന്വയിപ്പിച്ചായിരുന്നു ജസ്ത വർണ മഹാവിഹാറിന്റെ പുനരുദ്ധാനം.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു. അത്തരം റിപ്പോർട്ടുകൾ വസ്തുത വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ ദേശീയ സസ്യ സംരക്ഷണ സംഘടനയായി പ്രവർത്തിക്കുന്ന പ്ലാന്റ് ക്വാറന്റൈൻ ആൻഡ് കീടനാശിനി മാനേജ്മെന്റ് സെന്റർ വഴി ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകുന്നത് തുടരുമെന്ന് അറിയിച്ച മന്ത്രാലയം ഫൈറ്റോസാനിറ്ററി ആവശ്യകതകൾ നിർബന്ധമായും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കുകയും ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്താൽ ഇറക്കുമതി പെർമിറ്റുകളും റിലീസ് ഓർഡറുകളും പുറപ്പെടുവിക്കും.
നേപ്പാൾ ഇന്ത്യൻ മാമ്പഴ ഇറക്കുമതി നിർത്തിവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. നേപ്പാളിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരുന്നുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു.
International
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നുള്ള മാമ്പഴ ഇറക്കുമതിക്കു നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. മാമ്പഴങ്ങളിൽ അമിതമായ അളവിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അതിർത്തിപ്രദേശങ്ങളിൽ മതിയായ പരിശോധന ലാബുകൾ ഇല്ലാത്തതും നിരോധനത്തിനു കാരണമായി.
മാധേഷ് പ്രവിശ്യ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലൂടെയാണു പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി നിലച്ചതോടെ നേപ്പാളിലെ പ്രാദേശിക വിപണകളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച മാമ്പഴമാണ് എത്തുന്നത്. നേപ്പാളിൽ ഏറെ വിപണിയുള്ളതാണ് ഇന്ത്യയിൽനിന്നുള്ള മാമ്പഴങ്ങൾ. എന്നാൽ, നിരോധനം നിലവിൽ വന്നതോടെ തദ്ദേശീയ കർഷകർക്ക് അനുകൂലമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ മാമ്പഴങ്ങളോട് മത്സരിക്കേണ്ടി വരുന്നില്ലെന്നതു നേപ്പാളിലെ കർഷകർക്ക് ആശ്വാസം പകരുന്നുണ്ടെന്ന് മധേഷ് പ്രവിശ്യയിലെ ലാൻഡ് മാനേജ്മെന്റ്, കൃഷി മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ അജയ് ഗ്യാവലി പറഞ്ഞു. ഇത് പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, രാജ്യത്തെ മുഴുവൻ ആവശ്യങ്ങൾക്കും തദ്ദേശീയമായ ഉത്പാദനം മാത്രം മതിയാകില്ലെന്ന് ആശങ്കയും അധികൃതർ പങ്കിടുന്നുണ്ട്. മാത്രമല്ല, വിപണിയിൽ മാങ്ങയുടെ വിലവർധനയ്ക്ക് ഇത് കാരണമാകുമെന്നു ജനക്പുർധാമിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭുവനേശ്വർ പൂർബെ പറഞ്ഞു. നേപ്പാളിൽ മേയ് പകുതി മുതൽ ജൂലൈ പകുതിവരെയുള്ള രണ്ടു മാസം മാത്രമാണു മാമ്പഴസീസൺ.
International
കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ പിടിച്ചു. യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തിങ്ങി.
പുലർച്ചെ തുർക്കിഷ് എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിച്ചത്. ഇസ്താംബൂളിൽ നിന്നും വന്ന ടി കെ 726 എന്ന വിമാനത്തിന്റെ വലതുഭാഗത്തെ ടയറുകൾക്കാണ് തീപിടിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കി. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
International
കാഠ്മണ്ഡു: നേപ്പാളിലെ റോൾപ്പ ജില്ലയിൽ യാത്രക്കാരുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഏകദേശം 700 മീറ്റർ ആഴത്തിലുള്ള ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.
ഇടുങ്ങിയ മലയോര പാതയിലൂടെ സഞ്ചരിക്കവെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 17 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വീഴ്ചയുടെ ആഘാതമാണ് മരണസംഖ്യ ഉയരാൻ കാരണമായത്. രക്ഷാപ്രവർത്തകർ ഉച്ചകഴിഞ്ഞാണ് അപകടസ്ഥലത്ത് എത്തിയത്.
