Kerala
മാനന്തവാടി: കൈതപ്പൊയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ്(51)ആണ് ഇന്നു പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
നോളജ് സിറ്റി റോഡില്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. റഷീദും ഭാര്യ റംലയും സഞ്ചരിച്ച സ്കൂട്ടര്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ റംല കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
വടക്കാഞ്ചേരി: ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗൃഹനാഥനു ഗുരുതര പരിക്ക്. സമീപത്തെ ഗൃഹോപകരണ സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കടയിലേക്കും കാർ ഇടിച്ചുകയറി ഗൃഹോപകരണങ്ങൾ തകർത്തു.
കരുമത്ര സ്വദേശി നീണ്ടുശേരി വീട്ടിൽ പോൾ ( 59 )നാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ പോളിനെ നാട്ടുകാർ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവോണനാളിൽ മച്ചാട് - താണികുടം സംസ്ഥാന പാതയിൽ മച്ചാട് സ്കൂളിനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ഇടിച്ച സ്കൂട്ടറും പോളിനെയും കൊണ്ട് കാർ 60 മീറ്ററോളം വലിച്ചു കൊണ്ടുപോയതായും പ്രദേശവാസികൾ പറഞ്ഞു. കരുമത്ര സ്വദേശിയും മുൻ പട്ടാളക്കാരനുമായ പുലിക്കോട്ടിൽ ജോൺസന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
Kerala
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം - നടക്കാവ് ഹൈവേയില്‍ കാക്കൂര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു ബസ്. റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രികനെ രക്ഷിക്കാനായി ഡ്രൈവര്‍ ബസ് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് വശത്തേക്ക് മറിയുകയായിരുന്നു. പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും മോനിപ്പള്ളി എംയുഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
National
അമരാവതി: ആന്ധ്രാപ്രദേശ് പൽനാട് ജില്ലയിലെ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വേല സ്വദേശികളായ ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർത്ത (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചിലകിലൂരിപേട്ടിലെ കലാ മന്ദിർ ജംഗ്ഷനിൽ വച്ചാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരു യാത്രക്കാരനെ കയറ്റാനായി ചിലകിലൂരിപേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങി15 പേരുമായി വേലూరు ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
ഓട്ടോ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Kerala
പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്.
പരിക്കേറ്റ നാല് ഇതരസംസ്ഥാന തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
Kerala
തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്.
ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.
ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫ്, എംഎല്‍എ ടി.ഒ. മോഹനന്, കളക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു.
Kerala
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഡൽഹി ഉത്തംനഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്.
മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്.
സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.
Kerala
പെരുമ്പാവൂർ: ടിപ്പർ ലോറി ഇടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. അശമന്നൂർ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി നെടുങ്ങപ്ര തെക്കുംകുടി ജോഷ്വയാണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ പിതാവ് ബേസിലിനൊപ്പം സ്കൂട്ടറിൽ നെടുങ്ങപ്രയിലെ കടയിൽ പോയി വീട്ടിലേക്കു തിരിക്കുമ്പോഴാണ് അപകടം.
വളവു തിരിഞ്ഞെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്കു വീണ ജോഷ്വയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ടിപ്പർ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
പിതാവ് ബേസിൽ എതിർവശത്തേക്ക് മറിഞ്ഞതിനാൽ രക്ഷപ്പെട്ടു. ടിപ്പർ ഡ്രൈവറെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. ജോഷ്വയുടെ സംസ്കാരം നടത്തി. അമ്മ: പിങ്കി. സഹോദരി: ജ്യോഷ്ന.
Kerala
പെരുമ്പാവൂർ: നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരൻ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസിൽ ആണ് മരിച്ചത്. പിതാവിനൊപ്പം കടയിൽ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേൽ ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടസമയത്ത് ടോറസ് ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
Kerala
തിരുവനന്തപുരം: പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട് മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽഎത്തിച്ചപ്പോഴേക്കും ബൈക്കോടിച്ചിരുന്ന ഷോൺ മരിച്ചിരുന്നു.
Kerala
പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.
നിർത്തിയിട്ടിരുന്ന ലോറിയിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ലോറി പൂർണായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
District News
വണ്ടിപ്പെരിയാർ: മഞ്ജുമല വില്ലേജ് ഓഫീസിനു സമീപം ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം. പശുമല സ്വദേശിയായ ധർമരാജ് ആണ് മരിച്ചത്.
