ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിലവിലെ സാഹചര്യം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്ന കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവന പാർട്ടിക്ക് അകത്തുതന്നെ വലിയ തിരിച്ചടിയാകുന്നു. ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ശ്രീനഗറിലെ രാജ്ഭവനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കാഷ്മീരിലെ സ്ഥിതിഗതികളെ പ്രശംസിച്ച് കുറിപ്പിട്ടത്.
"ശ്രീനഗറിൽ വെച്ച് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി മികച്ചൊരു കൂടിക്കാഴ്ച നടത്താൻ സാധിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ചും സാധാരണ നിലയിലേക്ക് കാര്യങ്ങൾ മാറുന്നതിലെ പ്രോത്സാഹജനകമായ പുരോഗതിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഞാൻ അവിടെ എത്തുമ്പോൾ അദ്ദേഹം കാഷ്മീരി റൈറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായും വനിതാ സംഘടനകളുമായും സംസാരിക്കുകയായിരുന്നു. ഈ നല്ല നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇനിയും നിരവധി വെല്ലുവിളികൾ ബാക്കിയുണ്ട്, ഒരുപാട് കാര്യങ്ങൾ ചെയ്യാനുമുണ്ട്. എങ്കിലും കുറച്ചുകാലത്തിന് ശേഷം വലിയൊരു പോസിറ്റീവ് എനർജിയോടെയാണ് ഞാൻ ആ യോഗത്തിൽ നിന്നും മടങ്ങിയത്," തരൂർ കുറിച്ചു.
എന്നാൽ തരൂരിന്റെ ഈ പോസ്റ്റിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. തരൂർ കാഷ്മീരിലെ സാധാരണ ജനങ്ങളെ കണ്ട് അവിടുത്തെ യഥാർത്ഥ ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാൻ സമയം കണ്ടെത്തണമായിരുന്നു എന്ന് ജമ്മു കാഷ്മീരിലെ കോൺഗ്രസ് മുഖ്യ വക്താവ് രവീന്ദർ ശർമ തുറന്നടിച്ചു.
കാഷ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ബിജെപി നടപടിയെയും, താഴ്വരയിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നതുമാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന രാഷ്ട്രീയ ആയുധം.
പാർട്ടി ലൈനിന് വിരുദ്ധമായി കാഷ്മീരിൽ പുരോഗതിയുണ്ടെന്ന് കോൺഗ്രസിന്റെ മുതിർന്ന എംപി തന്നെ സാക്ഷ്യപ്പെടുത്തിയത് കേന്ദ്ര സർക്കാരിനെതിരെയുള്ള പാർട്ടിയുടെ പോരാട്ടങ്ങൾക്ക് മങ്ങലേൽപ്പിച്ചതായാണ് ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ.
Tags : Shashi Tharoor Congress Latest News