പാലക്കാട്: മുണ്ടൂർ- കോങ്ങാട് റോഡിൽ ഒന്പതാം മൈലിൽ നിയന്ത്രണംവിട്ട ലോറി ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന കോളജ് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു വിദ്യാർഥികൾക്കും ഒരു നാട്ടുകാരനും പരിക്കേറ്റു.
മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥി പാലക്കാട് പറക്കുന്നം ക്രസന്റ് ലൈൻ മജീദ് മൻസിലിൽ എം. സക്കീർ അബ്ബാസിന്റെ മകൻ മുഹമ്മദ് ഫർഹാൻ (19) ആണു മരിച്ചത്. ആസിഫ്, അഹമ്മദ് സിനാൻ, റസൽ എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ജില്ലാ ആശുപത്രിയിലും രണ്ടു പേർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
ഇന്നലെ ഉച്ചയ്ക്ക് 1.55നാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ഐഎംഎയുടെ മലന്പുഴയിലെ പ്ലാന്റിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ചശേഷം നീലേശ്വരത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് വാഹനം നിന്നത്.
ലോറിക്കും ഫുട്പാത്തിന്റെ ഗ്രില്ലിനുമിടയിൽ കുടുങ്ങിയ വിദ്യാർഥികളെ ഓടിക്കൂടിയ നാട്ടുകാരാണ് വളരെ പണിപ്പെട്ട് പുറത്തെടുത്തത്. സ്ഥിരം അപകടമേഖലയാണ് പ്രദേശമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തും.
Tags : College student dies