കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സംഭവത്തെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കരുനാഗപ്പള്ളി സബ് ആർടിഒയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലാണ് സസ്പെൻഷൻ.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ആയിരുന്നു അപകടം നടന്നത്. മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
Tags : accident Kottarakkara mvd suspension