കാഠ്മണ്ഡു: നേപ്പാളിൽ വമ്പൻ വിജയം നേടി ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) അധികാരത്തിലേക്ക്. നേപ്പാളിന്റെ സ്വന്തം ബാലെൻ നയിച്ച ആർഎസ്പി ആകെയുള്ള 165 സീറ്റുകളിൽ 34 എണ്ണത്തിൽ ജയിച്ചു.
86 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ 10 മണ്ഡലങ്ങളും ആർഎസ്പി തൂത്തുവാരി. നേപ്പാളി കോൺഗ്രസ് പാർട്ടി ആറ് സീറ്റുകൾ നേടിയപ്പോൾ 10 എണ്ണത്തിൽ ലീഡ് ചെയ്യുകയാണ്. നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി രണ്ട് സീറ്റുകളിൽ ജയിച്ചു. എട്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ഒരു സീറ്റ് നേടി എട്ട് സീറ്റുകളിൽ മുന്നിലാണ്. ശ്രാം സംസ്കൃതി പാർട്ടി നാല് സീറ്റുകളിൽ മുന്നിലാണ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഒരു സീറ്റിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു.
കാഠ്മണ്ഡുവിലെ ഝാപ്പ-5 മണ്ഡലത്തിൽ കെ.പി. ശർമ ഒലിയെ ബാലേന്ദ്ര ഷാ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തി. കാഠ്മണ്ഡു മേയറായ ബാലെൻ 68,348 വോട്ടുകൾ നേടിയപ്പോൾ ഓലിക്ക് 18,734 വോട്ടുകളാണ് ലഭിച്ചത്.
നേപ്പാളിൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നേപ്പാളിലെ പുതിയ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Tags : Balendra Shah consolidate power Nepal