Kerala
നെടുങ്കണ്ടം: അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നു സംശയിക്കുന്ന സംഭവത്തില്‍ അടിമുടി ദുരൂഹത. കൊല്ലപ്പെട്ടെന്നു കരുതുന്ന നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടേതെന്നു കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് പരിശോധനയില്‍ ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായത്. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സ്ഥലം വിട്ട ഇളയ മകന് സജി ഒളിവിലാണ്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.
20 ദിവസം
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. മേരിക്കുട്ടിയുടെ മകള്‍ സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
ശരീരഭാഗങ്ങൾ
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇത് മേരിക്കുട്ടിയുടെയും മകന് റെജിയുടെയും ആണോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തും. റെജിയും സഹോദരന് സജിയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട സജിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണന്നു ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.
Special News
അന്യഗ്രഹജീവികളെയും അജ്ഞാത ആകാശപ്രതിഭാസങ്ങളെയും കുറിച്ചു ഗവേഷണം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയും കാണാതാകുന്ന സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ പതിനൊന്നോളം പ്രമുഖ ഗവേഷകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത സാഹചര്യത്തിലാണ് ഫെഡറൽ അന്വേഷണത്തിന് വാഷിംഗ്ടൺ ഉത്തരവിട്ടത്.
അതിപ്രധാനമായ എയ്റോസ്പേസ്, ഡിഫൻസ് പ്രോഗ്രാമുകളിലും യുഎഫ്ഒയുമായി ബന്ധപ്പെട്ട അതീവ രഹസ്യപദ്ധതികളിലും പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരാണ് അപ്രത്യക്ഷരായവരിലേറെയും.
ഇതിൽ യാദൃച്ഛികതയേക്കാൾ ഉപരിയായി ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ചൈന, റഷ്യ, ഇറാൻ പോലുള്ള വിദേശ ശക്തികൾക്ക് ഇതിൽ പങ്കുണ്ടാകാമെന്നും ചിലർ സംശയിക്കുന്നു.
യുഎസ് എയർഫോഴ്സിൽനിന്നു വിരമിച്ച മേജർ ജനറൽ വില്യം നീൽ മക് കാസ്ലാൻഡിന്റെ തിരോധാനം വളരെ പ്രധാനപ്പെട്ട സംഭവമായി അന്വേഷണ ഏജൻസികൾ കാണുന്നു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂമെക്സിക്കോയിലെ വസതിയിൽനിന്നാണ് മേജറിനെ കാണാതായത്.
യുഎപിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി എറിക് ബർലിസൺ വെളിപ്പെടുത്തി. കാണാതാകുന്നതിനു മുൻപ് ഇദ്ദേഹത്തിന് ഓർമക്കുറവ് ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, മേജറിന്റെ തിരോധാനവുമായി ബന്ധപ്പെടുന്ന വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആന്റി ഗ്രാവിറ്റി സാങ്കേതികവിദ്യയെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും പഠനം നടത്തിയിരുന്ന ആമി എസ്ക്രിഡ്ജ് (34) എന്ന ഗവേഷകയെ 2022-ൽ അലബാമയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും തനിക്കുനേരെ ഭീഷണികൾ വർധിച്ചുവരുന്നതായി ഗവേഷക മുൻപ് വെളിപ്പെടുത്തിയിരുന്നു.
മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉ്യോഗസ്ഥനായ ഫ്രാങ്ക് മിൽബേൺ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ആമിയുടെ മരണം ആത്മഹത്യയല്ലെന്ന കണ്ടെത്തിയിരുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആണവ പരീക്ഷണങ്ങളിലും എയ്റോസ്പേസ് ഗവേഷണങ്ങളിലും ഏർപ്പെട്ടിരുന്നവരാണ് ഇവർ. നിലവിൽ ഈ കേസുകൾ തമ്മിൽ ഔദ്യോഗികമായി ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ ജാഗ്രത പാലിക്കണമെന്നു ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഗവേഷണരഹസ്യങ്ങൾ പുറത്തുവരുന്നതിനെ തടയാൻ ഏതെങ്കിലും സംഘടിത ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്കി.
