ലോഗോ
കൊച്ചി: ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് ആറു ലക്ഷം കോടി രൂപയോളമായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യപാദത്തേക്കാൾ 36.57 ശതമാനം വർധനയോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും വർധന രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05 ശതമാനം വര്‍ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം വർധനയോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബിപിഎസ് വർധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസിനിക്ഷേപം 14.24 ശതമാനം വർധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തിൽ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
വായ്പാവിതരണത്തിലും ബാങ്കിനു മികച്ച വളർച്ച കൈവരിക്കാനായി. ആകെ വായ്പ 14.94 ശതമാനം വർധനയോടെ 281239 .54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ വാർഷികാടിസ്ഥാനത്തിൽ 22.96 ശതമാനവും കൊമേഴ്സ്യൽ വെഹിക്കിൾ, കൊമേഴ്ഷ്യൽ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോൾഡ് ലോൺ 33 ശതമാനവും പ്രോപ്പർട്ടി ലോൺ 21 ശതമാനവും ക്രെഡിറ്റ് കാർഡ് 36 ശതമാനവും വർധിച്ചു. 16.12 ശതമാനം വർധനയോടെ കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.
നിലവിൽ ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 0.18 ശതമാനമാണെന്നും ഇതു സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Tags : Federal Bank's net profit