തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുറത്തുനിന്നും വില കൂടുതൽ നൽകിയെങ്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ശ്രമം തുടങ്ങി. അതോടൊപ്പം കടുത്ത നിയന്ത്രണവും വിലവർധനവും ഉണ്ടാകുമെന്നും ഉറപ്പായി.
\ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകൾക്കു കെഎസ്ഇബി ശ്രമം തുടങ്ങി. കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തിൽ ലഭ്യത തീരെ കുറവാണ്. വൈദ്യുതി നിയന്ത്രണത്തിൽ അല്പം അയവുവരുത്താനാണ് വൈദ്യുതി വാങ്ങുന്നത്. എൻടിപിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്.
കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിംഗ്) പതിവായേക്കും. മഴയില്ലാത്ത ദിവസങ്ങളിൽ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോൾ ദിവസേനയുണ്ട്.
മുന്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി: കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കേരളം നേരിടുന്നത് മുന്പെങ്ങുമില്ലാത്ത വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. ഈ സമയത്ത് 5000 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം ഉയരുമെന്ന് പ്രതീക്ഷിച്ചില്ല. പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും അദ്ദേഹംപറഞ്ഞു.
ജൂലൈയിൽ കെഎസ്ഇബി കണക്കുകൂട്ടിയത് 4000 മെഗാവാട്ട് ഉപയോഗം. മുന്പെങ്ങുമില്ലാത്ത വിധം പീക്ക് സമയത്ത് 4900 മെഗാവാട്ടിനു മുകളിൽ ഉപയോഗം ഉയർന്നു. എൽനിനോ കാരണം പുറത്തുനിന്നും വൈദ്യുതി കിട്ടാനില്ല. ഈ സ്ഥിതി മാറാതെ പവർ കട്ട് മാറില്ലെന്ന് വ്യക്തമാക്കുകയാണ് കെഎസ്ഇബി ചെയർമാൻ. മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിൽ കെഎസ്ഇബി വീഴ്ചയുണ്ടായിട്ടില്ല. ഭരണ മാറ്റം ബാധിച്ചിട്ടില്ല. ഉപഭോക്താക്കൾ ഉത്തരവാദിത്വത്തോടെ വൈദ്യുതി ഉപയോഗിക്കുകയും കൂടി ചെയ്താലേ പ്രതിസന്ധി കടക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
Tags : Kerala to buy electricity