ഇ-ഓഫീസ് വെര്ഷന് മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതല്‍ ഈ മാസം 15-ന് രാവിലെ പത്തുവരെ ഇ- ഓഫീസ് പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
Kerala
ഇരിട്ടി: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ വലിയ ദ്വാരത്തിൽ അടിമുടി ദുരൂഹതയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിൽ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലുപ്പം മാധ്യമപ്രവർത്തകർക്ക് മുന്നിൽ അദ്ദേഹം പ്രദർശിപ്പിച്ചു. വിരലുകൾ കടക്കാൻ പറ്റുന്ന വലുപ്പത്തിലുള്ള ദ്വാരം ബാലറ്റ്പെട്ടിക്ക് എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ഒരുചെറിയ ബാലറ്റ് പേപ്പർ പെട്ടിക്കുള്ളിലേക്കു നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലുപ്പം വേണോ. ഒരു സുരക്ഷിതത്വവും ഇല്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാൽ പെട്ടിക്കുള്ളിലെ ബാലറ്റ് പുറത്തേക്ക് വീഴും. ഈർക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് എളുപ്പത്തിൽ പുറത്തെടുക്കാൻ പറ്റും.
അമ്പലങ്ങളിലും പള്ളികളിലും നേർച്ചപ്പെട്ടിക്ക് ഉണ്ടാക്കിയ ദ്വാരം മാത്രമേ ഇതിനും ആവശ്യമുള്ളൂ. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഇതിന്റെ യാഥാർഥ്യം മനസിലാക്കി പ്രവർത്തിക്കുമെന്ന ധാരണയിൽ ചിത്രസഹിതം കളക്ടറുമായി സംസാരിച്ചു. പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതിനുപകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
നിങ്ങൾ പത്രക്കാരോട് പറഞ്ഞോളു, അല്ലെങ്കിൽ മുകളിൽ പറഞ്ഞോളു എന്ന സമീപനമാണ് ഉണ്ടായത്. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ഇതിനെ ചോദ്യംചെയ്യുകതന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന മനഃപൂർവവും ബോധപൂർവുമായ ശ്രമമാണോയെന്ന് സംശയിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തേണ്ടത് സർക്കാരല്ല, ഇലക്ഷൻ കമ്മീഷനാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം
കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോ ഉടപെടണം. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാക്കാൻ ഭരണകക്ഷിയായ സിപിഎമ്മിന് ഒത്താശ ചെയ്യുന്ന സമീപനമാണ് ജില്ലാ ഭരണാധികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചെയ്യുന്നത്.
പേരാവൂർ നിയോജകമണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ബാലറ്റ് ഇതുവരെ കിട്ടിയിട്ടില്ല. ഇത് എന്ന് കിട്ടുമെന്നതിൽ ഉത്തരവുമില്ല. മറ്റ് നിയോജകമണ്ഡലങ്ങളിലെല്ലാം ബാലറ്റ് കിട്ടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ സ്കൂട്ടർ അപകടത്തിൽ ദുരൂഹതയെന്ന് സംശയം. കൊയിലാണ്ടി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. അപകടം നടന്ന സ്ഥലം പോലീസ് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.
സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ വർമ, അഭിനവ് സുരേഷ് എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും തത്ക്ഷണം മരിച്ചു.
അതുവഴി പോവുകയായിരുന്ന ഓട്ടോക്കാരനാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. ഉടൻതന്ന നാട്ടുകാരെ അറിയിച്ചശേഷം പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിൻവശം തകർന്നതാണ് അപകടത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയത്തിനു കാരണം. സമീപത്തെ സിസിടിവി പരിശോധിച്ചെങ്കിലും അത്തരത്തിൽ പിറകിൽ വാഹനങ്ങൾ ഇടിച്ചില്ലെന്ന സൂചനയാണ് ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പൂർണമായ അന്വേഷണം കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം. കഴിഞ്ഞ 28 ന് പൂനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം.
സഹ പൈലറ്റ് മെയ് ഡേ സന്ദേശം അയച്ചില്ല. വിമാനം പറത്താൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Kerala
കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യുടെ മരണത്തിൽ ദുരൂഹത.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.
ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.
National
ന്യൂഡൽഹി: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് ദുരൂഹതയുണർത്തി വെള്ളം തിളച്ചുമറിയുന്നു. മത്സ്യത്തൊഴിലാളികളാണ് വീഡിയോ പകർത്തി സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
കടലിലെ വലിയൊരു ഭാഗത്ത് വെള്ളം തുടർച്ചയായി തിളച്ചുമറിയുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുകയാണ്. ഇതിനു പിന്നിലെ കാരണം കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി പാൽഗഡ് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
കടൽത്തീരത്തെ വാതകച്ചോർച്ച, കടലിനടിയിലെ ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ, കടലിനടിയിലെ പൈപ്പ് ലൈനുകളുടെ ചോർച്ച എന്നീ സാധ്യതകളിലേക്കാണ് അന്വേഷണം നീളുന്നത്.
വളരെ അസാധാരണവും അപകടസാധ്യതയുമുള്ള പ്രതിഭാസത്തിനെതിരേ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2021ൽ മെക്സിക്കോ ഉൾക്കടലിൽ കടലിനടിയിലെ പൈപ് ലൈനിലുണ്ടായ ചോർച്ച മൂലം കടലിനു മുകളിൽ തീപിടിത്തമുണ്ടായിരുന്നു.
"തീയുടെ കണ്ണ്' എന്നപേരിൽ ഈ അസാധാരണ തീപിടിത്തത്തിന്റെ വീഡിയോകൾ ലോകമെന്പാടും പ്രചരിക്കുകയും ചെയ്തിരുന്നു.
SUNDAY DEEPIKA
പച്ചവിരിച്ച നെൽവയലുകൾ, കൃഷിയിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ജമന്തിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മണമുള്ള സ്ത്രീകൾ, അധ്വാനിക്കുന്ന ജനത... ഇതൊക്കെയാണ് തമിഴ്നാട് എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത്.
എന്നാൽ കാറ്റിൽ നിരന്തരം മുഖം മാറിക്കൊണ്ടിരിക്കുന്ന ചുവന്ന മണലാരണ്യം ഇവിടെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തേരികാടാണ് ആ അത്ഭുതപ്പെടുത്തുന്ന ഇടം. രാജ്യത്തെ മറ്റു മരുഭൂമികളിൽനിന്നു വ്യത്യസ്തമായി വലിപ്പമുള്ളതും ചുവന്നതുമായ മണൽത്തരികളാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യയിലെ ഏക മരുഭൂമിയെന്ന് തേരികാടിന് വിശേഷണമുണ്ടെങ്കിലും യഥാർഥത്തിൽ ഇത് മരുഭൂമിയല്ല. മണൽക്കാട് എന്നു വിളിക്കുന്നതാകും ശരി. 12,000 ഏക്കറിൽ (50 കിലോമീറ്റർ ചുറ്റളവിൽ) പരന്നുകിടക്കുന്ന തേരികാട് വ്യത്യസ്തവും ശാന്തവും നിഗൂഢവുമാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ചുവപ്പിന്റെ ചരിത്രം
കടൽ അവശിഷ്ടങ്ങളും ശക്തമായ കാറ്റും കൊണ്ട് രൂപപ്പെട്ട തേരികാട് ദീർഘകാല വരൾച്ചയുടെ ഫലമായ പരന്പരാഗത മരുഭൂമികളിൽനിന്ന് വ്യത്യസ്തമാണ്. ചുവന്ന മണൽ നിറഞ്ഞ ഈ തീരപ്രദേശം ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. ഉയർന്ന അളവിൽ അയണ്‍ ഓക്സൈഡ് അടങ്ങിട്ടുള്ളതാണ് ചുവപ്പു നിറത്തിന് കാരണം.
