പ്രതീകാത്മക ചിത്രം
ബാലുശേരി: നേപ്പാളിൽ മിന്നൽപ്രളയത്തെ തുടർന്ന് ആശങ്ക നിലനിൽക്കുന്നതിനിടെ അവിടെ കുടുങ്ങിയ 42 അംഗ മലയാളി യാത്രാസംഘം സുരക്ഷിതരാണെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
സൗത്ത് ഇന്ത്യൻ ഹോളിഡേ മേക്കേഴ്സ് ട്രാവൽ ഏജൻസി മുഖേന ഒമ്പത് ദിവസത്തെ നേപ്പാൾ യാത്രയ്ക്കായി പുറപ്പെട്ട സംഘത്തിൽ കൂടുതലും ഉള്ളിയേരി സ്വദേശികളാണ്.പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് നിലവിൽ സംഘം കഴിയുന്നത്.
സംഘത്തിന്റെ സുരക്ഷിതത്വത്തിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിവരം ലഭിച്ചതായി യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് അറിയിച്ചു.
നേപ്പാളിലെ ടൂർ കമ്പനിയുമായി ബന്ധപ്പെട്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും അവിടുത്തെ അഞ്ച് ജീവനക്കാർ സംഘത്തിനൊപ്പമുള്ളതിനാൽ യാത്രയിലും മറ്റ് കാര്യങ്ങളിലും ബുദ്ധിമുട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ സംഘം പൊഖ്റയിലെ ഹോട്ടൽ എലഗെന്റിൽ സുരക്ഷിതമായി താമസിച്ചുവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം നേപ്പാളിലെത്തിയത്.ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം ഗോരഖ്പുരിലെത്തിയ സംഘം അതിർത്തിപ്രദേശമായ ഭൈരഹവയിൽ ആദ്യദിവസം താമസിച്ചു.
തുടർന്ന് നേപ്പാളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം മുസ്താങ് ജില്ലയിലെ ആസ്ഥാനമായ ജോംസോമിലും പിന്നീട് നേപ്പാളിന്റെ ടൂറിസം തലസ്ഥാനമെന്നറിയപ്പെടുന്ന പൊഖ്റയിലുമെത്തി. പൊഖ്റയിൽ ഓണം ആഘോഷിച്ച ശേഷമാണ് സംഘം യാത്ര തുടരുന്നത്. ഗോർഖാ ജില്ലയിലെ പ്രശസ്തമായ മനോകാമ തീർഥാടന കേന്ദ്രവും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായിരുന്നു യാത്രാപദ്ധതി.
Tags : Nattuvishesham DistrictNews DeepikaNews Nepal