ന്യൂഡൽഹി: സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിൽ നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയെ സോണിയ കോൺഗ്രസിലേക്ക് തിരികെ വരാൻ ക്ഷണിച്ചെന്ന് വാർത്തകളും പ്രചരിച്ചു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് ജയറാം രമേശ് രംഗത്തുവന്നു.
2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത, സോണിയയെ കണ്ടത്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ടിഎംസി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടിഎംസിയും തയാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടിയാണ് മമത ബംഗാളിൽ നേരിടുന്നത്.
ത്രിണമൂലിൽനിന്നു രാജിവച്ച എംപിമാരും എംഎൽഎമാരും കൂറുമാറി ബിജെപി പാളയത്തിൽ ചേക്കേറുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്. ഇതിൽ നിന്ന് രക്ഷയെന്തെന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും മുന്നിൽ പലരും വയ്ക്കുന്ന ഉത്തരം കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ബിജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Sonia gandhi Mamata banerji Jairam Ramesh meeting invitation Congress