വത്തിക്കാൻ സിറ്റി: അമേരിക്കയിലെ ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്.
യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജനുവരിയിലുണ്ടായ സംഭവത്തിൽ അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തിയാണു ഭീഷണി മുഴക്കിയത്.
ലെയോ പതിനാലാമൻ മാർപാപ്പ ജനുവരി ആദ്യം ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രസംഗത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെയും വിമർശിച്ചതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
പെന്റഗണിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധവകുപ്പ് അണ്ടർ സെക്രട്ടറി എൽബ്രിജ് കോൾബി, “ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്ക് ഉണ്ട്” എന്നു പറയുകയും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷത്തു നിൽക്കണം എന്നു നിർദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ഭീഷണിയുടെ ഭാഷയായിട്ടാണു വത്തിക്കാൻ പരിഗണിച്ചത്. ഇതിനു പിന്നാലെ, ലെയോ പതിനാലാമൻ മാർപാപ്പ ജൂലൈയിൽ പദ്ധതിയിട്ടിരുന്ന അമേരിക്കാ പര്യടനം റദ്ദാക്കുകയുണ്ടായത്രേ. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
ഇറേനിയൻ സംസ്കാരത്തെ ഉന്മൂലനം ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ലെയോ മാർപാപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിനായി പ്രവർത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും ജനങ്ങൾ മുന്നോട്ടു വരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ആയുധങ്ങൾക്കു പകരം ചർച്ചകളിലേക്ക് നേതാക്കൾ തിരിച്ചെത്തണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയയെന്ന റിപ്പോർട്ടിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു.
തനിക്ക് കർദിനാൾ ക്രിസ്റ്റഫ് പിയറിയെ അറിയില്ലെന്നായിരുന്നു ആദ്യം വാൻസ് പറഞ്ഞത്. അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോയായിരുന്നു കർദിനാൾ ക്രിസ്റ്റഫ് പിയറിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, തനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു വാൻസിന്റെ മറുപടി. വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് വാൻസ് പറഞ്ഞു.