വണ്ടിപ്പെരിയറിൽനിന്ന് 55-ാം മൈലിലേക്ക് പോകുകയായിരുന്ന ധർമരാജ് (45) സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിടുകയും എതിരേ വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ധർമരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ധർമരാജിനെ പുറത്തെടുത്തത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പശുമല പേക്കാനം സ്വദേശിയായിരുന്ന ധർമരാജ് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുന്‍പാണ് 55-ാ മൈലിലേക്കു സ്ഥലം മാറിയത്. വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനല്‍കും.
District News
പിറവം: ബൈക്കിനു പിന്നിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിടെക് വിദ്യാർഥി മരിച്ചു. പാഴൂർ ദേവീപ്പടി കട്ടോക്കരയിൽ സന്തോഷിന്റെയും ജ്യോതിയുടെയും മകൻ എസ്. ശിവറാമാണ് (20) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാലരയോടെ തിരുവനന്തപുരം കാട്ടാക്കട നക്കനഞ്ചിറയിലായിരുന്നു അപകടം. കാട്ടാക്കട കുനിച്ചാൽ ലൂർദ് മാതാ കോളജിൽ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. നെയ്യാനിൻകരയ്ക്ക് സമീപം തിരുപുറത്താണ് താമസിച്ചിരുന്നത്.
ശിവറാം സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിനവിന് പരിക്കേന്ദു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവറാമിനെ കിഗ്സ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. സഹോദരി: പാർവതി (ഏഴാം ക്ലാസ് വിദ്യാർഥിനി).
International
ലണ്ടൻ: വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയ്ക്കു സമീപം പോലീസ് കാറും പാസഞ്ചർ കാറും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഇതിൽ രണ്ട് പോലീസുകാർ ഉൾപ്പെടുന്നു.
സൗത്ത് ബാങ്ക് ഏരിയയ്ക്കു സമീപം മെയിൽറോഡിലായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം മറ്റൊരു വാഹനത്തെ പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പോലീസ് പിടികൂടി.
Kerala
തൃശൂർ: പിക്കപ്പ് ലോറിയിൽനിന്ന് ഇരുന്പുപൈപ്പുകൾ ദേഹത്തേക്കുവീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി പട്ടത്താനം ജോസഫിന്റെ മകൻ ഷെറിൻ ജോണ്‍ (42) ആണു മരിച്ചത്. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിനുസമീപം വെള്ളിയാഴ്ച രാവിലെയാണു സംഭവം.
പത്തു മീറ്ററിലേറെ നീളമുള്ള ഇരുന്പുപൈപ്പുകളും കന്പികളുമാണു ഷെറിന്റെ ദേഹത്തു പതിച്ചത്.
തൃശൂരിൽനിന്നു കുട്ടനെല്ലൂർ ഹൈവേ ഓവർബ്രിഡ്ജ് ഭാഗത്തേക്കുപോകുന്നതിനിടെ തൊട്ടുമുന്നിലുള്ള ഓട്ടോറിക്ഷ വലത്തോട്ടു തിരിയാനായി ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന ഷെറിനും ബ്രേക്കിട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന പിക്കപ്പ് ലോറിയും പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ വാഹനത്തിന്റെ കാബിനു മുകളിലൂടെ പൈപ്പുകൾ ഷെറിന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.
ഓടിക്കൂടിയവരും മാളിലെ സുരക്ഷാജീവനക്കാരും ചേർന്ന് ഇരുന്പുപൈപ്പുകൾ നീക്കി ഷെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനുപിന്നാലെ പിക്കപ്പ് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒല്ലൂർ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
District News
കൊല്ലം : പൂയപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാജേന്ദ്രന്, മറിയാമ്മ, റൂബി എന്നിവരാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. അന്‍സാര്‍, റാഫി എന്നിവരായിരുന്നു ബൈക്ക് യാത്രികര്‍. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അമിത വേഗതയിലെത്തിയ കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി അഭിജിത് ആണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിവരികയാണ്.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മൂന്നുമണിയോടെയായിരുന്നു സംഭവം. പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പിലായിരുന്നു ഇരുവരും ഇരുന്നത്. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ കടലിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്.
യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരെയും രക്ഷിക്കാനായില്ല. ഇരുവരും എത്തിയ ബൈക്ക് അപകടത്തിന് ശേഷം റോഡരികില്‍ കണ്ടെത്തി.
ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്.
Kerala
കൊച്ചി: പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്.
ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് കറങ്ങി റോഡിന് നടുവില്‍ വന്ന് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ബസ് സ്ഥലത്തു നിന്ന് മാറ്റി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില് ഇടിച്ചുതകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ കാര്‍പോര്‍ച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.
കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ടു പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയാണ് ദാരുണമായ സംഭവം. മുണ്ടയ്ക്കല്‍ പാപനാശത്തെ പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പില്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ ഇരുവരും കടലിലേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്തു മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും തിരയില്‍പ്പെട്ട വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്. യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഇരുവരും എത്തിയ ബൈക്ക് അപകടത്തിനു ശേഷം റോഡരികില്‍ കണ്ടെത്തി. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്.
ദേശീയപാത 48ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാസ് സ്റ്റേഷനിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:37 ഓടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസിനെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. ട്രക്കിന്റെ സിലിണ്ടറിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ഔട്ടർ ഡിസിപി അറിയിച്ചു.
ഗ്യാസ് സ്റ്റേഷനിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Kerala
തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയ ചൂടൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരൺ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.
International
ബ്രസീലിയ: ബ്രസീലിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 21 പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണസംസ്ഥാനമായ പരാനയിലെ ദേശീയ പാതയിൽ ഇംബിറ്റുവ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. എതിർദിശയിലൂടെ വരുകയായിരുന്ന യാത്രാബസും വലിയ ട്രക്കും കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ട്രക്ക് ഡ്രൈവറും മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
Kerala
ഇടുക്കി: കുമളിയിൽ നിയന്ത്രണം വിട്ട് ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി ചെക്ക്പോസ്റ്റിന് സമീപം ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
തമിഴ്നാട്ടിൽ നിന്നു ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിശോധനയ്ക്കായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ജീവനക്കാർ വാഹനത്തിനരികിലേക്ക് മടങ്ങിയെത്തുന്നതിനിടെ ലോറിയുടെ ബ്രേക്ക് റിലീസ് ആയി. തുടർന്ന് മുന്നോട്ട് പോയ ലോറി റോഡിന് എതിർവശത്തുള്ള മൂന്ന് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡിൽ നിന്നിരുന്നവർ ലോറി വരുന്നത് കണ്ട് ഓടി മാറിയതിലാനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Kerala
മാനന്തവാടി: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. എള്ളുമന്ദം സ്വദേശി അജിസണിന്റെ കാറാണ് എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
കാറിലുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പൂര്‍ണമായും പുഴയില്‍ മുങ്ങിയ കാര്‍ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമിന്റെ നേതൃത്വത്തില്‍ കയറിന് കെട്ടിവലിച്ചാണ് കരയില്‍ എത്തിച്ചത്.
Kerala
കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാംഗങ്ങൾക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയിൽ പ്രീമിയമായി അടച്ചത് 8.24 ലക്ഷം രൂപ. എന്നാൽ, അഞ്ചു വർഷത്തിനിടെ ആരും ഇൻഷ്വറൻസ് ക്ലെയിം ചെയ്തില്ലെന്നും നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
നിയമസഭാ സാമാജികരായ 140 പേർക്കു 20 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പോളിസിയാണ് ഉണ്ടായിരുന്നത്. അപകടമരണ, വൈകല്യ ഘട്ടങ്ങളിൽ തുക ലഭിക്കുന്ന പോളിസി, പൊതുമേഖല ഇൻഷ്വറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടേതാണ്. ഇതിന്റെ പ്രീമിയം തുക പൂർണമായും സർക്കാർ ഖജനാവിൽനിന്നാണ് അടച്ചത്. ആദ്യത്തെ നാലു വർഷങ്ങളിലും 1,65,200 രൂപവീതം പ്രീമിയം തുകയായി സർക്കാർ കന്പനിക്കു നൽകി. അവസാനവർഷം 1,63,651 രൂപയാണ് അടച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റെങ്കിലും ഈ പദ്ധതിയിൽനിന്ന് ഇൻഷ്വറൻസ് ക്ലെയിം ചെയ്യാനായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.