ഈ മണൽക്കാട് ഉണ്ടായതിനു പിന്നിൽ സംഘ കാലഘട്ടം (ബിസി 300-എഡി 300) മുതലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട നിഗൂഢ ചരിത്രമുണ്ട്. "റെഡ് ഡ്യൂണ്‍ ഫോറസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഉത്ഭവം സമുദ്ര നിക്ഷേപങ്ങളുടെയും അയോലിയൻ (കാറ്റിനാൽ ഉണ്ടാകുന്നത്) പ്രക്രിയകളുടെയും സങ്കീർണമായ ഇടപെടലിലാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നാണ്. ഇവിടം ഗവേഷകർ പരിശോധിച്ചപ്പോൾ മണൽ മൂന്നു പാളികളിലാണെന്ന് കണ്ടെത്തി. ആദ്യ പാളിക്ക് 8,000 വർഷത്തിലേറെ പഴക്കമുണ്ട്. അതിനു മുകളിലെ രണ്ടാമത്തെ പാളിക്ക് 5,000 വർഷവും ഏറ്റവും മുകളിലേതിന് ആയിരം മുതൽ രണ്ടായിരം വർഷം വരെയും പഴക്കമുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ചുവന്ന മണൽക്കാടിനടിയിൽ ഒരു നഗരംതന്നെ ഉറങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. അതിന് കരുത്തുപകരുന്ന തരത്തിൽ മധ്യശിലായുഗ, നവീനശിലായുഗ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെന്ന് ലഭിച്ച നന്നങ്ങാടികൾ, ഇരുന്പ് ആയുധങ്ങൾ, കളിമണ്‍ ഉപകരണങ്ങൾ, മണ്‍പാത്രങ്ങൾ എന്നിവ മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നവെന്നതിന് വ്യക്തമായ തെളിവാണ്.
മരുഭൂമിയിലെ കൃഷി
ശക്തമായ കാറ്റിലും മഴയിലും മണൽ ഒലിച്ചുപോകുന്നത് തടയാനായി തമിഴ്നാട് സർക്കാർ ഇവിടെ വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്ന പദ്ധതി ആവിഷ്കരിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ മരങ്ങളും ചെടികളും പടർന്നുപന്തലിച്ച് ചുവന്ന മരുഭൂമിയെ മണൽക്കാടാക്കി മാറ്റി. തേരികാടിൽ പ്രധാനമായും വരണ്ട കാലാവസ്ഥയിൽ വളരാൻ കഴിവുള്ള കണ്ടൽച്ചെടികളും കുറ്റിച്ചെടികളുമാണുള്ളത്. കാറ്റാടി, കരിന്പന, ആൽ തുടങ്ങിയ മരങ്ങളും കാണാം.
വരണ്ട കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വളക്കൂറില്ലായ്മയും വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയും മൂലം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ ഇവിടെ കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും ചില പ്രത്യേക വിളകൾ ഈ മണ്ണിൽ വളരും. കശുമാവ്, മുരിങ്ങ പോലുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ കർഷകർ ജൈവവളങ്ങളും പുറത്തുനിന്നു കൊണ്ടുവന്ന മണ്ണും മറ്റും ഉപയോഗിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി തണ്ണിമത്തൻ, നിലക്കടല, പപ്പായ, നാരങ്ങ പോലുള്ള വിളകളും ഒരുക്കുന്നു.
മരുഭൂമി ചെറുകാടുകളായി മാറിയതോടെ ഇന്ന് ഇവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ചെറിയ സസ്തനികളും വസിക്കുന്നുണ്ട്. മയിലുകൾ, മാനുകൾ, കുറുക്കന്മാർ, അണലി വർഗത്തിൽപ്പെട്ട പാന്പുകൾ, വിവിധയിനം ദേശാടനപ്പക്ഷികൾ തുടങ്ങിയയെല്ലാം ഇവിടത്തെ കാഴ്ചകളാണ്.
കാഴ്ചയുടെ മരുപ്പച്ച
ചുവന്ന മണൽക്കുന്നുകൾക്കു പുറമേ ഇവിടെ അതിമനോഹരമായ മറ്റു കാഴ്ചകൾ കൂടിയുണ്ട്. ഇവിടത്തെ ബീച്ചുകളുടെ ഭംഗി എടുത്തുപറയണം. കൽക്കുളം ഗുഹാക്ഷേത്രം, ശ്രീ ധർമ്മശാസ്താ അയ്യനാർ ക്ഷേത്രം, ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, തിരുമലൈ നായ്ക്കർ കൽമണ്ഡപം ഇവയെല്ലാം ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
മണൽക്കാടിലെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാഴ്ച മരുപ്പച്ചയാണ്. മേലപുതുക്കുടി അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രത്തിന് സമീപമുള്ള നീരുറവയാണ് ഈ മരുപ്പച്ച. കൊടുംവേനലിലും ഈ നീരുറവ വറ്റിപ്പോകില്ല.
