x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പിള്ളേര് മോഡിഫൈ ചെയ്‌തോട്ടെ': പൂക്കി സിഎമ്മിന്‍റെ പ്രോമിസ്; നിറം മാറ്റിയാലും നിയമം മാറും, മോഡിഫിക്കേഷന്‍ എങ്ങനെയൊക്കെ?

ജിസ്യ പാലോറാൻ
Published: May 25, 2026 02:58 PM IST | Updated: May 25, 2026 02:58 PM IST

കൊച്ചി: മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെന്‍സിക്കിടയില്‍ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശന്‍ സംസാരിച്ച വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്‍റെ ഭാഗത്തു നിന്നു നടക്കുന്നത്.

വാഹനനിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളതില്‍ എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷന്‍ ആണ്. രൂപത്തില്‍ മാറ്റം വരുത്തിയാല്‍ നിയമവിരുദ്ധമാവുകയും ചെയ്യും. നിലവില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന്‍ ചെയ്യാന്‍ എത്തുന്നത് എന്ന് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.

ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)

നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ആര്‍ടിഒയില്‍ വണ്ടി സബ്മിറ്റ് ചെയ്ത് ഫോം ഫില്‍ ചെയ്ത് കഴിഞ്ഞാല്‍ നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. ചെറിയൊരു തുക മാത്രമേ ആവുകയുള്ളു. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും. ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്.

നിലവില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്‌നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്‌സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്‌സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.

എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്‍റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്‌കില്ലും കൂടി ഉണ്ടാകണം. എക്‌സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.

18-30 വയസു വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്‌റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍. കോളേജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്.

റേസര്‍മാരാണ് പിന്നെ മോഡിഫിക്കേഷന്‍ ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല. നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന്‍ നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന്‍ ചെയ്ത് ഹിറ്റായി നില്‍ക്കുന്ന ആളുകളുണ്ട്.

കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന്‍ ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന്‍ ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്‍മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്‌കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.

മോഡിഫൈ ചെയ്യുമ്പോള്‍ ഫ്യൂസ് ഒന്നും കൊടുക്കാതെ ഡയറക്ട് വയറിംഗ് ചെയ്യുക ഒക്കെ ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെ ചെയ്യാറില്ല. നന്നായി തന്നെയാണ് ചെയ്യാറുള്ളത്.

സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്‍റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)

മോഡിഫിക്കേഷന്‍ അപകടകരമല്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ അപകടകരമാവുകയുള്ളു. നമ്മള്‍ ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്‌സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.

ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന്‍ ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എന്ന അസോസിയേഷന്‍ മെമ്പേഴ‌്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല. നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന്‍ നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.

കാര്‍ സ്റ്റീരിയോ, ഹെഡ്‌ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്‌പോയിലേഴ്‌സ്, ബംപര്‍ മോഡിഫിക്കേഷന്‍ ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. മോഡിഫിക്കേഷന്‍ നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും.

കൂടുതലും യംഗ്സ്റ്റേഴ്‌സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന്‍ എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ കത്തി നശിക്കുന്നതിന് കാരണം മോഡിഫിക്കേഷന്‍ അല്ല. അങ്ങനെയുള്ള ഉടമകളോട് സംസാരിച്ചിരുന്നു. അവര്‍ മഡിഫിക്കേഷന്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. പുതിയ വണ്ടികള്‍ വരെ കത്തുന്നുണ്ട്. ടൂ വീലറുമാരെ കാറിലേക്ക് ആകര്‍ഷിക്കാന്‍ എല്ലാ കമ്പനികളും വില കുറഞ്ഞ ജനകീയ കാറുകള്‍ ഇറക്കുന്നുണ്ട്. അതിലൊക്കെ നിലവാരം കുറഞ്ഞ ആക്‌സസറീസ് ആണ് ഉപയോഗിക്കുന്നത്. അതുൊണ്് വണ്ടി വാങ്ങുമ്പോഴേ ശ്രദ്ധിക്കണം.

