നേപ്പാളിലുണ്ടായ മിന്നൽ പ്രളയം
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി നിലവിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർ ഉൾപ്പടെ 288 ഇന്ത്യക്കാരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ കൈലാസ്-മാനസസരോവർ തീർഥാടനത്തിനായി പോയവരാണിവർ. അതേസമയം ചൈനീസ് അതിർത്തി മേഖലയിലും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് റിപ്പോർട്ടുകളുണ്ട്. തീർഥാടനത്തിനായി പോയ 200ഓളം ഇന്ത്യാക്കാർ ചൈനീസ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും ബാക്കിയുള്ളവർ ജിലോംഗ് മേഖലയിലുമാണെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇഷ ഫൗണ്ടേഷൻ വഴി തീർഥാടനത്തിന് പോയവരിൽ ചിലരുമായി ബന്ധപ്പെടാൻ കഴിയാത്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ദുരിതബാധിതർക്കായി ഇന്ത്യ 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ബെയ്ലി പാലങ്ങൾ നിർമിക്കുന്നതിനും ഇന്ത്യ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ സന്ദർശനത്തിനുപോയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് തേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ലഭ്യമായ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. നിലവിൽ 53 പേരുമായി ആശയവിനിമയം സാധ്യമാകാത്തതായാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാഠ്മണ്ഡുവിൽ എത്തിയിട്ടുണ്ട്.
Tags : Nepal Floods Flash Floods Nepal Missing Indians Kailash Mansarovar