ഓഹരി സൂചിക തുടർച്ചയായ രണ്ടാം വാരവും മികവിൽ. മധ്യപൂർവേഷ്യ വെടിയൊച്ചയിൽ നിന്നും ശാന്തതയിലേക്ക് പ്രവേശിക്കുന്നതു വിദേശ ഫണ്ടുകളുടെ ശ്രദ്ധ ഏഷ്യൻ മാർക്കറ്റുകളിലേക്കു തിരിക്കാം. പിന്നിട്ട വാരം അവർ വാങ്ങലുകാരായിരുന്നു. എന്നാൽ, നിഫ്റ്റി ഫ്യൂച്ചറിൽ ഷോർട്ട് പൊസിഷനുകളുടെ എണ്ണ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കും.
യുഎസ് ‐ ഇറാൻ സമാധന നീക്കം സാമ്പത്തിക മേഖലയിൽ ഉണർവിനു വഴി തെളിച്ച ഘട്ടത്തിലാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാനെ പ്രേരിപ്പിച്ചു. കപ്പൽ ഗതാഗതം പുനരാരംഭിച്ച വിവരം ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ സാങ്കേതിക തിരുത്തലിനു വഴിയൊരുക്കി.
എന്നാൽ, വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചത് എണ്ണ ചൂടുപിടിക്കാൻ ഇടയാക്കും. അതായത് ഡോളറും ക്രൂഡ് ഓയിലും ഹ്രസ്വകാല തിരിച്ചുവരവിന് ശ്രമിച്ചാൽ അത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും വിള്ളലുളവാക്കും.
സ്വിറ്റ്സർലൻഡിൽ സമാധന ചർച്ചകൾക്ക് തുടക്കം കുറിച്ചത് പ്രതീക്ഷപകരുന്നു. അനുകൂല തീരുമാനങ്ങൾ പുറത്തുവന്നാൽ സ്വർണവും എണ്ണയും വില്പന സമ്മർദത്തിലാവും, മഞ്ഞലോഹം 3600‐3800 ഡോളറിലേക്ക് മുഖം തിരിക്കും, ക്രൂഡ് ഓയിലിന് 75.90 ഡോളറിൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് 1275 പോയിന്റും നിഫ്റ്റി സൂചിക 390 പോയിന്റും പ്രതിവാര മികവിലാണ്. ഉണർവ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഓപ്പറേറ്റർമാർ. അതേസമയം, വിപണിയുടെ അടിയൊഴുക്ക് ഇപ്പോഴും കരടികൾക്ക് അനുകൂലമാണ്. ജൂൺ ഫ്യൂച്ചറിലെ ചലനങ്ങൾ ബെയറിഷായതിനാൽ പ്രാദേശിക നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാവും നല്ലത്. താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവസരം കാത്തുനിൽക്കുന്ന ദീർഘകാല നിക്ഷേപകർ സാഹചര്യം പ്രയോജനപ്പെടുത്താം.
മൺസൂൺ ദുർബലമായത് കാർഷിക മേഖലയിൽ ആശങ്ക പരത്തുന്നു. കാലവർഷം ഈ വാരം മധ്യ ഇന്ത്യയിൽ സജീവമായാൽ മാത്രമേ ജൂലൈ ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര മഴ ലഭിക്കൂ. മഴയുടെ കുറവ് ഖരിഫ് വിളകളുടെ വിത്തിടലിനെ ബാധിച്ചു.
നിഫ്റ്റി 23,995ൽ നിന്നും 23,800ലേക്ക് തളർന്ന അവസരം വിദേശ ഓപ്പറേറ്റർമാർ പ്രയോജനപ്പെടുത്തിയതോടെ 24,187 വരെ ഉയർന്നു. വാരാന്ത്യം സൂചിക 24,013 പോയിന്റിലാണ്. ഈവാരം നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 23,840 പോയിന്റിലാണ്, വില്പനക്കാർ പിടിമുറുക്കിയാൽ തിരുത്തൽ 23,667 - 23,321 റേഞ്ചിലേക്ക് നീളാം. അനുകൂല വാർത്തകൾക്ക് വിപണിയെ 24,186 – 24,359ലേക്ക് ഉയർത്താനുമാവും. ഈ പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് സ്വരൂപിച്ചാൽ 24,705നെ ലക്ഷ്യമാക്കും.
നിഫ്റ്റി ജൂൺ ഫ്യൂച്ചേഴ്സ് 23,800ൽനിന്നും 24,210 വരെ മുന്നേറിയ ശേഷം വാരാന്ത്യം 24,060 റേഞ്ചിലാണ്. തൊട്ട് മുൻവാരത്തിലെ പോലെ ഊഹക്കച്ചവടക്കാരിൽനിന്നുള്ള ഷോർട്ട് കവറിംഗ് മുന്നേറ്റത്തിനു വഴിയൊരുക്കി. ജൂൺ ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം വർധിച്ചപ്പോൾ ഓപ്പൺ ഇന്ററസ്റ്റ് ഒന്പത് ശതമാനം ഇടിഞ്ഞ് 165 ലക്ഷം കരാറുകളായി.
സെൻസെക്സ് 75,527 പോയിന്റിൽനിന്നും ശക്തമായ വാങ്ങൽ താത്പര്യത്തിൽ 77,470 വരെ കയറി. ഇതിനിടയിലെ പ്രതികൂല വാർത്തകൾ വാരാന്ത്യം നിക്ഷേപകരെ വില്പനക്കാരാക്കിയതോടെ 76,495ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 76,802ലാണ്. ബുൾ ഓപ്പറേറ്റർമാർക്ക് സൂചികയെ 77,440 – 78,079ലേക്ക് ഉയർത്താനാകും. ലാഭമെടുപ്പിനു നീക്കം നടന്നാൽ സെൻസെക്സിന് 76,192 – 75,583 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 1774.38 കോടി രൂപയുടെ വില്പനയും 5386.52 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8268.07 കോടി രൂപയുടെ ഓഹരികൾ വ്യാഴാഴ്ച വരെ ശേഖരിച്ചു, വാരാന്ത്യ ദിനം അവർ 1159.64 കോടി രൂപയുടെ വില്പന നടത്തി.
രൂപ മികവിനുള്ള തയാറെടുപ്പിലാണ്. 95.47ൽനിന്നും 94.18ലേക്ക് മൂല്യം ശക്തിപ്രാപിച്ച ശേഷം വീണ്ടും 95.30ലേക്ക് ദുർബലമായെങ്കിലും ക്ലോസിംഗിൽ 94.31ലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 94.80 - 94.50ലേക്ക് ശക്തിപ്രാപിക്കാം. 95.50ൽ താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4269 ഡോളറിൽ നിന്നും 4382 വരെ ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ 4123ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 4155 ഡോളറിലാണ്. മാസാരംഭത്തിൽ സൂചന നൽകിയതാണു വിപണി സെല്ലിംഗ് മൂഡിലായതിനാൽ 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ തിരുത്തിനു ശ്രമം നടത്തുമെന്നത്.
എംസിഎക്സിൽ സ്വർണ അവധി വില രണ്ട് ശതമാനം ഇടിഞ്ഞു, 1,50,528 രൂപയിൽ നിന്ന് 1,47,200ലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,41,000ലേക്ക് കുറയാം, ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ജൂലൈയിൽ 1,39,000 ൽ ഇടപാടുകൾക്ക് സാധ്യത.
Tags : Stock market maintains excellence BSE NSE Nifty Sensex