ചൂടിന്റെ കാഠിന്യം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തേരികാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബർ മുതൽ ഡിസംബർ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കാറില്ല. രാവിലെ ഒന്‍പതു കഴിഞ്ഞാൽ ചൂടിന്റെ കാഠിന്യം കൂടിവരും.
സൂര്യാസ്തമയമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ചുവന്ന മണലിൽ തട്ടി പ്രതിഫലിക്കുന്പോൾ മണൽക്കൂനകൾക്ക് കടുംചുവപ്പുനിറമാകും.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് ശക്തമായ കാറ്റു വീശുന്പോൾ സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള ഈ മണൽക്കൂനകൾ 25 മീറ്റർ വരെ ഉയരും. മണിക്കൂറുകൾക്കുള്ളിൽ പുതിയ മണൽക്കൂനകൾ സൃഷ്ടിക്കപ്പെടും.
ഇങ്ങനെ മണൽക്കൂനകൾ മാറിമറിയുന്നതുകൊണ്ട് വഴി തെറ്റാതെ ഇതിനുള്ളിലൂടെ സഞ്ചരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വഴി തെറ്റാനിടയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമേ മണൽക്കാട്ടിൽ കയറാവൂ. സഞ്ചാരികൾക്കായി സാൻഡ്ബോർഡിംഗ്് പോലുള്ള ഒട്ടേറെ സാഹസിക വിനോദങ്ങളും ഈ മണൽക്കാട്ടിലുണ്ട്. ചുവന്ന മരുഭൂമിയുടെ ഉൾസൗന്ദര്യം തേടിപ്പോകാൻ താല്പര്യമുള്ളവർക്കായി ഡെസേർട്ട് ട്രെക്കുകളും ഒരുക്കിയിട്ടുണ്ട്.
തേരികാടിലെ ധാതുയുദ്ധം
വിലയേറിയ ധാതുക്കളുടെ നിക്ഷേപം കാരണം വൻകിട ഖനന കന്പനികളുടെ നോട്ടപ്പുള്ളിയാണ് തേരികാട്. പ്രദേശത്തെ ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി തമിഴ്നാട് മിനറൽസ് ലിമിറ്റഡും കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്. സാത്താൻകുളം, കുതിരൈമൊഴി എന്നീ ഇടങ്ങളിൽ 3,000 കോടി രൂപയുടെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ ധാതുക്കൾ ആണവോർജ്ജ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും സർക്കാർ നീക്കം പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഖനന പദ്ധതികൾ നിലവിൽവന്നാൽ തേരികാട്ടിൽ തീരദേശ ശോഷണം, ഭൂഗർഭ ജലലഭ്യത കുറയൽ, ജൈവവൈവിധ്യ നാശം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികളും കർഷകരും ആശങ്കപ്പെടുന്നു.
ഒരു വശത്ത് ചുവന്ന മണൽക്കൂനകളുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്പോൾ മറുവശത്ത് ഈ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി തീരദേശവാസികൾ കണക്കാക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട് ഈ ചുവന്ന മണ്ണിൽ.
തേരി കാടിലേക്ക് ഈ വഴി...
തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും എളുപ്പത്തിൽ തേരികാടിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചെന്തൂർ ആണ്. തിരുച്ചെന്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് തേരികാട്. തൂത്തുക്കുടി വിമാനത്താവളം 60 കിലോമീറ്റർ അകലത്തിലും. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും തേരികാടിൽ ലഭ്യമാണ്. ഹോംസ്റ്റേ സൗകര്യങ്ങളുമുണ്ട്. ഭക്ഷണശാലകൾ കുറവാണെങ്കിലും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്.