അതേസമയം, പരിധിയില്ലാത്ത മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് സൗകര്യം മിക്ക എംഎൽഎമാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം. റെയിൽപാളത്തിന് സമീപത്തെ അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപാളത്തിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചാണ് അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
National
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ റോഡിലെ അപകടകരമായ കുഴിയിൽ ഇരുചക്ര വാഹനം വീണ് പതിനൊന്നുകാരൻ മരിച്ചു. പിതാവിനും സഹോദരിക്കുമൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയാണ് മരിച്ചത്.
പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടി, റോഡിലെ കുഴിയിൽ വാഹനം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
ഗ്വാളിയോറിൽ നിന്നു ഉത്തർപ്രദേശിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാനായിരുന്നു അപകടത്തിൽപ്പെട്ടത്. ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിൽ ചീംക ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
റോഡിലേക്ക് വന്ന കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ പൂർണമായി തകരുകയും നിരവധി തൊഴിലാളികൾ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ 32 പേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പനവൂർ ചുള്ളാളത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീം പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.45 നായിരുന്നു അപകടം.
വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു അരുൺ. തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയിൽ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ആ സമയം ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി ഇറങ്ങി. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
Kerala
കൊച്ചി: സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. തോപ്പുംപടിക്ക് സമീപം എടിഎസ് ജംഗ്ഷനിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ പതിനാലു വയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. ബസിന്റെ പിന്‍വശത്തെ വാതിലില്‍ കൂടി പുറത്തേക്ക് വീണ വിദ്യാര്‍ഥിയുടെ തോളെല്ലിന് പരിക്കേറ്റു.
അപകടസമയത്ത് ബസിന്റെ പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ തുറന്നു കിടക്കുകയായിരുന്നു. വിദ്യാര്‍ഥി വീഴുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നും വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി.
പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഡോർ തുറന്നിട്ട് അമിതവേഗത്തിൽ പായുന്നുണ്ടെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരി വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (ബിരിയാണി ബഷീർ - 74) ആണ് മരിച്ചത്.
കഴിഞ്ഞല ദിവസം വൈകുന്നേരം ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.
ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് അപകടം. വിഷ്ണുഗഢ്-പിപ്പല്കോടി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്കമാണ് തകർന്നുവീണത്. അപകടത്തെ തുടർന്ന് ആറ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 16 പേരെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഏഴോടെയാണ് അപകടത്തിന് കാരണമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് അവശിഷ്ടങ്ങളും വെള്ളവും മൂന്ന് കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളിലേക്ക് കയറുകയായിരുന്നു.
അപകടസമയം 22 തൊഴിലാളികള്‍ തുരങ്കത്തിനുള്ളിലുണ്ടായിരുന്നു. സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
NRI
ബംഗളൂരു: മലയാളി യുവതി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.
ബംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ബംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ആർബിഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ എച്ച്.എൻ. അശോക് (48) ആണ് മരിച്ചത്.
ബേക്കറി ജംഗ്ഷനിലുള്ള ആർബിഐ ഓഫീസിനുള്ളിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ അശോകിന്റെ കൈ മെഷീന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
റായ്പൂർ: ഛത്തീസ്ഗഡിലെ ധാംതരിയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു. മുംബൈ സ്വദേശിനി റിദ്ധി താക്കർ (24) ആണ് മരിച്ചത്.
മുംബൈയിൽ നിന്ന് ബസ്തറിലേക്ക് 23 പേരോടൊപ്പം ബൈക്കിൽ യാത്ര പോയതായിരുന്നു റിദ്ധി. മാർക്ക ടോലയ്ക്ക് സമീപം എതിർദിശയിൽ നിന്ന് വന്ന ട്രെയിലർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സഹയാത്രികരായ സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റസ്റ്ററന്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍, റസ്റ്ററന്റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗണ്‍ആര്‍ കാറിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സ്കൂട്ടര്‍ യാത്രികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ പേരോ വിവരങ്ങളോ വ്യക്തമായിട്ടില്ല.
Kerala
ഊട്ടി: ഊട്ടിയിൽ സിനിമ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ എം.എ നിഷാദിന് പരിക്ക് സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിനിടയിലാണ് അപകടം സംഭവിച്ചത്.