ജോ
(വോള്‍ഫ് പെര്‍ഫോമന്‍സ്)

പെയിന്‍റ്, വീല്‍ എന്നിവ മാറ്റി കൊണ്ടുള്ള മോഡിഫിക്കേഷന്‍ ആണ് കൂടുതല്‍ നടക്കുന്നത്. പെയിന്‍റ് മാറിക്കഴിഞ്ഞാല്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യണം. പെയിന്‍റ് മാറി എന്ന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എന്നാല്‍ വലിയ വീലുകള്‍ വയ്ക്കുന്നത് ഇവിടെ സുരക്ഷിതമല്ലാത്ത കാര്യമാണ്. എന്നാല്‍ അത് സുരക്ഷിതമല്ലെന്ന് പറയാനാവില്ല.

യുവാക്കള്‍ കൂടുതലും വണ്ടിയുടെ എക്സോസ്റ്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്ന മോഡിഫിക്കേഷന്‍ ആണ് ചെയ്യുന്നത്. അത് വലിയൊരു നിയമലംഘനമാണ്. പുകക്കുഴല്‍ കസ്റ്റമൈസ് ചെയ്ത് വേറെ പുകക്കുഴല്‍ വയ്ക്കുന്നതോടെ വളരെയധികം ശബ്ദം വണ്ടിയില്‍ നിന്നും പുറത്തേക്ക് വരും. ശബ്ദം കൂടുതലാകുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കും. ഇത് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതിനാല്‍ അത് അപകടമാണ്.

വണ്ടി മുഴുവനായും രൂപമാറ്റം ചെയ്യുക, വണ്ടിയുടെ മുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക ഒക്കെ നിയമലംഘനമായാണ് കാണുന്നത്. എന്നാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് അപകടകരമല്ല. വണ്ടിയില്‍ പെട്രോള്‍ പകരം ഗ്യാസ് വയ്ക്കുക, അങ്ങനെ വേറെ ഇന്ധനങ്ങള്‍ ഉയോഗിക്കാന്‍ അധികമായി അറ്റാച്ച്മെന്‍റുകള്‍ വയ്ക്കുന്നത് നിയമലംഘനമാണ്, അത് അപകടകരവുമായാണ് കാണുന്നത്. വണ്ടിയുടെ ലൈനില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ടയറുകളും സുരക്ഷിതമല്ല, നിയമലംഘനമാണ്.

മോഡിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ഫിറ്റ് ചെയ്ത സാധനങ്ങള്‍ ഏതെങ്കിലും ഒരു ഭാഗത്ത് മുട്ടിയിരിക്കുകയോ ചെയ്താല്‍ വണ്ടി കത്താനാനും സാധ്യതയുണ്ട്. ലൈറ്റോ ഹോണോ മറ്റ് എന്തെങ്കിലുമൊക്കെ പിടിപ്പിക്കുമ്പോള്‍ കമ്പനിയില്‍ നിന്നുള്ള വയറല്ല ഉപയോഗിക്കുക. ചെയ്യുന്നത് ശരിയായില്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന് വണ്ടി കത്തി നശിക്കും.

ഓള്‍ട്ടോ, സ്വിഫ്റ്റ് മുതല്‍ വിലകൂടിയ കാറുകളായ മെഴ്സിഡസ്, ബിഎന്‍ഡബ്ല്യൂ, പജെറോ സ്പോട്ട്, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി എല്ലാ രീതിയിലുള്ള വണ്ടികളും മോഡിഫിക്കേഷന് എത്താറുണ്ട്. 18 തൊട്ട് 35 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ വണ്ടികളുമായി എത്തുന്നത്.

അതേസമയം, 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 52ല്‍ പറയുന്നത് വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കില്ല എന്നാണ്. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് രൂപമാറ്റത്തിന് അനുമതി നല്‍കിയ ത്തരവ 2019ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കില്ല എന്നാണ് നിയമം. സുപ്രീം കോടതി വിധിയെയും കേന്ദ്ര നനിയമത്തെയും എങ്ങനെയാകും സര്‍ക്കാര്‍ മറികടക്കുക എന്നും എങ്ങനെയാണ് മോഡിഫിക്കേഷന്‍ നിയമം അനുവദിക്കുക എന്നാണ് ഇനി അറിയാനുള്ളത്.

Tags : MVD modification Vehicles

Recent News

Corehub Up