Kerala
തിരുവനന്തപുരം: 2022- 23 വർഷക്കാലയളവിൽ സംസ്ഥാനത്തെ വാഹനാപകടങ്ങളിലെ 78 ശതമാനത്തിലധികം ഉണ്ടായത് ഡ്രൈവർമാരുടെ പിഴവു കാരണമാണെന്നും ഇതിന് ലൈസൻസ് നൽകുന്ന മോട്ടോർ വാഹന വകുപ്പ് ഉത്തരവാദിയാണെന്നും 2024 ലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി ആൻഡ് എജി) റിപ്പോർട്ട് .
ഡ്രൈവറുടെ പിഴവു മൂലം 27,216 അപകടങ്ങൾ ഉണ്ടായി. ഇതിൽ 2,441 പേർ മരിച്ചു. 21,546 പേർക്കു ഗുരുതര പരിക്കുപറ്റി. മറ്റു വാഹനത്തിന്റെ ഡ്രൈവറുടെ പിഴവു മൂലം 8,418 അപകടങ്ങൾ ഉണ്ടായി. ഇതിൽ 612 പേർ മരിച്ചു . ഇതുമായി താരതമ്യം ചെയ്യുന്പോൾ മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങൾ കുറവാണ്. 34 പേരാണ് ഇങ്ങനെ മരിച്ചത്.
ഡ്രൈവർമാരുടെ പിഴവിന് കാരണം അവരുടെ ഗുണനിലവാരം കുറയുന്നതാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റിൽ വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്താൻ ആയിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റിന്റെ കാർക്കശ്യം നിലനിർത്താൻ കൊണ്ടുവന്ന കേന്ദ്ര പദ്ധതികൾ പലതും നടപ്പാക്കിയിട്ടില്ല. ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിനു കോടികൾ ചെലവാക്കിയെങ്കിലും 86 എണ്ണം സ്ഥാപിച്ചതിൽ ഒൻപത് എഡിടിടികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ .
തളിപ്പറന്പ്, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിൽ മൂന്നു കോടിക്കു മുകളിൽ ചെലവഴിച്ചെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ല. 77 ആർടിഒകളിൽ ഈ സംവിധാനം നടപ്പാക്കാത്തതു മൂലം മാനുവൽ ടെസ്റ്റിംഗ് സംവിധാനം ഇപ്പോഴും തുടരേണ്ടി വരുന്നു. ഇതാണ് ഗുണനിലവാരക്കുറവിന് ഒരു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പാർക്ക് ട്രാക്ക് സ്ഥാപിക്കുന്നതിലും ടെസ്റ്റിനുള്ള വാഹനങ്ങളുടെ പഴക്കം, പുക പരിശോധന എന്നിവ ഉറപ്പാക്കുന്നതിലും വീഴ്ച ഉണ്ടായിട്ടുണ്ട്. രജിസ്ട്രേഷൻ കഴിഞ്ഞ വാഹനത്തിലാണ് തൃശൂർ, ഗുരുവായൂർ, വയനാട് എന്നിവിടങ്ങളിൽ ടെസ്റ്റ് നടത്തിയത്.
ഫിറ്റ്നസ് പരിശോധന മാനുവലായി നടത്തുന്നതിന്റെ ന്യൂനതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഡ്രൈവിംഗ് സ്കൂൾ ഏജൻസി പ്രശ്നങ്ങളും ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Kerala
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സംഭവത്തെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കരുനാഗപ്പള്ളി സബ് ആർടിഒയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലാണ് സസ്പെൻഷൻ.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ആയിരുന്നു അപകടം നടന്നത്. മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിനെത്തിയ യുവതിക്കും ഭർത്താവിനും 5,000 രൂപ പിഴ. ആലത്തൂർ സബ് ആർടിഒ ആണ് പിഴ ചുമത്തിയത്. മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ലൈസൻസില്ലാതെ വാഹനം ഓടിച്ചുവന്നതിനാണ് പിഴ.
ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനുമാണ് പിഴ ചുമത്തിയത്. പരീക്ഷാ കേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.
തുടർന്ന് പരീക്ഷയ്ക്ക് എത്തിയപ്പോൾ യുവതിയോട് വാഹനമോടിച്ച് വന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിലാണ് പരിഷ്കാരം. ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിവേഴ്സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പരിഷ്കാരം നടപ്പിലാക്കുക. ഇത്രയും കാലം വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്.
