ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ്.
യുഎസ്-ഇസ്രയേലിനും ഇറാനും ഇടയിൽ പാക്കിസ്ഥാനും ഒരു മധ്യസ്ഥനാണെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യക്കുള്ള ‘കനത്ത തിരിച്ചടിയായി’ അതു കണക്കാക്കപ്പെടുമെന്നും ഇതിനെല്ലാം കാരണഭൂതൻ സ്വയം പ്രഖ്യാപിത വിശ്വഗുരുവാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ സൈനികവിജയം നേടിയിട്ടും, അതിനുശേഷമുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളും വ്യാഖ്യാനങ്ങളും മോദി സർക്കാരിനു മുകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലം സൃഷ്ടിക്കുന്നതിനു കാരണമായ വിദ്വേഷകരമായ പരാമർശം നടത്തിയ ആളെ ട്രംപ് തുടർച്ചയായി ആലിംഗനം ചെയ്തതും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസം മുനീറിനു വൈറ്റ് ഹൗസ് രണ്ട് തവണ ആതിഥേയത്വം വഹിച്ചതും ചൂണ്ടിക്കാട്ടി ട്രംപിന്റെ അടുത്ത വൃത്തത്തിൽ പാക്കിസ്ഥാൻ സുഖകരമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇസ്രയേൽ സന്ദർശനം നടത്തിയത്, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വിനാശകരമായ തീരുമാനമായി രേഖപ്പെടുത്തും. മധ്യസ്ഥം വഹിക്കേണ്ട സ്ഥാനത്തുനിന്ന് നമ്മെ താഴേക്കിറക്കിയത് ഈ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ ആലിംഗനതന്ത്രം തുറന്നുകാട്ടപ്പെട്ടുവെന്നും രാജ്യമാണ് ഇതിന് വില കൊടുക്കേണ്ടി വരുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.