നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ കനാൽ.
കാഠ്മണ്ഡു: “അച്ഛനു പകരമല്ല അമ്മ, അമ്മയ്ക്കു പകരമല്ല അച്ഛൻ”-ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേപ്പാളിലെ വിദേശകാര്യമന്ത്രി ശിശിർ കനാൽ നല്കിയ മറുപടിയാണിത്. എൻഡിവിയുടെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
“ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരാണ്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ്. അതു തുടരാനാണ് ആഗ്രഹം. ഇന്ത്യക്കു പകരമല്ല ചൈന, ചൈനയ്ക്കു പകരമല്ല ഇന്ത്യ. നിങ്ങൾക്കു പകരം ഇനി അമ്മ മതി എന്ന് എനിക്ക് അച്ഛനോടു പറയാനാകില്ല. അതുപോലതന്നെ അമ്മയ്ക്കു പകരം അച്ഛൻ മതിയെന്നും പറയാനാകില്ല. ”
നേപ്പാളിന്‍റെ വിദേശനയം ദേശീ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി വിശദീകരിച്ചു. ചൈന നേപ്പാളിനെ പിടിച്ചെടുത്തു എന്ന വാദങ്ങൾക്ക് അർഥമില്ല. ചൈന നേപ്പാളിനെ പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വരാറുണ്ട്. ചൈനയുമായി നേപ്പാളിനു നല്ല ബന്ധമാണുള്ളത്. അതു തുടരും. നേപ്പാളിന്‍റെ വ്യാപാര ഇടപാടുകളിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിന്‍റെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിൽ ചേർന്നതുകൊണ്ട് നേപ്പാളിനു ഗുണമുണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. 2017ലാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ പത്തു വർഷമാകുന്നു. നേപ്പാളിന് ഇതുവരെ ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.