റിവേഴ്സ് ക്യാമറയെ ആശ്രയിക്കാൻ അനുവദിച്ചിരുന്നില്ല. റിവേഴ്സ് ക്യാമറകൾ പുതിയ വാഹനങ്ങളിൽ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ റിവേഴ്സ് ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് ഓടിക്കാൻ സാധിക്കില്ല.
പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും ക്യാമറ ഡിസ്പ്ലേയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനം നിയന്ത്രിക്കുന്നതായി കണ്ടെത്തിയാൽ അത് അയോഗ്യതയ്ക്ക് കാരണമാകും.
Kerala
കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന് നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല.
നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്.
സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്.
എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്:
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:
എന്നാല്‍ സീറ്റ് കവറുകള്‍, ഫ്ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്. ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മ്മാതാകള്‍ പുറത്തിറക്കാറുള്ളത്.
വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്ളാപ്പുകള് നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.
ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്. റൂഫ് കാരയര്‍ മോഡിഫിക്കേഷന് നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.
എംവിഡി നല്കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്. കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.
യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന് നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന് നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ. പൂക്കി ആക്ഷനും വിശ്വസിച്ച് നിരത്തിലിറങ്ങിയാല്‍ കീശ കീറുമെന്ന് ഉറപ്പ്.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ തള്ളി അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ല. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികളെ സ്കൂള്‍ ബസുകളില്‍ തന്നെ അയയ്ക്കണമെന്നും ഓട്ടോയില്‍ സ്കൂളില്‍ അയയ്ക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിര്‍ദേശച്ചതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്.
ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസിഫൈ ചെയ്യും.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണു പഠനം നടക്കുക. കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്.
റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ല.
വാഹന നിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്.
വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരേ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്കി സുപ്രീംകോടതി 2019ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Kerala
കൊച്ചി: മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെന്‍സിക്കിടയില്‍ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശന് സംസാരിച്ച വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്.
വാഹനനിര്‍മാതാക്കള്‍ നല്കിയിട്ടുള്ളതില് എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷന് ആണ്. രൂപത്തില്‍ മാറ്റം വരുത്തിയാല്‍ നിയമവിരുദ്ധമാവുകയും ചെയ്യും. നിലവില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന് ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യാന്‍ എത്തുന്നത് എന്ന് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങള്‍.
ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)
നിയപരമായി മോഡിഫിക്കേഷന് ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ആര്‍ടിഒയില്‍ വണ്ടി സബ്മിറ്റ് ചെയ്ത് ഫോം ഫില്‍ ചെയ്ത് കഴിഞ്ഞാല്‍ നിയപരമായി മോഡിഫിക്കേഷന് ചെയ്യാം. ചെറിയൊരു തുക മാത്രമേ ആവുകയുള്ളു. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും. ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്.
നിലവില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്കില്ലും കൂടി ഉണ്ടാകണം. എക്സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.
18-30 വയസു വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍. കോളേജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്.
റേസര്‍മാരാണ് പിന്നെ മോഡിഫിക്കേഷന് ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല. നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന് നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന് ചെയ്ത് ഹിറ്റായി നില്ക്കുന്ന ആളുകളുണ്ട്.
കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന് ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന് ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.
മോഡിഫൈ ചെയ്യുമ്പോള്‍ ഫ്യൂസ് ഒന്നും കൊടുക്കാതെ ഡയറക്ട് വയറിംഗ് ചെയ്യുക ഒക്കെ ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെ ചെയ്യാറില്ല. നന്നായി തന്നെയാണ് ചെയ്യാറുള്ളത്.
സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)
മോഡിഫിക്കേഷന് അപകടകരമല്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ അപകടകരമാവുകയുള്ളു. നമ്മള് ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.
ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എന്ന അസോസിയേഷന് മെമ്പേഴ്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല. നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന് നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
കാര്‍ സ്റ്റീരിയോ, ഹെഡ്ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്പോയിലേഴ്സ്, ബംപര്‍ മോഡിഫിക്കേഷന് ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. മോഡിഫിക്കേഷന് നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും.
