x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

42 വര്‍ഷം നീണ്ട ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി, സുകുമാരക്കുറുപ്പ് മരിച്ചു

ജോൺസൺ വേങ്ങത്തടം
Published: August 27, 2026 12:57 PM IST | Updated: August 27, 2026 12:57 PM IST

സുകുമാരക്കുറുപ്പ്,

തിരുവനന്തപുരം: 42 വര്‍ഷത്തെ നീണ്ട ദുരുഹതയ്ക്കും അന്വേഷണങ്ങള്‍ക്കും വിരാമമിട്ട് ക്രൈംബ്രാഞ്ച്. കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന് തെളിവില്ലാത്ത ഉത്തരം കണ്ടെത്തി കേസ് അവസാനിപ്പിക്കുന്നു.

ഹൃദ്രോഗത്തെത്തുടർന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുറുപ്പ് മരിച്ചെന്ന സൂചനയാണു കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിനു ലഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗം അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്കു നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.

വര്‍ഷങ്ങളോളം പൊടിതട്ടിയിരുന്ന സുകുമാരക്കുറുപ്പിന്‍റെ കേസ് തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് രണ്ടു മാസം മുന്‍പ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഐജി അജിതാബീഗത്തിന്‍റെ നേനതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് കോല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയതായി കുറുപ്പിനെ കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്‌സുമായിരുന്ന ആലപ്പുഴക്കാരി രത്‌നമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതിന്‍റെ ഭാഗമായി രത്‌നമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചുവെന്ന് ക്രൈം ബ്രാഞ്ച് എത്തി ചേര്‍ന്നത്.

രത്‌നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പ് അന്നേ ഹൃദ്രോഗിയായിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്കെത്തുന്നത്.

മാവേലിക്കര കോടതിയിലെ ലോങ് പെണ്ടിംഗ് കേസുകളിലെന്നാണ് സുകുമാര കുറുപ്പിന്‍റെ കേസ്. ക്രൈംബ്രാഞ്ച് കോടതിയില്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് കൈമാറുന്നതോടെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്‍റെ മകന്‍ ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരകുറുപ്പ് കേസ് ഓര്‍മയാകും.

1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി കേരളത്തെ ഞെട്ടിക്കുന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി താന്‍ മരിച്ചുവെന്ന് വരുത്താനായി തന്‍റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്‍റീവ് ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ടു ചുട്ടെരിച്ചത്. മരിച്ചതു കുറുപ്പാണെന്ന വരുത്തി തീര്‍ത്ത് ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല. കൊലക്കു ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താന്‍ ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചുമെല്ലാം പടിച്ച പണി പതിനെട്ടു നോക്കിയെങ്കിലും കിട്ടിയില്ല.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി കുറുപ്പിന് എന്തു സംഭവിച്ചുവെന്നറിയാന്‍ ഇടയ്ക്കു ഫയല്‍ തട്ടിയെടുത്ത് അന്വേഷണം നടത്തിയെങ്കിലും അതും എങ്ങുമെത്തിയില്ല.

Tags : SukumaraKurup Mystery Answer Dead

Recent News

Corehub Up