അപകടം നടന്നത് ഉൾപ്രദേശത്തായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരുന്നു. ലുംബിനി പ്രവിശ്യ പോലീസ് കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിഫിക്കേഷൻ നടപടികൾ നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണമനുസരിച്ച്, റോഡിന്റെ മോശം അവസ്ഥയോ വാഹനത്തിന്റെ യാന്ത്രിക തകരാറോ ആകാം അപകടത്തിലേക്ക് നയിച്ചത്. നേപ്പാളിലെ മലയോര മേഖലകളിൽ ഇത്തരം അപകടങ്ങൾ പതിവാണ്. വാഹനത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ കയറിയിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള വ്യവസ്ഥ. പ്രതിമാസ ശമ്പളത്തിന് പകരമായി 15 ദിവസം കൂടുമ്പോൾ ശമ്പളം നൽകാനാണ് സർക്കാർ തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി സ്വരാണിം വാഗ്ലെ പുറപ്പെടുവിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പണം നൽകുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കുകയും അതിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമാണ് നേപ്പാൾ ലക്ഷ്യം വയ്ക്കുന്നത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ നേപ്പാൾ മാറി.ശമ്പള വ്യവസ്ഥയിലെ പുതിയ പരിഷ്കാരം വിജയിക്കുകയാണെങ്കിൽ ഭാവിയിൽ സ്വകാര്യ മേഖലയിലേക്കും ഈ രീതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
International
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ജെന്‍ സി’ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ നയാ ബാനേശ്വര്‍ മേഖലയില്‍ ഒലിയുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവും അധികൃതര്‍ ഊര്‍ജിതമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹാദൂര്‍ ദ്യൂബ, കെ.പി. ശര്‍മ ഒലി, പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ മുന്‍ ഊര്‍ജ മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെന്‍ സി പ്രതിഷേധത്തിനിടെ ഖഡ്കയുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും വസതികളില്‍ കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
International
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു. മാർച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു.
നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.
International
കാഠ്മണ്ഡു: നേപ്പാളിൽ ലാൻഡിംഗിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മൃതദേഹവുമായി കാഠ്മണ്ഡുവിൽ നിന്ന് നേപ്പാളിലെ ഖോട്ടാംഗ് ജില്ലയിലേക്ക് പോവുകയായിരുന്ന എയർ ഡൈനാസ്റ്റിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ ബാലബേസിയിലെ ഒരു ഫാമിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർ രക്ഷപെട്ടു. ശക്തമായ കാറ്റോ പൊടി പടലമോ ആകാം അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹവുമായി പോയ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരനെ കമ്പനിയുടെ മറ്റൊരു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് മാറ്റി. ബാക്കിയുള്ള യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
International
കാഠ്മണ്ഡു: നേപ്പാളിൽ അധികാരം പിടിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് (ആർഎസ്പി) 182 സീറ്റ്. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റിൽ 125 എണ്ണം ആർഎസ്പി നേടിയിരുന്നു.
ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള 110 സീറ്റുകളിൽ 57 എണ്ണംകൂടി ആർഎസ്പി നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 138 പേരുടെ പിന്തുണയാണ്.
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമെന്ന് ആർഎസ്പി പാർട്ടി നേതൃത്വം നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിൽ വമ്പൻ വിജയം നേടി ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) അധികാരത്തിലേക്ക്. നേപ്പാളിന്റെ സ്വന്തം ബാലെൻ നയിച്ച ആർഎസ്പി ആകെയുള്ള 165 സീറ്റുകളിൽ 34 എണ്ണത്തിൽ ജയിച്ചു.
86 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ 10 മണ്ഡലങ്ങളും ആർഎസ്പി തൂത്തുവാരി. നേപ്പാളി കോൺഗ്രസ് പാർട്ടി ആറ് സീറ്റുകൾ നേടിയപ്പോൾ 10 എണ്ണത്തിൽ ലീഡ് ചെയ്യുകയാണ്. നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി രണ്ട് സീറ്റുകളിൽ ജയിച്ചു. എട്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ഒരു സീറ്റ് നേടി എട്ട് സീറ്റുകളിൽ മുന്നിലാണ്. ശ്രാം സംസ്കൃതി പാർട്ടി നാല് സീറ്റുകളിൽ മുന്നിലാണ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഒരു സീറ്റിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു.
കാഠ്മണ്ഡുവിലെ ഝാപ്പ-5 മണ്ഡലത്തിൽ കെ.പി. ശർമ ഒലിയെ ബാലേന്ദ്ര ഷാ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തി. കാഠ്മണ്ഡു മേയറായ ബാലെൻ 68,348 വോട്ടുകൾ നേടിയപ്പോൾ ഓലിക്ക് 18,734 വോട്ടുകളാണ് ലഭിച്ചത്.
നേപ്പാളിൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നേപ്പാളിലെ പുതിയ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാൾ തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷാ നേതൃത്വം നല്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) വൻ വിജയത്തിലേക്ക്. ജെൻ സി പ്രക്ഷോഭത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ലീഡ് നില അറിവായ 144 മണ്ഡലങ്ങളിൽ ആർഎസ്പി 107 ൽ ലീഡ് നേടി. നേപ്പാളി കോൺഗ്രസ് 14 സീറ്റിലും സിപിഎൻ-യുഎംഎൽ പത്തിലും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി ആറു സീറ്റിലും ലീഡ് നേടി. നേപ്പാൾ തെരഞ്ഞെടുപ്പ് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു.
കാഠ്മണ്ഡു മേയറായിരുന്നു "ബാലൻ' എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ. ഝാപ്പ-5 മണ്ഡലത്തിൽ ഇദ്ദേഹം വൻ ലീഡ് നേടി. നാലു തവണ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലിയെയാണ് ബാലേന്ദ്രയുടെ എതിരാളി.
കാഠ്മണ്ഡുവിലെ പത്തു മണ്ഡലങ്ങളിലും ആർഎസ്പിക്കാണു ലീഡ്. 2022ൽ രൂപവത്കരിച്ചതാണ് ആർഎസ്പി. മുൻ റാപ്പറായ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിസ്ഥാനാർഥിയാക്കിയാണ് ആർഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനുവരിയിലാണ് ബാലേന്ദ്ര ഷാ (35) ആർഎസ്പിയിൽ ചേർന്നത്.
