മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
Tags : Indices Share market NSE BSE Sensex Nifty crude oil West Asian Conflict