ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുണ്ടായ അമോണിയ വാതകച്ചോർച്ചയെത്തുടർന്ന് മരണസംഖ്യ ഏഴായി ഉയർന്നു. മരിച്ച ഏഴുപേരും സ്ത്രീകളാണ്. പെരിയപാളയത്തിനടുത്തുള്ള കണ്ണികൈപേരിലെ 'സെന്റ് പീറ്റേഴ്സ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സ്' എന്ന ചെമ്മീൻ സംസ്കരണ ശാലയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
വാതകച്ചോർച്ചയെ തുടർന്ന് ശ്വാസതടസവും അസ്വസ്ഥതകളും അനുഭവപ്പെട്ട 67 തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 46 പേർ വെൽസ് ആശുപത്രിയിലും 21 പേർ വെങ്കിടേശ്വര ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
തിരുവള്ളൂർ ജില്ലാ കളക്ടർ എസ്. കവിത സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരിൽ നില അതീവ ഗുരുതരമായ ഒൻപത് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ചെന്നൈയിലെ സ്റ്റാൻലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
Tags : Tamil Nadu Accident Latest News Tiruvallur