കൂടുതലും യംഗ്സ്റ്റേഴ്സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന് എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ കത്തി നശിക്കുന്നതിന് കാരണം മോഡിഫിക്കേഷന് അല്ല. അങ്ങനെയുള്ള ഉടമകളോട് സംസാരിച്ചിരുന്നു. അവര്‍ മഡിഫിക്കേഷന്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. പുതിയ വണ്ടികള്‍ വരെ കത്തുന്നുണ്ട്. ടൂ വീലറുമാരെ കാറിലേക്ക് ആകര്‍ഷിക്കാന്‍ എല്ലാ കമ്പനികളും വില കുറഞ്ഞ ജനകീയ കാറുകള്‍ ഇറക്കുന്നുണ്ട്. അതിലൊക്കെ നിലവാരം കുറഞ്ഞ ആക്സസറീസ് ആണ് ഉപയോഗിക്കുന്നത്. അതുൊണ്് വണ്ടി വാങ്ങുമ്പോഴേ ശ്രദ്ധിക്കണം.
ജോ
(വോള്‍ഫ് പെര്‍ഫോമന്‍സ്)
പെയിന്റ്, വീല്‍ എന്നിവ മാറ്റി കൊണ്ടുള്ള മോഡിഫിക്കേഷന് ആണ് കൂടുതല്‍ നടക്കുന്നത്. പെയിന്റ് മാറിക്കഴിഞ്ഞാല്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യണം. പെയിന്റ് മാറി എന്ന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എന്നാല്‍ വലിയ വീലുകള്‍ വയ്ക്കുന്നത് ഇവിടെ സുരക്ഷിതമല്ലാത്ത കാര്യമാണ്. എന്നാല്‍ അത് സുരക്ഷിതമല്ലെന്ന് പറയാനാവില്ല.
യുവാക്കള്‍ കൂടുതലും വണ്ടിയുടെ എക്സോസ്റ്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്ന മോഡിഫിക്കേഷന് ആണ് ചെയ്യുന്നത്. അത് വലിയൊരു നിയമലംഘനമാണ്. പുകക്കുഴല്‍ കസ്റ്റമൈസ് ചെയ്ത് വേറെ പുകക്കുഴല്‍ വയ്ക്കുന്നതോടെ വളരെയധികം ശബ്ദം വണ്ടിയില്‍ നിന്നും പുറത്തേക്ക് വരും. ശബ്ദം കൂടുതലാകുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കും. ഇത് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതിനാല്‍ അത് അപകടമാണ്.
വണ്ടി മുഴുവനായും രൂപമാറ്റം ചെയ്യുക, വണ്ടിയുടെ മുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക ഒക്കെ നിയമലംഘനമായാണ് കാണുന്നത്. എന്നാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് അപകടകരമല്ല. വണ്ടിയില്‍ പെട്രോള്‍ പകരം ഗ്യാസ് വയ്ക്കുക, അങ്ങനെ വേറെ ഇന്ധനങ്ങള്‍ ഉയോഗിക്കാന്‍ അധികമായി അറ്റാച്ച്മെന്റുകള്‍ വയ്ക്കുന്നത് നിയമലംഘനമാണ്, അത് അപകടകരവുമായാണ് കാണുന്നത്. വണ്ടിയുടെ ലൈനില്‍ നിന്നും പുറത്തേക്ക് നില്ക്കുന്ന ടയറുകളും സുരക്ഷിതമല്ല, നിയമലംഘനമാണ്.
മോഡിഫിക്കേഷന് ചെയ്യുമ്പോള്‍ ഫിറ്റ് ചെയ്ത സാധനങ്ങള്‍ ഏതെങ്കിലും ഒരു ഭാഗത്ത് മുട്ടിയിരിക്കുകയോ ചെയ്താല്‍ വണ്ടി കത്താനാനും സാധ്യതയുണ്ട്. ലൈറ്റോ ഹോണോ മറ്റ് എന്തെങ്കിലുമൊക്കെ പിടിപ്പിക്കുമ്പോള്‍ കമ്പനിയില്‍ നിന്നുള്ള വയറല്ല ഉപയോഗിക്കുക. ചെയ്യുന്നത് ശരിയായില്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന് വണ്ടി കത്തി നശിക്കും.
ഓള്‍ട്ടോ, സ്വിഫ്റ്റ് മുതല്‍ വിലകൂടിയ കാറുകളായ മെഴ്സിഡസ്, ബിഎന്‍ഡബ്ല്യൂ, പജെറോ സ്പോട്ട്, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി എല്ലാ രീതിയിലുള്ള വണ്ടികളും മോഡിഫിക്കേഷന് എത്താറുണ്ട്. 18 തൊട്ട് 35 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മോഡിഫിക്കേഷന് ചെയ്യാന്‍ വണ്ടികളുമായി എത്തുന്നത്.
