പ്രതീകാത്മക ചിത്രം
കോൽക്കത്ത: കോൽക്കത്തയിലെ തരാതലയിൽ നിർമാണത്തിലിരുന്ന വെയർഹൗസ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 15 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി സൈന്യമടക്കമുള്ള രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയും, ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടു പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. ബുധനാഴ്ചയുണ്ടായ ദുരന്തത്തിനു ശേഷം മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാർ സ്വദേശിയായ മന്നു കുമാറെന്ന യുവാവിനെ ബുധനാഴ്ച രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതേ അപകടത്തിൽ മന്നുവിന്റെ സഹോദരൻ ഘി കുമാറും മരണപ്പെട്ടിരുന്നു. ഇവരുടെ പിതാവ് ഉൾപ്പെടെ 18 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതു വരെ സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.