മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ് ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.