അതേസമയം, 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 52ല്‍ പറയുന്നത് വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കില്ല എന്നാണ്. കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് രൂപമാറ്റത്തിന് അനുമതി നല്കിയ ത്തരവ 2019ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന് അനുവദിക്കില്ല എന്നാണ് നിയമം. സുപ്രീം കോടതി വിധിയെയും കേന്ദ്ര നനിയമത്തെയും എങ്ങനെയാകും സര്‍ക്കാര്‍ മറികടക്കുക എന്നും എങ്ങനെയാണ് മോഡിഫിക്കേഷന് നിയമം അനുവദിക്കുക എന്നാണ് ഇനി അറിയാനുള്ളത്.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഷോർട്ട് സർക്യൂട്ട് അല്ല അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല.
ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. കാറിന്റെ പിന്നിൽ നിന്നാണ് തീ പടർന്നത്. മോട്ടോർ വാഹന വകുപ്പിന് പുറമെ ഫോറൻസിക് സംഘവും സംഭവസ്ഥലത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്.
ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സോനയുടെ ഭർത്താവ് ലാലു ചികിത്സയിൽ കഴിയുകയാണ്. ഇരുവരും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുവരുന്ന വഴിയാണ് ദാരുണ സംഭവമുണ്ടായത്.
Kerala
കൊച്ചി: മോഡിഫൈ ചെയ്ത കാറിന് 35,000 രൂപ പിഴയിട്ട് എംവിഡി. 70,000 രൂപയോളം ചിലവിട്ട് മോഡിഫിക്കേഷന് നടത്തിയ വൈപ്പിന്‍ സ്വദേശിയുടെ കാറിനാണ് എംവിഡി പിഴ ചുമത്തിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസ് ആണ് വാഹനം പിടികൂടി എംവിഡിക്ക് കൈമാറിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. സൈലന്‍സര്‍ ഉള്‍പ്പെടെയുള്ള അനധികൃത മാറ്റങ്ങള്‍ നീക്കം ചെയ്ത ശേഷം വാഹനം പഴയപടിയാക്കി ആര്‍ടി ഓഫീസില്‍ ഹാജരാക്കണമെന്ന് ഉടമയോട് നിര്‍ദേശിച്ചു. ഡ്രൈവര്‍ക്ക് നിര്‍ബന്ധിത ബോധവത്കരണ ക്ലാസ് നല്കി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം 30ന് അവസാനിക്കും.
31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.
https:// services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.
Kerala
കൊച്ചി: എറണാകുളത്ത് 18 പുതിയ എഐ കാമറകള്‍ക്കായി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍. ജില്ലയില്‍ സ്ഥാപിച്ച ചില കാമറകള്‍ പ്രവര്‍ത്തനരഹിതമായി. അപകടങ്ങളെ തുടര്‍ന്ന് വണ്ടിയിടിച്ചാണ് ചില കാമറകള്‍ കേടായത്. റോഡ് നവീകരണത്തെ തുടര്‍ന്ന് ചില കാമറകള്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
എഐ കാമറകളില്‍ പലതും കേടാണ്. ബാക്കിയുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റികളില്‍ നിലവില്‍ എഐ കാമറകള്‍ കുറവാണ്. കൊച്ചി സിറ്റിയില്‍ ആകെ രണ്ടു എഐ കാമറകള്‍ മാത്രമേയുള്ളു. 18 കാമറകള്‍ക്ക് വേണ്ടി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട് അത് നടപ്പിലാക്കും എന്നാണ് കരുതുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂവാറ്റുപുഴയില്‍ കാമറ സ്ഥാപിച്ചപ്പോള്‍ തന്നെ ഒരു വാഹനം വന്നിടിച്ച് ഒരു കാമറ കേടായിരുന്നു. കൊച്ചിയിലെ പരിപ്പുജംഗ്ഷനിലെ കാമറയും ഇതുപോലെ വണ്ടിയിടിച്ച് കേടായിട്ടുണ്ട്. വരാപ്പുഴ പാലത്തിലുള്ള കാമറയും ഇടിച്ചു നശിപ്പിച്ചുണ്ടായിരുന്നു. വരാപ്പുഴ എന്‍എച്ച് 66ല്‍ സ്ഥാപിച്ച കാമറകള്‍ റോഡ് വികസനം വന്നപ്പോള്‍ മാറ്റേണ്ടി വന്നു. അത് ഇനി മാറ്റി സ്ഥാപിക്കണം.
