മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബദ്ലാപൂർ സ്വദേശികളായ യോഗേഷ് ദിഗെ, റിക്കേബ ജാക്കപ്പ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന ആനന്ദ് എന്ന മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ടിറ്റ്വാലയിൽ നിന്ന് ബദ്ലാപൂരിലേക്ക് വരികയായിരുന്നു ബിഎംഡബ്ല്യു സ്പോർട്സ് കാർ. അപകടസമയത്ത് കാർ മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു തരിപ്പണമായി. ശരീരഭാഗങ്ങൾ റോഡിൽ പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മൂവരുമെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ബദ്ലാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തിന് പിന്നിൽ മദ്യപിച്ചു വാഹനമോടിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Tags : Mumbai Latest News BMW Car Accident