തുടർന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ആർഎസ്പി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രിയാണ് വോട്ടെണ്ണൽ ആരംഭിച്ചത് . പാർലമെന്റിൽ 275 സീറ്റാണുള്ളത്. 165 പേരെ നേരിട്ട് തെരഞ്ഞെടുക്കുന്നു. 110 അംഗങ്ങളെ ആനുപാതിക വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ട്, ഒന്‍പത് തീയതികളിലുണ്ടായ ജെൻ സി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് സെപ്റ്റംബർ 12ന് പ്രസിഡന്റ് രാമചന്ദ്ര പൗഡേൽ പാർലമെന്റ് പിരിച്ചുവിട്ടു. സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ബാലേന്ദ്ര ഷായെ ജെൻസി ഇടക്കാല പ്രധാനമന്ത്രിയാകാൻ പരിഗണിച്ചിരുന്നു. എന്നാൽ, ഇടക്കാല സർക്കാരിനെ നയിക്കാൻ താത്പര്യമില്ലെന്ന് ബാലൻ അറിയിച്ചു.
രാഷ്ട്രീയ അസ്ഥിരതയുള്ള നേപ്പാളിൽ കഴിഞ്ഞ 18 വർഷത്തിനിടെ 14 സർക്കാരുകൾ അധികാരത്തിലെത്തി.
International
ബറൈച് (ഉത്തർപ്രദേശ്): നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ-നേപ്പാൾ അതിർത്തി മൂന്നു ദിവസം അടച്ചിടും. മാർച്ച് രണ്ട് അർധരാത്രി മുതൽ മാർച്ച് അഞ്ച് അർദ്ധരാത്രി വരെയാണ് അതിർത്തി അടയ്ക്കുന്നത്. അഞ്ചിനാണു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബാങ്കെ ജില്ലയിലെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളും ഈ ദിവസങ്ങളിൽ അടച്ചിടുമെന്നും നേപ്പാൾ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
അതേസമയം, ജീവൻരക്ഷാ മരുന്നുകൾ, അവശ്യസാധനങ്ങളുടെ ചരക്കുനീക്കം തുടങ്ങിയവ നിയന്ത്രണവിധേയമായി കർശന പരിശോധനയോടെ കടത്തിവിടും.
തൊഴിൽ, ബിസിനസ് ആവശ്യങ്ങൾക്കായി നിരവധി നേപ്പാളികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. ഇവർക്കും ഗുരുതര രോഗമുള്ള വോട്ടർമാർക്കും സുരക്ഷാസേനയുടെ മേൽനോട്ടത്തിൽ അതിർത്തി കടന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബസ് നദിയിൽ മറിഞ്ഞ് 18 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ബസാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ മരിച്ചവരിൽ ഒരാൾ ന്യൂസിലൻഡിൽ നിന്നുള്ളയാളാണ്. പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് പൗരനും ഒരു ഡച്ച് പൗരനും ഉണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, അമിത വേഗതയാകാം അപകടത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
Sports
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ മുംബൈയിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ഭർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ ( ക്യാപ്റ്റൻ), ദീപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, സുന്ദീപ് ജോറ, ഗുൽശൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മല്ലൻ, റിച്ച് ബെറിംഗ്ടൺ(ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് വിയേൽ, ബ്രാഡ് കറി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.
ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ കിംഗിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പാളിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 12 പേർ മരിച്ചു. ഡ്രൈവറടക്കം എട്ടു പേർക്കു പരിക്കേറ്റു.
മധ്യ നേപ്പാളിലെ ബാഗ്മതി പ്രവിശ്യയിലായിരുന്നു അപകടം. താമകോഷി നദിയിലേക്കാണു ബസ് മറിഞ്ഞുവീണത്.
മരിച്ചവരിൽ പത്തു പേരെ തിരിച്ചറിഞ്ഞു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ ശാശ്വത സൗഹൃദ ബന്ധത്തിന്റെ പ്രതീകമായി നേപ്പാളിന് 50 മിലിട്ടറി യൂട്ടിലിറ്റി വാഹനങ്ങൾ ഇന്ത്യൻ സേന കൈമാറി. കാഠ്മണ്ഡുവിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വാഹനങ്ങൾ ഔദ്യോഗികമായി നേപ്പാളിനു കൈമാറും.
ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് സമൂഹമാധ്യമമായ എക്സിൽ ഇന്ത്യൻ സേന അറിയിച്ചു.
മ്യാൻമറിലെ സൈന്യവുമായും സഹകരണമുണ്ടാകുമെന്ന് അറിയിച്ച സൈന്യം, സൗഹൃദ രാജ്യങ്ങളുമായുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി സിമുലേറ്റർ ഡെവലപ്മെന്റ് ഡിവിഷനിൽനിന്നുള്ള ഇന്ത്യൻ ആർമി മൊബൈൽ പരിശീലന സംഘം, ബഹ്തുവിലെ മ്യാൻമർ ആർമി കോംപാക്ട് ഫോഴ്സ് സ്കൂളിൽ 12 ലെയ്ൻ ഇൻഫൻട്രി വെപ്പൺ ട്രെയിനിംഗ് സിമുലേറ്റർ സ്ഥാപിച്ചു പ്രവർത്തിപ്പിച്ചതായും അറിയിച്ചു.