അങ്ങനെ കുറച്ച് കാമറകള്‍ പ്രവര്‍ത്തിക്കില്ല. ആ റോഡിന്റെ പണി കഴിഞ്ഞാല്‍ മാത്രമേ കാമറകള്‍ പുനഃസ്ഥാപിക്കാന്‍ ആവുകയുള്ളു. പല കാരണങ്ങള്‍ കൊണ്ട് റോഡ് നവീകരണം വൈകിയതിനാല്‍ കാമറകള്‍ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ് എന്നു എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Kerala
ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലിപ്പണം വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിലായി. ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.ജി. ബിജുവാണ് പിടിയിലായത്.
ഡ്രൈവിംഗ് സ്കൂൾ ഏജന്റായ വ്യക്തിയിൽനിന്ന് 5600 രൂപ കൈപ്പറ്റിയപ്പോഴായിരുന്നു സംഭവം. മറഞ്ഞുനിൽക്കുകയായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഉടൻ ബിജുവിനെ തടഞ്ഞുവച്ച് നിയമപരമായ പരിശോധന നടത്തി. കൈക്കൂലി പണം കൈപ്പറ്റിയെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പേലീസ് അറിയിച്ചു. ആലപ്പുഴയിൽ നിന്നുള്ള വിജിലൻസ് സംഘം ബിജുവിനെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പിഴയായി ഈടാക്കിയത് 2.56 കോടി രൂപ. ഹെല്‍മറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല്‍ ഡ്രൈവില്‍ സംസ്ഥാനത്ത് ഒട്ടാകെ 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി.
മരണനിരക്ക് കൂടി
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന് നഷ്ടമായത്.
പരിശോധന തുടരും
ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചായിരുന്നു പരിശോധനകള്‍.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.
ശുഭയാത്രയില്‍ അറിയിക്കാം
പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന ശുഭയാത്ര വാട്സ് ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.
Kerala
കൊല്ലം: മദ്യലഹരിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
മദ്യലഹരിയിൽ അലക്ഷ്യമായെത്തിയ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ അമൽ ലാലിനെ പ്രതികൾ ആക്രമിച്ചത്. കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു മോട്ടോർ വാഹന വകുപ്പ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
ഉദ്യോഗസ്ഥനെ ആക്രമിച്ച വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് പ്രതികളായ അനസ്, സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: ഭൂട്ടാനില്‍നിന്നു സൈനികവാഹനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ കേസില്‍ ഭൂരിഭാഗം വാഹനങ്ങളും കേരളത്തില്‍ ‘അപ്രത്യക്ഷമായതായി’ കസ്റ്റംസ്.
വാഹനങ്ങള്‍ കെവശമുള്ളവര് അത് ഒളിപ്പിക്കുകയോ കേരളത്തിനു പുറത്തേക്കു മാറ്റുകയോ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
140ലധികം ഭൂട്ടാന് വാഹനങ്ങള്‍ സംസ്ഥാനത്തുനിന്ന് ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കസ്റ്റംസിന്റെ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരു ആഡംബര കാർകൂടി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് മുക്കത്തുനിന്നാണു വാഹനം പിടികൂടിയത്. ഇതുൾപ്പെടെ നാല്പതോളം വാഹനങ്ങളാണു സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്.
അതേസമയം, ഇരുനൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ സുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡിനടപടി.
കാർ ഓടിച്ച16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.
ഉപജില്ലാ കലോത്സവത്തെ തുടർന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.
വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചു പോയി.
അധ്യാപകര്‍ ഉടൻതന്നെ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
Kerala
ഇടുക്കി: വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിൽ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു.
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തത്.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്.
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം നൽകി. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്.
പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.
സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എംവിഡിയുടെ നേതൃത്വത്തിൽ വലിയ പരിശോധന നടന്നിരുന്നു.
500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കൊച്ചി: ഗതാഗതമന്ത്രിയുടെ നിർദേശമനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത എയർഹോണുകള്‍ നശിപ്പിച്ചു. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉടനീളം എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ന് പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു.
District News
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
Editorial