വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധച്ചെലവുകൾക്കായി 8,000 കോടി ഡോളർ നൽകണമെന്നു സെനറ്റർമാരോടാവശ്യപ്പെട്ട് പെന്റഗൺ. എന്നാൽ, വൈറ്റ് ഹൗസ് ഇതുവരെ കോൺഗ്രസിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ല.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക ആവശ്യം പെന്റഗൺ മുന്നോട്ടുവച്ചിരിക്കുന്നത്. സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീഫൻ ഫീൻബർഗ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച നിരവധി സെനറ്റർമാരുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു.
കൂടാതെ സാമ്പത്തിക സഹായ അഭ്യർഥന മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസിലേക്ക് അയച്ചതായും അദ്ദേഹം കോൺഗ്രസ് കമ്മിറ്റികളെ അറിയിച്ചു. പെന്റഗൺ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് യുഎസ് കോൺഗ്രസിന് നൽകിയ കണക്കനുസരിച്ച് 2900 കോടി ഡോളറായിരുന്നു യുദ്ധച്ചെലവ്.
എന്നാൽ, പെന്റഗൺ ഇപ്പോൾ ആവശ്യപ്പെടുന്നത് ഇതിനേക്കാൾ വളരെ കൂടുതലാണ്. ഹെഗ്സെത്ത് ആവശ്യപ്പെട്ട തുകയുടെ ഭൂരിഭാഗവും യുദ്ധോപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ നന്നാക്കുന്നതിനുമായിരുന്നു.
സൈന്യത്തിന്റെ പ്രവർത്തന ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ തകർന്ന യുഎസ് സൈനികകേന്ദ്രങ്ങൾ നന്നാക്കുന്നതിനോ പുനർനിർമിക്കുന്നതിനോയുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
യുഎസ് കോൺഗ്രസിൽ യുദ്ധത്തെ എതിർക്കുന്ന സെനറ്റർമാരിൽനിന്ന് ട്രംപിനു കാര്യമായ വെല്ലുവിളി നേരിടേണ്ടിവരും. കൂടാതെ, രാജ്യത്ത് നിത്യജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ പെന്റഗണിനു കൂടുതൽ തുക അനുവദിക്കാനുള്ള സാധ്യത കുറവാണ്.
Tags : Pentagon Iran White House Congress