National
അഹമ്മദാബാദ്: നേപ്പാളിലെ ജെൻ സി കലാപത്തിനിടെ ജയിലിൽനിന്നു രക്ഷപ്പെട്ട ലഹരി മരുന്ന് കേസ് പ്രതി ഗുജറാത്തിൽ പിടിയിൽ.
അഹമ്മദാബാദ് സ്വദേശി ധർമേഷ് റസിക്ലൽ ചുനരായെയാണ് ഗുജറാത്ത് പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയത്.
2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബാങ്കോക്കിൽനിന്നു കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ധർമേഷിനെ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
പിടിച്ചെടുത്ത ലഹരി മരുന്ന് അന്തരാഷ്ട്ര വിപണിയിൽ ഏകദേശം 13 കോടി രൂപ വില വരുന്നതായിരുന്നു. തുടർന്ന് ഇയാൾ കാഠ്മണ്ഡുവിലെ ഭദ്ര ജയിലിലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റബറിൽ നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധത്തിനിടെ ഭദ്ര ജയിൽ തകർക്കുപ്പെടുകയും ധർമേഷ് ഉൾപ്പടെയുള്ള നിരവധി തടവുകാർ രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ സോണൗലി അതിർത്തി കടന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തി.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ധർമേഷിനെ അഹമ്മദാബാദിലെ ഒളിത്താവളത്തിൽനിന്നു പോലീസ് പിടികൂടിയത്. പ്രതിയെ നേപ്പാളിനു കൈമാറുന്നതിനുള്ള നിയമ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ അനുയായികളുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് കർഫ്യു ഏർപ്പെടുത്തി.
ബുധനാഴ്ച ബാര ജില്ലയിലായിരുന്നു സംഭവം. ശർമ ഒലിക്ക് സെപ്റ്റംബറിലെ ജെൻ സി പ്രക്ഷോഭത്തിൽ അധികാരമൊഴിയേണ്ടിവന്നിരുന്നു.
ബുധനാഴ്ച ബാര ജില്ലയിൽ ജെൻ സി പ്രക്ഷോഭകരും ശർമ ഒലിയുടെ സിപിഎൻ-യുഎംഎൽ പാർട്ടിക്കാരും ഒരേ സമയം റാലി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇരു വിഭാഗവും ഏറ്റുമുട്ടി.
പരിക്കേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
International
കാഠ്മണ്ഡു: വടക്കുകിഴക്കൻ നേപ്പാളിൽ ഹിമപാതത്തിൽ മൂന്നു പേർ മരിച്ചു. നാലു പേരെ കാണാതായി. ഒരു ഫ്രഞ്ച് പർവതാരോഹകനും രണ്ടു നേപ്പാളി ഗൈഡുകളുമാണു മരിച്ചത്. കാനഡ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു ഹിമപാതമുണ്ടായത്. റോൾവാലിംഗ് വാലിയിൽ 5630 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാന്പ് ഒലിച്ചുപോയി. അഞ്ചു പേർക്കു പരിക്കേറ്റു.
Leader Page
ജെൻ സി വിപ്ലവം നേപ്പാളിൽ ഭരണമാറ്റം സൃഷ്ടിച്ചിരിക്കുന്നു. ഇതിനു മുമ്പ് ശ്രീലങ്കയിലും ബംഗ്ലാദേശിലും സമാനമായ സംഭവങ്ങൾ നടന്നു. ഈ പുതുതലമുറ യുവത്വം എന്തുകൊണ്ടാണ് ഇത്ര എളുപ്പത്തിൽ, ഇത്ര ശക്തമായ അക്രമവും ബലപ്രയോഗവുംകൊണ്ട് ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് എന്നത് വിസ്മയകരമാണ്.
ഒരുപക്ഷേ, പഴയ തലമുറയിൽപ്പെട്ടവർക്ക് ഇത് അചിന്തനീയവും അദ്ഭുതമുളവാക്കുന്നതും ഞെട്ടിക്കുന്നതും ആയേക്കാം. ഈ രാജ്യങ്ങൾക്കെല്ലാംതന്നെ പൊതുവായുള്ളത് ഇവയെല്ലാം ബ്രിട്ടന്റെ നേരിട്ടുള്ള മുൻകാല കോളനികളോ ബ്രിട്ടനുമായി ഏതെങ്കിലും ഒത്തുതീർപ്പുണ്ടാക്കി ഭരണം നടത്തിയ പ്രദേശങ്ങളോ ആയിരുന്നു എന്നതാണ്. പ്രത്യേകിച്ചും നേപ്പാൾ രാജാധികാര രാഷ്ട്രമായിരുന്നെങ്കിലും അവിടത്തെ ഭരണാധികാരികൾ ബ്രിട്ടീഷ് കൊളോണിയൽ ശക്തിയുടെ പിൻബലത്തിൽ ഭരണം നടത്തിയവരായിരുന്നു.
