x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കാക്കരയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം


Published: June 23, 2026 09:38 PM IST | Updated: June 23, 2026 09:38 PM IST

കൊച്ചി: തൃക്കാക്കരയില്‍ 12 വയസുകാരി റോഡില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണു മരിച്ച സംഭവത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. അപകടസ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്ന് സെക്രട്ടറി നല്‍കിയ ഉറപ്പ് പാലിക്കാത്തതിലാണ് സമരം.

മാവേലിപുരം ഗുഡ് എര്‍ത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ലാറ്റില്‍ താമസിക്കുന്ന റോണ്‍ ആന്‍ഡ്രൂസിന്‍റെയും ടെസി കെ. മാത്യുവിന്‍റെയും മകള്‍ റിഹാന കാതറിന്‍ ആന്‍ഡ്രൂസ് ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. സഹോദരനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടും എന്ന ഉറപ്പ് നഗരസഭ സെക്രട്ടറി നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്നാണ് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

സെക്രട്ടറി ഇന്‍ചാര്‍ജിന് ഈ വിഷയം സൂചിപ്പിച്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ കോപ്പിയടക്കം കാണിച്ചു കൊണ്ടാണ് സമരം. സംരക്ഷണ വേലിയുടെ നിര്‍മാണം ആരംഭിക്കാതെ നഗരസഭ ഓഫീസിന് മുന്നില്‍ നിന്നും മാറില്ല എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധം ഭയന്ന് ചെയര്‍മാന്‍ റാഷിദ് ഉള്ളംപിള്ളി, സെക്രട്ടറി ഇന്‍ചാര്‍ജ് സിഎസ് ഷിജു എന്നിവര്‍ മുറിയും പൂട്ടി പുറത്തേക്ക് പോയി.

Tags : councilors municipality death

Recent News

Corehub Up