പാലായിൽ അപകടത്തിൽപ്പെട്ട കാർ.
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
Tags : accident pala car lost mobile phone iphone