കോളനിവാഴ്ച കാലഘട്ടത്തിലും അതിൽനിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷവും ഇവിടെയൊക്കെ നടന്നിട്ടുള്ള, നടക്കാൻ ഇടയുള്ള സംഭവങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള എക്കാലത്തെയും മികച്ച പോസ്റ്റ് കൊളോണിയൽ ചിന്തകനാണ് ഫ്രാൻസ് ഫാനൺ. കറുത്ത വർഗക്കാരനായി ഫ്രഞ്ച് കോളനിയായ അൽജീരിയയിൽ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽതന്നെ കോളനിവത്കരണത്തിന്റെ മനഃശാസ്ത്ര വശമാണ് അദ്ദേഹം കൂടുതലും വിശദീകരിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും മുൻകാല കോളനികളിലും അതുപോലെയുള്ള ഭരണപ്രദേശങ്ങളിലും നടക്കുന്നത് എന്നുള്ളത് പഠനാർഹമാണ്; പ്രത്യേകിച്ച് ഇന്ത്യയും ഒരു മുൻകാല കോളനിയായതുകൊണ്ട്.
ഫാനന്റെ പഠനം
ഫാനന്റെ പഠനത്തിൽ കോളനിവാഴ്ചക്കാലത്ത് കോളനിവാസികൾ അതിനിഷ്ഠുരമായ മനുഷ്യത്വരാഹിത്യത്തിനും അക്രമത്തിനും വിധേയരായിട്ടുണ്ട്. ഇത് ശാരീരികപീഡനത്തിനപ്പുറം അചിന്തനീയമായ മാനസിക മുറിവുകൾ ഉണ്ടാക്കി. “റെച്ചഡ് ഓഫ് ദ ഏർത്’’ എന്നാണ് ഫാനൻ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴാകട്ടെ ഭരണാധികാരികളായി വന്നത് കോളനിയിലെ ദേശീയ ബൂർഷ്വകൾ എന്നറിയപ്പെടുന്ന വരേണ്യവർഗമാണ്. അവരാകട്ടെ കൊളോണിയൽ ഭരണകർത്താക്കളുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയതിന്റെ ഗുണഭോക്താക്കളായിരുന്നു. അതുകൊണ്ട് പുറമെ തദ്ദേശീയരായി കാണപ്പെട്ടെങ്കിലും കോളനി ഭരണകർത്താക്കളുടെ മോശമായ പതിപ്പുകളായിരുന്നു. അവരുടെ പകരക്കാരായി അവരേക്കാൾ മോശമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അവർ എല്ലാ അർഥത്തിലും കൊളോണിയൽ യജമാനന്മാരെ അവരേക്കാൾ മോശമായി അനുകരിച്ചു.
ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ഉപകാരപ്രദമായ വികസനപ്രവർത്തനങ്ങളോ വിദ്യാഭാസ പ്രവർത്തനങ്ങളോ മറ്റു സൗകര്യങ്ങളോ ചെയ്തുകൊടുക്കാതെ, ദേശീയ ഗാനത്തിലും പതാകയിലും മാറ്റങ്ങൾ വരുത്തി വലിയ ദേശീയതയായി അതിനെ ആഘോഷിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി. ചുരുക്കത്തിൽ, വേറൊരുതരം പുതിയ കൊളോണിയലിസമായി ഭരണം അധഃപതിച്ചു. പക്ഷേ ഭരണകർത്താക്കളോടുള്ള വെറുപ്പും പ്രതിഷേധവും എല്ലായ്പോഴും ജനങ്ങൾ തങ്ങളുടെ മനസിൽ സൂക്ഷിച്ചു. പ്രത്യേകിച്ചും കൊളോണിയൽ ഭരണകർത്താക്കളുടെ ആർഭാടവും അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സ്വേച്ഛാധിപത്യ പ്രവണതകളും പുതിയ ഭരണകർത്താക്കളും പിന്തുടർന്നു. ഇതിനോടൊക്കെ പ്രതിഷേധം ഉണ്ടങ്കിലും ഒരു കൊളോണിയൽ വിധേയമനസ് തങ്ങൾക്കുള്ളതുകൊണ്ടും ദേശീയത ഒരു വികാരമായി ജനങ്ങളിൽ വളർന്നതുകൊണ്ടും ഈ ഭരണവൈകല്യങ്ങളെയെല്ലാം ജനം സഹിച്ചു എന്നുള്ളതാണ് ഇതിന്റെ മനഃശാസ്ത്രം.
ഭരിക്കുന്ന ഒരു വലിയ വർഗം ഉടലെടുത്തു. ഈ ഭരണവർഗവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം അടിക്കടി വർധിച്ചു. ഒരുപക്ഷേ, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ളതിനേക്കാൾ അസമത്വം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലാണെന്നുള്ളത് ഭീകരമായ വെറുപ്പും പ്രതിഷേധവും ജനങ്ങളിൽ ഉണ്ടാക്കി. എന്നാലും, ഭരണകർത്താക്കൾ കൊളോണിയൽ യജമാനന്മാരുടെ സ്ഥാനത്തായതുകൊണ്ട് ജനങ്ങൾക്ക് ഒരുതരം യാന്ത്രിക അനുസരണവും വിധേയത്വവും ഉണ്ടായി.
എന്നാൽ ഫാനന്റെ അഭിപ്രായത്തിൽ, ഭീകരമായ പ്രതിഷേധവും അക്രമവുംകൊണ്ടു മാത്രമേ ഈ ദുഃസ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ. അങ്ങനെ അക്രമത്തിൽകൂടി മാത്രമേ പൂർണമായ അപകോളനീകരണം സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ അക്രമം സൃഷ്ടിപരമായി മാറുന്നു. ഇങ്ങനെ മാത്രമേ ഭരണകർത്താക്കളെ സ്വന്തം രാജ്യഭരണകർത്താക്കളാക്കി മാറ്റാൻ സാധിക്കൂ, പുതിയ തദ്ദേശ ഭരണകർത്താക്കൾ ഉദയം ചെയ്യൂ. അങ്ങനെ മാത്രമേ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം കുറയൂ. അപ്പോഴാണ് അപകോളനീകരണം (decolonisation) പൂർണമാകുന്നത്.
