Kerala
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ റാലി കവടിയാറിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണ്. ലഹരിമാഫിയയെ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിനായി "മയങ്ങില്ല കേരളം’ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കൊതുക് വഴി പടരുന്ന പകർച്ചവ്യാധികൾ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡ്രൈ ഡേ’ ആചരണത്തിന് ഔദ്യോഗിക തുടക്കം.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ തന്റെ ഔദ്യോഗിക വസതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ ജനകീയ പ്രതിരോധ കാമ്പയിന് തുടക്കം കുറിച്ചത്.
കൊതുകിന്റെ പ്രജനനം തടയുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡ്രൈ ഡേ ദിനാചരണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായും വൃത്തിയാക്കുക എന്നതാണ് ഡ്രൈ ഡേ ലക്ഷ്യമിടുന്നത്. അതിനാൽ പൊതുജനങ്ങൾ ഏവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
വെള്ളിയാഴ്ചകളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിൽ, ഞായറാഴ്ചകളിൽ വീടുകളിൽ എന്നിങ്ങനെയാണ് ഡ്രൈ ഡേ ക്രമപ്പെടുത്തിയിട്ടുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലും സന്ദർശനം നടത്തുകയും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
National
ന്യൂഡൽഹി: പ്രാദേശികതലത്തിൽ രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്നുവെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷപാർട്ടികളോടു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ എനിക്കു പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ സിപിഎമ്മുമായി രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ എനിക്കതിനു സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ എന്ന മുന്നണി ആശയത്തെ സംരക്ഷിക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കണം.
കോണ്‍ഗ്രസിനും എനിക്കുമെതിരേ പ്രതിപക്ഷ സഖ്യത്തിൽനിന്നുയരുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഞാൻ തയാറാണ്. എല്ലാവരെയും സ്നേഹത്തോടെ ഒന്നിപ്പിച്ചുനിർത്തുകയാണ് എന്റെ ലക്ഷ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെല്ലാം ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികൾ തിരിച്ചറിയണം. തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ പഴയ രാഷ്ട്രീയതന്ത്രങ്ങൾ ഫലിക്കുമെന്ന് ഇനിയും കരുതി വഞ്ചിതരാകരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അതു ഫലിച്ചത്.
ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കൃത്രിമങ്ങൾ ഞാൻ നേരിട്ടു കണ്ടതാണ്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് തങ്ങളുടെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ ഇപ്പോഴും നേരിയ സംശയമേ ഉള്ളൂവെങ്കിൽ രാജ്യത്ത് 100 ശതമാനവും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് കഴിയും-രാഹുൽ പറഞ്ഞു.
ഈ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടാൻ സാധാരണ രാഷ്ട്രീയപാർട്ടി സംവിധാനങ്ങൾക്കപ്പുറം ഒരു കടുത്ത ‘പ്രതിരോധ പ്രസ്ഥാന’മായി പ്രതിപക്ഷം മാറണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 1927ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയിൽനിന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയ ചരിത്രം രാഹുൽ ഓർമിപ്പിച്ചു.
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള പോരാട്ടവും ഗ്രേറ്റ് നിക്കോബാർ വിഷയവും ഭാരത് ജോഡോ യാത്രയുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. രാജ്യം ഇപ്പോൾ വലിയൊരു ജനരോഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പമാണ്.
പ്രതിപക്ഷം ദുർബലമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കാമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Sports
പെഗിയ (സൈപ്രസ്): 2026 ഫിഡെ ഓപ്പണ്‍ (പുരുഷ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളി ആരെന്നു തീരുമാനമായി. 2026 ഫിഡെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജയം കുറിച്ച ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്ഡറോവാണ് ഗുകേഷിന്റെ എതിരാളി.
സൈപ്രസിലെ പെഗിയയില് നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് സിന്‍ഡറോവ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചതും ഡി. ഗുകേഷിന്റെ ലോക കിരീടത്തിനു വെല്ലുവിളിയാകാനുള്ള ചലഞ്ചര്‍ പട്ടം സ്വന്തമാക്കിയതും.
14 റൗണ്ടുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍, ഇന്നലെ നടന്ന 13-ാം റൗണ്ടിനിറങ്ങുമ്പോള്‍ സിന്ഡറോവിന് ചാമ്പ്യന്‍ പട്ടത്തിലേക്ക് ഒരു സമനിലയുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിയായിരുന്നു 13-ാം റൗണ്ടില്‍ ഉസ്ബക്ക് താരത്തിന്റെ എതിരാളി. വെള്ളക്കരുക്കളുമായി കളിച്ച അനിഷ് ഗിരിയെ സമനിലയിൽ തളച്ച് ജാവോഖിർ സിൻഡറോവ് ചാന്പ്യൻപട്ടം സ്വന്തമാക്കി. 13 റൗണ്ട് പൂർത്തിയായപ്പോൾ സിൻഡറോവിന് 9.5 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അനിഷ് ഗിരിക്ക് 7.5 പോയിന്റാണുള്ളത്.
ഇന്നു നടക്കുന്ന അവസാന റൗണ്ടില്‍ ചൈനീസ് താരം വെയ് യിയെ സിന്‍ഡറോവ് നേരിടും.
