ആലപ്പുഴ: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെയും ആംബുലൻസുകളുടെയും മറവിൽ നടക്കുന്ന ലഹരി വിൽപ്പനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ലഹരിക്കടത്തുകാർക്കെതിരെ മന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ ജീവനക്കാരുടെ മറവിൽ ലഹരി മരുന്നുകൾ കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി കടത്താൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന്, ആംബുലൻസുകളെയും ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വഴി പിടിക്കപ്പെടുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ബാഹ്യ ശിപാർശകളും സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിമുക്ത കേരളത്തിനായി പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Tags : Swiggy Home Minister Latest News Ambulance Ramesh Chennithala