അപകോളനീകരണത്തിന്റെ ഭാഗം
ജെൻ സി വിപ്ലവം അത്തരത്തിൽ അപകോളനീകരണത്തിന്റെ ഭാഗമാണ് എന്നു വേണം കരുതാൻ. കൊളോണിയൽ അടിമത്ത മനോഭാവത്തിൽനിന്ന് പൂർണമായും മോചിതരായ തലമുറയാണ് ജെൻ സി. ഭരണവർഗ ധൂർത്തും അധികാര ദുർവിനിയോഗവും ചോദ്യം ചെയ്യാൻ പ്രാപ്തരും സ്വന്തം ഭാവിയെ നിർണയിക്കാൻ ഉത്തരവാദപ്പെട്ടവരും തികച്ചും അപകോളനീകരിക്കപ്പെട്ടവരുമാണ് അവർ. കൊളോണിയലിസത്തിന്റെ അവശേഷിപ്പുകൾ അവരിൽ ഇല്ലെന്നു സാരം. അതുകൊണ്ട് ഭരണവർഗത്തെ നിശിതമായി നേരിടാനും വേണ്ടിവന്നാൽ പുറത്താക്കാനും അവർക്ക് ഒരു മടിയുമില്ല.
കൊളോണിയൽ കാലഘട്ടത്തിലെ അധികാര ഗിമ്മിക്കുകൾക്കൊണ്ടൊന്നും പുതിയ തലമുറയെ അടക്കിനിർത്താൻ സാധിക്കുകയില്ല എന്നർഥം. ഇതിന്റെ ഭാഗമായ കണ്ണഞ്ചിപ്പിക്കുന്ന വലിയ സുരക്ഷയോ അംഗരക്ഷകരോ പട്ടാളമോ മണിമന്ദിരങ്ങളോ അധികാരചിഹ്നങ്ങളോ ഒന്നും പുതിയ തലമുറ വകവയ്ക്കില്ല എന്നതിന്റെ തെളിവാണ് ഈ വിപ്ലവങ്ങൾ. ഫാനൻ പ്രവചിച്ചതുപോലെ അക്രമത്തിലൂടെയുള്ള അപകോളനീകരണത്തിന്റെ മുഹൂർത്തമായി വേണം ഇത്തരം കലാപത്തെ മനസിലാക്കാൻ. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മുതലാളിത്ത രാജ്യങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുന്ന, കോർപറേറ്റ് സംവിധാനങ്ങളുടെ ലാഭം മാത്രം ഉറപ്പാക്കുന്ന, അതുവഴി അധികാരത്തിൽ തുടരാമെന്നും വേണ്ടിവന്നാൽ സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ നടപ്പാക്കാമെന്നും ചിന്തിക്കുന്ന, തദ്ദേശീയ ജനങ്ങളുടെ ആവശ്യങ്ങൾ മറക്കുന്ന, എഴുപതും എൺപതും കഴിഞ്ഞ ഭരണാധികാരികൾക്കും ഭരണശൈലിക്കും ഉള്ള താക്കീതായി വേണം നേപ്പാൾ കലാപത്തെ കാണാൻ.
സ്വന്തം രാജ്യം വികസിച്ചുകാണാനും അങ്ങനൊരു രാജ്യത്ത് ജീവിക്കാനുമുള്ള പുതുതലമുറയുടെ നിശ്ചയദാർഢ്യമാണിത്. അതിന് തടസം നിൽക്കുന്ന എന്തിനെയും അവർ ചോദ്യംചെയ്യും, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കും. മുതിർന്ന തലമുറയുടെ കൊളോണിയൽ മൂല്യബോധങ്ങളൊന്നും അവരിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. അവരിലേക്ക് അധികാരം സാവധാനത്തിൽ കൈമാറുകയെന്നുള്ളതാണ് പരിഹാരം.
75 കഴിഞ്ഞാലും അധികാരത്തിൽ തുടരണോ എന്നുള്ളതൊക്കെ തീർത്തും അപ്രസക്തമായ ചർച്ചകളായി മാറിക്കഴിഞ്ഞു. ഇത്തരം ആൾക്കാർ ഇപ്പോഴും ഭരണത്തിൽ തുടരുന്നതും യുവത്വത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വിരോധാഭാസം തന്നെയാണ്. രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് അനിവാര്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയിലെ ജെൻ സികളും മറിച്ചു ചിന്തിക്കാൻ വഴിയില്ല.
ഭരണകർത്താക്കൾ ഇതുകൂടി പരിഗണിച്ചു ഭരണമാറ്റങ്ങൾ നടത്തിയാൽ നന്ന്. അല്ലാത്തപക്ഷം നമ്മെയും കാത്തിരിക്കുന്നത് മറ്റൊരു ഭാവിയല്ല എന്നോർക്കുന്നത് ഉചിതം.