റിക്കാര്‍ഡ് ജയം
ഫിഡെ ഓപ്പണ്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ആധുനിക ചരിത്രത്തില്‍ (ഡബിള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റ്) ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന റിക്കാര്‍ഡ് 10-ാം റൗണ്ടില്‍ സിന്‍ഡറോവ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (19) താരമെന്ന റിക്കാര്‍ഡ് കുറിച്ചായിരുന്നു ജാവോഖിര്‍ സിന്‍ഡറോവിന്റെ കിരീടധാരണം.
വൈശാലി..?
വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ കസാക്കിസ്ഥാന്റെ ബിബിസാര അസുബൈവയും ഇന്ത്യയുടെ ആർ. വൈശാലിയും 7.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. സോൺബോൾ ബെർഗർ (എസ്ബി) സ്കോറിൽ ബിബിസാരയേക്കാൾ (49.75) പിന്നിലാണ് വൈശാലി (46).
ഇന്നു നടക്കുന്ന അവസാന റൗണ്ടിൽ ബിബിസാര സമനില വഴങ്ങുകയും വൈശാലി ജയിക്കുകയും ചെയ്താൽ, വൈശാലിക്ക് കാൻഡിഡേറ്റ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കാം. ബിബിസാരയുടെ എതിരാളി ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖാണ്. റഷ്യയുടെ കാതെറിന ലാഗ്നോയാണ് വൈശാലിയുടെ എതിരാളി.
Kerala
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.
കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് പാളയം ബസ് സ്റ്റാൻഡിൽ വച്ച് അതിക്രമമുണ്ടായത്. മാധവം ബസിന്റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരൻ അതിക്രമം നടത്തിയെന്നാണ് പരാതി. കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
Business
കൊച്ചി: കൊതുകുകളെ പ്രതിരോധിക്കുന്നതിനുള്ള എലിമിനേഷന് ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ് സന്ദേശവുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) പ്രത്യേക കാമ്പയിന് ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മച്ചര്‍ ഹേ, മെഹ്മാൻ നഹി (കൊതുകാണ്, അതിഥിയല്ല) എന്നപേരില്‍ പൊതുജനാരോഗ്യ ബോധവത്കരണ ചിത്രം പുറത്തിറക്കി.
വീടും പരിസരവും ശുചിയായി സൂക്ഷിച്ചുകൊണ്ട് കൊതുകിന്റെ പ്രജനനം തടയാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, ലഘുലേഖ വിതരണം, റേഡിയോ സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലൂടെ കാന്പയിൻ എത്തിക്കുകയാണു ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.
ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു.
യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പോലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പോലീസോട് പറഞ്ഞു.
എന്നാൽ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഒപ്പം നിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില്‍ തന്നെ പോലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പോലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര്‍ തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം.
തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിന് പിന്നാലെ പോലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്.
അതേസമയം ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പോലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
National
ബംഗുളൂരു: മദ്യപിക്കുന്നതിനിടെ സിഗരറ്റ് ലൈറ്ററിനെച്ചെല്ലിയുള്ള തർകത്തിനിടയിൽ സുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ ഉഡുപ്പി സ്വദേശി റോഷൻ ഹെഗ്ഡെ (35) യാണ് സുഹൃത്ത് പ്രാശാന്തി (33) നെ കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് മൈതാനത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുക്കെ ഇരുവരും തമ്മിൽ സിഗരറ്റ് ലൈറ്ററിനെച്ചെല്ലി തർകമുണ്ടാവുകയും തുടർന്ന് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നാവിന് പരിക്കേറ്റ റോഷൻ ഉടൻ തന്നെ അവിടെ നിന്നു കാറിൽ പോകാൻ ശ്രമിച്ചുവെങ്കിലും പ്രശാന്ത്, റോഷന്റെ കാറിന്റെ ഫൂട്റെസ്റ്റിൽ കയറി നിൽക്കുകയായിരുന്നു.
തുടർന്ന് റോഷൻ, കാറിന്റെ വേഗത കൂട്ടുകയും കാർ വഴിയരികിൽ നിന്ന മരത്തിലും മതിലിലും ഇടിച്ചു കയറുകയും ചെയ്തു. തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
റോഷനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റോഷന്റെ കാർ പോലീസ് പിടിച്ചെടുത്തു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോണ്‍ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
28ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
യുഡിഎഫുമായി സഹകരിക്കാൻ താല്പര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി അതു ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.
കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വിശ്വാസികളെ കൂടെനിർത്തി വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം മതവിശ്വാസത്തിനെതിരായി നിലകൊള്ളുന്ന പാർടിയല്ല. വിശ്വാസികളെ ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണ്. അന്ധവിശ്വാസം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ വിശ്വാസികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം.1957 ലെ ഇഎംഎസ് സർക്കാർ മുതലുള്ള കമ്യൂണിസ്റ്റ് - ഇടതു പക്ഷ സർക്കാരുകൾ സ്വീകരിച്ച നടപടികളാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത കേരളമായി മാറും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രി മോദി റഷ്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.