നടി ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സെറ്റിലെ തടിയുടെ പലകകളിൽ ഒന്ന് പെട്ടെന്ന് തകർന്നുവീഴുകയും, അതിൽ കാൽ കുടുങ്ങി അദ്ദേഹത്തിന് പരിക്കേൽക്കുകയുമായിരുന്നു.
കൈകാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് എം.എ നിഷാദ് അവതരിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽ പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ.
ഇന്ന് രാവിലെ ഒമ്പതോടെ കല്ലറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അമീനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
NRI
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ഇൻഗോൾസ്റ്റാറ്റിൽ നിന്ന് റേഗൻസ്ബർഗിലേക്ക് പോകുകയായിരുന്ന റീജിയണൽ ട്രെയിൻ കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൻചിംഗിന് സമീപത്തെ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടിൽ 150ഓളം യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാളത്തിന് പുറത്തേക്ക് തെറിച്ചുവീണു.
കാറിനുള്ളിൽ കുടുങ്ങിയ 65 വയസുകാരനായ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിനുള്ളിൽ കുടുങ്ങി ട്രെയിൻ
അപകടത്തിന് പിന്നാലെ ഏകദേശം 250 മീറ്ററോളം മുന്നോട്ട് നീങ്ങിയ ട്രെയിൻ സമീപത്തെ കാട്ടിനുള്ളിലാണ് നിന്നത്. പുറത്ത് കടുത്ത ചൂടായിരുന്നെങ്കിലും ട്രെയിനിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ദുരിതം ഒഴിവായി.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാർക്ക് കുടിവെള്ളം വിതരണം ചെയ്തു. തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി വഴി ഒരുക്കിയ ശേഷമാണ് ഏകദേശം ഒരു മണിക്കൂറിന് ശേഷം 150ഓളം യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തി.
അതേ സ്ഥലത്ത് വീണ്ടും അപകടം
റെയിൽവേ ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ചരക്ക് ട്രെയിനുമായി കാർ കൂട്ടിയിടിച്ച് 33കാരൻ മരിച്ചിരുന്നു. 2025 ഓഗസ്റ്റിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നിലവിൽ റെയിൽവേ ഗേറ്റിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Kerala
മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ ബാപ്പു-നബീസ ദമ്പതികളുടെ മകന് സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്‍പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ,ആരിഫ.
Kerala
പാലക്കാട്: വാളയാറിൽ ട്രെയിൻ തട്ടി കാട്ടാനയും കുട്ടിയും ചരിഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം റെയിൽ ഗതാഗതം തടസപ്പെട്ടു. ചാവടിപ്പാറ പുതുപ്പതിയിൽ ആണ് അപകടം നടന്നത്. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം.
മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റ് തട്ടിയാണ് കാട്ടാനയും കുട്ടിയും ചരിഞ്ഞത്. കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത്.
വാളയാർ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Kerala
കൊട്ടാരക്കര: പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
പൂവറ്റൂര്‍ കിഴക്ക് സന്ധ്യാ ഭവനില്‍ അനില്‍കുമാര്‍-ബിന്ദു ദമ്പതികളുടെ മകന് അടൂര്‍ ഐടിഐ വിദ്യാര്‍ഥിയായ ആഷിക്. ബി. അനില്‍ (19), കലയപുരം പെരുംകുളം ബിജു സദനത്തില്‍ എം. ബിജു- അനു ദമ്പതികളുടെ മകന് ബി. ലാല്‍ കൃഷ്ണ (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30.ടെ കൊട്ടാരക്കര പെരുംകുളം സിഎസ്ഐ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയില്‍നിന്നും പൂവറ്റൂരേക്കു പോയ പിക്ക്അപ്പും എതിര്‍ദിശയില്‍വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് പിക്ക് ആപ്പ് വാഹനത്തിന്റെ സൈഡില്തട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയിലും മുഖത്തും സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക്കിന്റെ സഹോദരന് അമൃത്, ലാല്‍കൃഷ്ണയുടെ സഹോദരി രമ്യകൃഷ്ണന്.
Kerala
കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.
ബംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.
Kerala
കണ്ണൂർ: ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, എതിർദിശയിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് രണ്ട് ബസുകളും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ബസ് തകർന്ന് രൂപംമാറിയതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻതന്നെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികാരികളിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് കാറിടിച്ച് പരിക്ക്. പറവൂര്‍ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമന് ശിവന് എന്നിവരെയാണ് കാര്‍ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് ഇടിച്ചത്.