Editorial
നേപ്പാളിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ട് ജനാധിപത്യ ഹിംസയ്ക്കിറങ്ങിയ സർക്കാരിനെതിരേ ജെൻ സി അഥവാ ഓൺലൈൻ തലമുറ നടത്തിവരുന്ന പ്രക്ഷോഭം ഒരു മുന്നറിയിപ്പാണ്. ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്.
അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത.
സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു.
അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്.
ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി കഴിഞ്ഞവർഷം വിധിച്ചിരുന്നു.
പിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം സർക്കാർ കൊണ്ടുവന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെയായിരുന്നു സമയം. യുട്യൂബ്, ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി 26 പ്രധാന പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്തില്ല. കാരണം, അതു വെറുമൊരു രജിസ്ട്രേഷനല്ല.
നേപ്പാളിൽ ഓഫീസ് തുറക്കണം, പരാതി പരിഹരിക്കാനും പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുമായി നേപ്പാൾ സ്വദേശിയും സർക്കാരിന്റെ പ്രതിനിധിയും ഉണ്ടാകണം തുടങ്ങിയ നിബന്ധനകൾ കൂച്ചുവിലങ്ങായിരുന്നു. സർക്കാരിനെ വിമർശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതുമായ മധ്യമങ്ങളെ രാജ്യസുരക്ഷയിൽ കുടുക്കുകയായിരുന്നു ലക്ഷ്യം.
രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്ഫോമുകൾ നിരോധിച്ചത് എരിയുന്ന അമർഷത്തെ പൊട്ടിത്തെറിയിലെത്തിച്ച തീപ്പൊരിയായി. യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് വ്യക്തിസ്വാതന്ത്ര്യത്തെയും പഠനത്തെയും ബിസിനസിനെയുമൊക്കെ ബാധിച്ചുവെന്നാണ് ജെൻ സിയുടെ പരാതി.
അഴിമതിയും ദുർഭരണവും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നും ജെൻ സി ആരോപിച്ചു. നേപ്പാളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഏകദേശം 1.35 കോടിയും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 36 ലക്ഷവുമാണ്. ഭരണസിരാകേന്ദ്രത്തിലേക്കും പ്രക്ഷോഭകർ എത്തിയതോടെ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു.
കാഠ്മണ്ഡുവിൽനിന്നു 400 കിലോമീറ്റർ അകലെ ദമാക്കിലുള്ള പ്രധാനമന്ത്രി ഒലിയുടെ വീട്ടിലേക്കും കല്ലേറുണ്ടായി. കാര്യങ്ങൾ കൈവിട്ടതോടെ സമൂഹമാധ്യമ വിലക്ക് പിൻവലിക്കുകയും ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും ചെയ്തു. എന്നാൽ, സമൂഹമാധ്യമങ്ങളെ വിലക്കിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നാണ് വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് പറഞ്ഞത്.
അതായത്, കൂടുതൽ ഒരുക്കങ്ങളോടെ മാധ്യമനിയന്ത്രണത്തിനു ശ്രമിക്കാനായിരുന്നു പദ്ധതിയെന്ന് വ്യക്തം. എന്നാൽ, പ്രക്ഷോഭം കടുത്തതോടെ ഇന്നലെ പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം രാജിവച്ചു. സർക്കാർ വീണു. കലാപം ആളിപ്പടരുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിക്ക് ഇന്ത്യയോടല്ല, കമ്യൂണിസ്റ്റ് ചൈനയോടാണ് കൂറ്.
നേപ്പാളിലെ ജനാധിപത്യ ചട്ടക്കൂട് ഇല്ലായിരുന്നെങ്കിൽ ജെൻ സിക്കും അടിച്ചമർത്തൽ നേരിടേണ്ടിവരുമായിരുന്നു. 1989ലെ വസന്തകാലത്ത് ടിയാനൻമെന്നിലെ വിദ്യാർഥിസമരത്തെ ബൂർഷ്വ ലിബറലിസം എന്നു മുദ്രയടിച്ച് വെടിവച്ചും ടാങ്കുകൾ കയറ്റിയും കമ്യൂണിസ്റ്റ് ഭരണകൂടം തകർത്ത കാര്യം ഓർക്കുക.
കമ്യൂണിസ്റ്റ് കണക്കിൽ മരണം 300ൽ താഴെയാണെങ്കിലും ‘ടിയാനൻമെൻ അമ്മമാർ’ പോലുള്ള സംഘടനകളുടെ കണക്കിൽ 8,000നും 10,000നും ഇടയ്ക്കാണ്. നേപ്പാളിൽ ജനാധിപത്യവും ഭരണഘടനയും ഒലിക്കു തടസമായി. സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, ഡിജിറ്റൽ ഇടപാടുകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്കു മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് അറിയില്ലാത്തതും അറിയാൻ അത്ര താത്പര്യമില്ലാത്തതുമായ തലമുറയാണ് ജെൻ സിയും ജെൻ ഇസെഡും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജെൻ സി ഇതിലെ ഇളമുറക്കാരാണ്. വോട്ട് ചെയ്യാൻ പോലും അത്ര താത്പര്യമില്ലാത്ത ഇക്കൂട്ടർ നേപ്പാളിൽ നടത്തിയ പ്രക്ഷോഭത്തിന്റെ പ്രഥമലക്ഷ്യം ജനാധിപത്യ പ്രതിബദ്ധതയായി കാണാമോ എന്ന് സംശയിക്കുന്നവരുണ്ട്. അവർ ഉന്നമിട്ടത്, പ്രധാനമായി തങ്ങളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും ഓൺലൈൻ അധിഷ്ഠിത തൊഴിൽ-വ്യാപാര-വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ്.
