കോതമംഗലം: റംബുട്ടാന്റെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ കച്ചവടക്കാർ കുറഞ്ഞതും കാലാവസ്ഥാമാറ്റം ഗുണനിലവാരത്തെ ബാധിച്ചതുമാണ് വിലയിടിവിനു കാരണം.
നേരത്തേ റബറിനുണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവവും മൂലം കർഷകർ വ്യാപകമായി തോട്ടങ്ങൾ വെട്ടിമാറ്റി റംബുട്ടാൻ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ഥലപരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബുട്ടാൻ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തരവിപണിയിൽ ഇതു സുലഭമായി. ഉത്പാദനത്തിനൊത്ത് ആവശ്യക്കാർ ഇല്ലാതായതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി കാര്യമായി ഇല്ലാത്തതും ഡിമാൻഡ് കുറയാനിടയാക്കിയിട്ടുണ്ട്.
പഴങ്ങൾ വിളവെടുത്താൽ കൂടുതൽ ദിവസം കളർ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മുൻകാലങ്ങളിൽ റമ്പൂട്ടാൻ കായ്ച്ചുതുടങ്ങി സീസൺ ആരംഭിക്കുമ്പോൾത്തന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിച്ച് അഡ്വാൻസ് നൽകി ചെടികളിൽ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങൾ പറിച്ചുപോകുന്നത് പതിവായിരുന്നു. ഇക്കുറി ഇത്തരം കച്ചവടക്കാർ നന്നേ കുറവാണെന്ന് കർഷകർ പറയുന്നു
നിലവിൽ വിപണിയിൽ കിലോയ്ക്ക്180 മുതൽ 350 രൂപ വരെയാണു ചില്ലറ വില്പന വില. എന്നാൽ കൃഷിക്കാർക്ക് 80-100 രൂപ മാത്രമേ കിട്ടുന്നുള്ളൂ.
റംബുട്ടാൻ കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കർഷകരെ സഹായിക്കാനും ന്യായവില ഉറപ്പാക്കാനും ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയ സർക്കാർ ഏജൻസികൾ വഴി റംബുട്ടാൻ സംഭരിക്കാൻ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
മൂല്യവർധിത ഉത്പന്നങ്ങളിലേക്കു നീങ്ങാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തികസഹായവും പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നൂതന സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Tags : Rambutan farmers crisis price drop