കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയയുടെ വേരറക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ 'ഓപറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ.
അവരുടെ വേരറുക്കാന്‍ ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറി. ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എം കെ.രാഘവന് എംപി മുഖ്യാതിഥിയായി.
Tags : Operation Toofan Anti Drug Campaign Ramesh Chennithala