എങ്കിലും, തത്കാലത്തേക്കെങ്കിലും സംരക്ഷിക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മാധ്യമസ്വാതന്ത്ര്യമാണ്. സമരത്തിന്റെ ഊന്നൽ അഴിമതി, സ്വജനപക്ഷപാതം, സ്വേഛാധിപത്യം എന്നിവയിലേക്കു മാറുന്നതായാണ് സൂചനകൾ. നേപ്പാൾ വിപ്ലവത്തിൽ പാഠങ്ങളുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവർ ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നില്ല. ഏതുവിധേനയും അധികാരത്തിൽനിന്നിറങ്ങാതിരിക്കാൻ അവർ ശ്രമിക്കും. ജനാധിപത്യത്തിന്റെ കാവൽപുരകൾ തകർക്കാൻ ജനാധിപത്യ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കും. ജനവികാരം പ്രകടിപ്പിക്കുകയും പ്രതിരോധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ ലക്ഷ്യമിടും.
തോക്കു ചൂണ്ടുന്നത് മാധ്യമങ്ങൾക്കുനേരേ ആണെങ്കിലും ആവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ തലയാണെന്നു നേപ്പാളും ചൂണ്ടിക്കാണിക്കുന്നു. നേപ്പാളിൽ ജെൻ സി, സമൂഹമാധ്യമനിരോധനത്തെ ചെറുത്തിരിക്കുന്നു. എന്നാൽ, ജനാധിപത്യ സംരക്ഷണത്തിൽ മുന്നിലുള്ളതും അതേസമയം, ജെൻ സിയെ നേരിട്ടു ബാധിക്കാത്തതുമായ പത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ വിപ്ലവം ഉണ്ടാകുന്നതായി കാണുന്നില്ല.
അതുകൊണ്ട്, ഏകാധിപത്യ പ്രവണതയുള്ള സർക്കാരിനെ ചെറുക്കുന്നതിനൊപ്പം ജെൻ സി തലമുറയെ ജനാധിപത്യത്തോട് കൂടുതൽ ചേർത്തുനിർത്താനും പ്രതിപക്ഷം ഉൾപ്പെടെയുള്ള ജനാധിപത്യ ചേരി സജ്ജരാകണം. ചുരുക്കത്തിൽ, നേപ്പാളിലെ ജെൻ സി വിപ്ലവം ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തരമന്ത്രി രാജിവച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്.
അതേസമയം സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്.
നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പിലും കലാശിച്ചത്.
Sports
ഗ്ലാസ്ഗോ: ടൈ അവസാനിപ്പിക്കാന്‍ വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്നു സൂപ്പര്‍ ഓവര്‍..! അതെ, ചരിത്രത്തിലെ ആദ്യമായി മൂന്നു സൂപ്പര്‍ ഓവര്‍വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡ്സിനു ജയം. സ്കോട്ലന്ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ് ട്ര ട്വന്റി-20 ക്രിക്കറ്റിലാണ് മൂന്നു സൂപ്പര്‍ ഓവര്‍ വരെ മത്സരം നീണ്ടത്. നെതര്‍ലന്‍ഡ്സും നേപ്പാളും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം. ട്വന്റി-20, ലിസ്റ്റ് എ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര്‍ ഓവര്‍വരെ നീളുന്നത്.
മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ക്രീസിലെത്തിയ നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. തേജ നിഡമാനുരു (35) ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ നേടാന്‍ സാധിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.
മൊത്തം സൂപ്പര്‍
സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 19/1 എന്ന സ്കോര്‍ കുറിച്ചു. നെതര്‍ലന്‍ഡ്സ് ആണെങ്കില്‍ അവസാന പന്തില്‍ ഫോര്‍ അടിച്ച് 19/0 എന്ന നിലയില്‍ ടൈ കെട്ടി. അതോടെ രണ്ടാം സൂപ്പര്‍ ഓവര്‍. രണ്ടാം സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 17/1 എന്ന സ്കോര്‍ നേടി. മറുപടിക്കിറങ്ങിയ നേപ്പാള്‍ അവസാന പന്ത് സിക്സ് അടിച്ച് 17/0 എന്ന നിലയില്‍ ടൈയിലെത്തി. അതോടെ മൂന്നാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ റണ്‍ എടുക്കുന്നതിനു മുമ്പ് രണ്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്ത്. അതോടെ നെതര്‍ലന്‍ഡ്സിനു ജയിക്കാന്‍ ഒരു റണ്‍. മൂന്നാം സൂപ്പര്‍ ഓവറിലെ ആദ്യ പന്തുതന്നെ സിക്സ് പറത്തി മൈക്കല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്സിനു ജയം സമ്മാനിച്ചു.
സൂപ്പര്‍ ഓവര്‍ 1
നേപ്പാള്‍: 19/1, നെതര്‍ലന്‍ഡ്സ്: 19/0
സൂപ്പര്‍ ഓവര്‍ 2
നെതര്‍ലന്‍ഡ്സ്: 17/1, നേപ്പാള്‍: 17/0
സൂപ്പര്‍ ഓവര്‍ 3
നേപ്പാള്‍: 0/2, നെതര്‍ലന്‍ഡ്സ്: 6/0