University News
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ജൂൺ 22 ആണ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 22 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതും അതുപോലെ നൽകിയ ഓപ്ഷനുകൾ പുനഃ ക്രമീകരിക്കാവുന്നതുമാണ്. ഒന്നാം അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും.
കണ്ണൂർ സർവകലാശാല യുജി/ പിജി പ്രവേശന പരീക്ഷ 20, 21 ന്
കണ്ണൂർ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 20, 21 തീയതികളിൽ നടക്കും. രാജ്യത്തെ12 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കുക.
പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ https://admissions.kannuruniversity.ac.in/ പോർട്ടലിൽ നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.
കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.
3000 ത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പ്രവേശന പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2766388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാഫലം
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി), മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ ക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
ചരിത്രപഠനത്തിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം; 22 വരെ അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ചരിത്ര വിഭാഗത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Historical Studies) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ഹിസ്റ്ററിയിൽ ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. ഇതേ കോഴ്സിനോടൊപ്പം ആന്ത്രോപോളജി, ഇംഗ്ലീഷ് സ്റ്റഡീസ് കോഴ്സുകളിൽ മൈനർ ഡിഗ്രീകൾ നേടാൻ ഉള്ള അവസരവും ഉണ്ട്.
ഈ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം 9495890176, 9544505976 ബന്ധപ്പെടാവുന്നതാണ്, admission.kannuruniversity.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.
സർവകലാശാല പഠന വകുപ്പ് / സെന്ററുകളിലെ എംബിഎ പ്രോഗ്രാമിന്റെ അപേക്ഷ തിയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പ്/സെന്ററുകളിലെ എംബിഎ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ 0497-2766388, 7356948230 / ഇ-മെയില്‍ [email protected] മുഖാന്തിരം ബന്ധപ്പെടാം.
പരീക്ഷാ ടൈം ടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ലാസ്യ അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബിഎ ഭരതനാട്യം, ബിഎ കർണാടിക് മ്യൂസിക്, ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എംഎ. ഭരതനാട്യം എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി സ്റ്റേ ചെയ്തു.
പ്രതിഭാഗം നൽകിയ കോടതിമാറ്റ ഹർജിയിൽ ഇന്നലെ വാദം നടന്നു. തുടർന്നാണ് വിചാരണ ജൂൺ ഒന്ന് വരെ സ്റ്റേ ചെയ്തത്.
കോടതി മാറണമെന്ന പ്രതിഭാഗത്തിന്റെ ഹർജിക്ക് നിയമപരമായ അടിത്തറയില്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഓരോ കക്ഷികളും ഇത്തരം കോടതിമാറ്റ ഹർജികൾ നൽകിയാൽ നിയമ സംവിധാനം തന്നെ തകരാറാകുമെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
Kerala
കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടനരിബലിക്കേസില് ഇന്ന് വിചാരണ ആരംഭിക്കും. തമിഴ്നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലാണ് വിചാരണ. ഇതിനൊപ്പമുള്ള, കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതകക്കേസില്‍ അടുത്തയാഴ്ച വിചാരണ തുടങ്ങും.
പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ആയുര്വേദചികിത്സകന് ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരിയുമായ പത്മയുടെ ഇളയസഹോദരി പഴനിയമ്മയെ ഇന്ന് വിസ്തരിക്കും.
സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്ക്കുമായി പത്മയെയും റോസിലിയെയും ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്റ്റംബര്‍ 16നായിരുന്നു ഇരട്ടക്കൊലപാതകം. ഒക്ടോബര്‍ 11ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളും ലക്ഷ്യമിട്ടത്. നരബലി നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം ഉരുളിയില്‍ പാചകംചെയ്ത് പ്രതികള്‍ കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവല്‍സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിട്ടു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.
ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഉരുളിയും മാംസം മുറിക്കാന്‍ ഉപയോഗിച്ച കത്തിയുമടക്കം കണ്ടെടുത്തിരുന്നു. പാചകംചെയ്ത മാംസം പ്രതികള്‍ മൂവരും ഭക്ഷിച്ചു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മറ്റ് ശരീരഭാഗങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടു.
കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജഡ്ജി ടി. മധുസൂദനനാണ് കേസ് പരിഗണിക്കുന്നത്. പി. അജകുമാറാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
International
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മാരീൻ ലെ പെന്നിന് ജൂലൈ ഏഴ് വിധിദിനം. മാരീൻ ലെ പെന്നിനെതിരായ അഴിമതിക്കേസിൽ പാരീസ് അപ്പീൽ കോടതി ജൂലൈ ഏഴിന് വിധിപറയും.
വിധി പ്രതികൂലമായാൽ പ്രതിപക്ഷ നേതാവായ അവർക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
യൂറോപ്യന്‍ യൂണിയൻ പാര്‍ലമെന്റിന്റെ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി നേരത്തേ പെന്നിനെ ശിക്ഷിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പെൻ അപ്പീൽ കോടതിയെ സമീപിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ, തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതിൽനിന്ന് വിലക്ക് ലഭിച്ചേക്കാം.
National
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരൻ അബു ജിൻഡാലിനെതിരേ വിചാരണ ഏഴുവർഷത്തിനുശേഷം പുനരാരംഭിക്കുന്നു.
രഹസ്യരേഖകൾ പ്രതിക്കു കൈമാറണമെന്ന വിചാരണക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. 2018 ലെ വിചാരണക്കോടതി ഉത്തരവിനെതിരേ പോലീസും വ്യോമയാന മന്ത്രാലയവും വിദേശകാര്യവകുപ്പും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 നവംബറിൽ മുംബൈയിൽ ആക്രമണം നടത്തിയ പത്ത് പാക് ഭീകരരെ ഇന്ത്യയിലെത്തിച്ചത് സബിയുദ്ദിൻ അൻസാരി എന്ന അബു ജിൻഡാലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Kerala
കോട്ടയം: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്.
28 ദിവസം കൊണ്ട് വിചാരണ പൂർത്തിയാകും. കേസിൽ 130 സാക്ഷികളെ വിസ്തരിക്കും. 2003 ലാണ് കേസിനാസ്പദമായ സംഭവം. സർവീസ് കാലാവധിയിൽ 138 ശതമാനമാണ് വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതിൽ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.
അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസാണിത്.