മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും കനത്ത വില്പന സമ്മർദത്തിൽ പെട്ടു. കൊറിയൻ സൂചികയായ കോസ്പിയിലുണ്ടായ വൻ തകർച്ചയും സാങ്കേതികവിദ്യാ ഓഹരികളിലുള്ള വൻ തോതിലുള്ള വില്പനയും ഉൾപ്പെടെയുള്ള ആഗോള വിപണിയിലെ തിരിച്ചടികളാണ് ഓഹരിവിപണിക്ക് തിരിച്ചടിയായത്.
വില്പന സമ്മർദം ഉയർന്നതിനെത്തുടർന്ന് നിക്ഷേപകരുടെ സന്പത്തിൽ ഏകദേശം 5.77 ലക്ഷം കോടി രൂപയുടെ ചോർച്ചയുണ്ടായി. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂല്യം 474 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെൻസെക്സ് 893 പോയിന്റ് താഴ്ന്ന് 76,200 ലും നിഫ്റ്റി 50 സൂചിക 279 പോയിന്റ് നഷ്ടത്തിൽ 23,850ലും വ്യാപാരം പൂർത്തിയാക്കി.
1. കോസ്പിയുടെ ഇടിവ്
ഇന്നലെ ദക്ഷിണ കൊറിയൻ വിപണിയുടെ ബെഞ്ച്മാർക്ക് സൂചികയായ ’കോസ്പി’യിൽ വൻ തകർച്ച രേഖപ്പെടുത്തി. അടുത്തിടെ റിക്കാർഡ് ഉയരങ്ങൾ കീഴടക്കിയതിന് പിന്നാലെയാണ് വിപണിയിൽ കടുത്ത വില്പന സമ്മർദമുണ്ടായത്. വിപണിയിലെ ശക്തമായ മുന്നേറ്റത്തെത്തുടർന്ന് ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നെന്ന ആശങ്ക നിലനിന്നതിനാൽ, സെമികണ്ടക്ടർ മേഖലയിലെ വന്പൻ ഓഹരികളിൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തി.
ഒരു ഘട്ടത്തിൽ കോസ്പി സൂചിക 10% വരെ താഴേക്ക് പതിച്ചു. പ്രമുഖ കന്പനികളായ എസ്കെ ഹൈനിക്സ് 12 ശതമാനത്തിലധികവും, സാംസംഗ് ഇലക്ട്രോണിക്സ് ഏകദേശം 13 ശതമാനവും ഇടിവ് രേഖപ്പെടുത്തി. വിപണിയിലുടനീളം തകർച്ച രൂക്ഷമായതിനെ തുടർന്ന് സർക്യൂട്ട് ബ്രേക്കറുകൾ സജീവമാകുകയും, കൊറിയ എക്സ്ചേഞ്ച് വ്യാപാരം 20 മിനിറ്റത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ അവഗണിച്ച് നിക്ഷേപകർ മുന്നോട്ടുപോയതിനെത്തുടർന്ന്, ഈ മാസമാദ്യം സൂചിക പുതിയ സർവകാല റിക്കാർഡ് ഉയരങ്ങൾ കീഴടക്കുകയും ചരിത്രത്തിലാദ്യമായി 9,000 പോയിന്റ് കടക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിപണിയിൽ ഈ തിരുത്തൽ ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ യുഎസ് സാങ്കേതികവിദ്യ ഓഹരികൾ നേരിട്ട തകർച്ചയെത്തുടർന്ന് ടെക് ഓഹരികളോടുള്ള വിപണിയുടെ താത്പര്യം വീണ്ടും ദുർബലമായി. ഈ ആഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന മൈക്രോണ് ടെക്നോളജിയുടെപാദവാർഷിക സാന്പത്തിക ഫലങ്ങളിലേക്കാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
2. ഐടി ഓഹരികളുടെ ഇടിവ് വീണ്ടും തുടരുന്നു
കഴിഞ്ഞ ആഴ്ചയിലെ കടുത്ത ഇടിവിന് ശേഷം തിങ്കളാഴ്ച ചെറിയൊരു ആശ്വാസം പ്രകടമായെങ്കിലും, ഇന്നലെ ഐടി ഓഹരികൾ വീണ്ടും കടുത്ത സമ്മർദത്തിലായി. എഐ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകളും സാങ്കേതികവിദ്യാ രംഗത്തെ ചെലവിടൽ കുറയുന്നതുമാണ് ഇതിന് കാരണം. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവയുടെ ഓഹരികൾ 3.5 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള കന്പനിയായ ആക്സെഞ്ചർ തങ്ങളുടെ വാർഷിക വരുമാന വളർച്ചാ നിരക്കിന്റെ ഉയർന്ന പരിധി കുറച്ചതാണ് ഐടി ഓഹരികളിൽ പുതിയ വിൽപന സമ്മർദത്തിന് കാരണമായത്. ആഗോള കന്പനികൾ ഐടി ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാൻ മടിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായി. ആർട്ടിഫിഷൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്പോഴും വിപുലമായ ഐടി കണ്സൾട്ടിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകൾ എന്നിവയുമായി മുന്നോട്ട് പോകാൻ കന്പനികൾ ഇപ്പോഴും മടിക്കുകയാണ്.
3. രൂപയുടെ താഴ്ച
യുഎസ് പലിശ നിരക്കുകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ യുഎസ് ഡോളറിന്റെ മൂല്യമുയർത്തി. ഇതോടെ പ്രമുഖ കറൻസികൾക്കെതിരേയുള്ള ഡോളർ സൂചിക ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഏഷ്യൻ കറൻസികളെയും ആഗോള ഓഹരിവിപണികളെയും ബാധിച്ചു.
ഡോളറിനെതിരേ രൂപ 11 പൈസ നഷ്ടത്തിൽ 94.74ൽ ക്ലോസ് ചെയ്തു. മുൻ ദിവസം രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 94.63 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Tags : Bearish sentiment Stock market IT stocks huge sell off Sensex Nifty BSE NSE