ബലിതര്‍പ്പണം കഴിഞ്ഞ് ബസ് കയറാനായി പോകവെ തോട്ടക്കാട്ടുകര കവലയില്‍ വച്ചാണ് അപകടമുണ്ടായത്. രണ്ടു പേരെയും ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റവരെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിര്‍ത്താതെ പോയ വാഹനം കൊരട്ടിയില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
International
വാലറ്റ: മാൾട്ടയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കാന സ്വദേശി മരിച്ചു. തെലുങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ മുഹമ്മദ് അബ്ദുൾ ജവാദ് (27) ആണ് മരിച്ചത്.
മാൾട്ടയിലെ കോർമിയിൽ വച്ച് മുഹമ്മദ് അബ്ദുൾ ജവാദ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ട്രക്ക് ഓടിച്ചിരുന്ന മാൾട്ട സ്വദേശിയായ ഡ്രൈവറെ ചോദ്യം ചെയ്യുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡിയിൽ അമിതവേഗത്തിയിലെത്തിയ ടാങ്കർ ലോറി ഓട്ടോയിലിടിച്ച് ആറുപേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ രേഖ, ശ്രീദേവി, കവിത, രേഷ്മ, നികിത, ഓട്ടോ ഡ്രൈവർ ദേവ്ദാസ് എന്നിവരാണ് മരിച്ചത്. നിർമ്മല, തുൽജമ്മ, ചന്ദ്രകല, രാധിക, ശിൽപ, ശോഭ എന്നിവർക്കാണ് പരിക്കേറ്റത്.
സംഗറെഡ്ഡിയിൽ ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വാഹനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
Kerala
മലപ്പുറം: വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
വാഴക്കുളം: ചപ്പാത്തി നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ സംരംഭക മരിച്ചു. മൂവാറ്റുപുഴ വാഴക്കുളത്ത് സ്വന്തമായി സ്ഥാപനം നടത്തിവന്നിരുന്ന റെജിമോൾ ജസ്റ്റിൻ (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. യന്ത്രം പ്രവർത്തിക്കുന്നതിനിടയിൽ അതിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുകയായിരുന്നു. റെജിമോളുടെ മകൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴാണ് കൈ മെഷീനിനുള്ളിൽ കുടുങ്ങിയ നിലയിൽ അമ്മയെ കാണുന്നത്. ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്ത ശേഷം റെജിമോളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളത്ത് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുതായി നിർമാണം നടക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നുസംഭവം. ഷിബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Kerala
പൂന്തുറ: തിരുവല്ലം ബൈപാസില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ബൈക്കിടിച്ച് വയോധികരായ സഹോദരിമാര്‍ക്ക് ദാരുണ അന്ത്യം. തിരുവല്ലം ഇടയാര്‍ പുതുവയല്‍ വീട്ടില്‍ ശാന്ത (72) , വിജയമ്മ (63) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ തിരുവല്ലം പാലത്തിന് സമീപം കരിമ്പുവിള ജംഗ്ഷനിലാണ് അപകടം. തിരുവല്ലത്തുളള സര്‍വീസ് റോഡില്‍ നിന്നും കയറി ഇരുവരും കൈകള്‍ പരസ്പരം പിടിച്ച് ബൈപാസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ കോവളം ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ രാവിലെ നാഗര്കോവിലിലുളള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി പോവുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
ബാബുവാണ് മരണപ്പെട്ട ശാന്തയുടെ ഭര്‍ത്താവ്. മക്കള്‍: ഇന്ദുലേഖ , അനില്‍കുമാര്‍ , ചിത്ര. ശശിയാണ് വിജയമ്മയുടെ ഭര്‍ത്താവ്. സാബു ഏക മകനാണ്.
മൃതദേഹങ്ങള്‍ പൂന്തുറ പൊലീസിന്റെ നടപടികള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടം വരുത്തിയ ബൈക്കും ഓടിച്ച ആളെയും പൂന്തുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
National
ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണ്ടെയ്നർ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെ പഞ്ചക് വസയ്ക്ക് സമീപം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉജ്ജയ്നിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ കാറിലിടിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പരുൾ ബെലാപുർകർ പറഞ്ഞു.
മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്നും കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.