NRI
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ഇൻഗോൾസ്റ്റാറ്റിൽ നിന്ന് റേഗൻസ്ബർഗിലേക്ക് പോകുകയായിരുന്ന റീജിയണൽ ട്രെയിൻ കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൻചിംഗിന് സമീപത്തെ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടിൽ 150ഓളം യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാളത്തിന് പുറത്തേക്ക് തെറിച്ചുവീണു.
കാറിനുള്ളിൽ കുടുങ്ങിയ 65 വയസുകാരനായ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിനുള്ളിൽ കുടുങ്ങി ട്രെയിൻ
അപകടത്തിന് പിന്നാലെ ഏകദേശം 250 മീറ്ററോളം മുന്നോട്ട് നീങ്ങിയ ട്രെയിൻ സമീപത്തെ കാട്ടിനുള്ളിലാണ് നിന്നത്. പുറത്ത് കടുത്ത ചൂടായിരുന്നെങ്കിലും ട്രെയിനിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ദുരിതം ഒഴിവായി.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാർക്ക് കുടിവെള്ളം വിതരണം ചെയ്തു. തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി വഴി ഒരുക്കിയ ശേഷമാണ് ഏകദേശം ഒരു മണിക്കൂറിന് ശേഷം 150ഓളം യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തി.
അതേ സ്ഥലത്ത് വീണ്ടും അപകടം
റെയിൽവേ ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ചരക്ക് ട്രെയിനുമായി കാർ കൂട്ടിയിടിച്ച് 33കാരൻ മരിച്ചിരുന്നു. 2025 ഓഗസ്റ്റിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നിലവിൽ റെയിൽവേ ഗേറ്റിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Business
പരവൂര്‍: രാജ്യത്തെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്പന രേഖപ്പെടുത്തി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖല.
ആദ്യമായി ഒരു മാസത്തിനിടെ നാല് ലക്ഷത്തിലധികം കാറുകളുടെ റീട്ടെയില്‍ വില്പന നടന്ന് പുതിയ റിക്കാർഡ് കുറിച്ചു.
Kerala
മലപ്പുറം: വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്ചെയ്തു.
വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടയിൽ കർണാടക രജിസ്ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. വാഹനത്തെ പോലീസ് പിന്തുടർന്നപ്പോൾ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങൾ പരിശോധിച്ചതിൽ രണ്ടാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ചപ്പോഴാണ് ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽനിന്ന് എംഡിഎംഎ കണ്ടെത്തുന്നത്.
അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികൾ ഉപയോഗിച്ച വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേർന്നാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
കോതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം.
വെണ്ടുവഴി സ്വദേശി വിഷ്ണുവാണ് കാര്‍ ഓടിച്ചിരുന്നത്. കനാലില്‍ വെള്ളം കുറവായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് വാതില്‍ തുറന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ക്രെയിന്‍ എത്തിച്ച് കാര്‍ പിന്നീട് ഉയര്‍ത്തി കയറ്റി.
Kerala
പാലക്കാട്: തമിഴ്നാട് അതിർത്തിയായ അടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 500 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.
റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പോലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.
National
ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണ്ടെയ്നർ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെ പഞ്ചക് വസയ്ക്ക് സമീപം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉജ്ജയ്നിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ കാറിലിടിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പരുൾ ബെലാപുർകർ പറഞ്ഞു.
മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്നും കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പിപി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകളില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിസുരക്ഷാസേനാഗങ്ങള് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
National
മുംബൈ: മുംബൈ-പൂന എക്സ്പ്രസ് വേയിലെ തുരങ്കത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗത്തിലെത്തിയ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന തുഷാർ ഭുംകർ (35) എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.20 ഓടെയാണ് സംഭവം നടന്നത്.
പൂനയിൽ നിന്ന് മുംബൈയിലേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന കാറും പച്ചക്കറികളുമായി വരികയായിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്കു മറിഞ്ഞ് കാർ ഓടിച്ചിരുന്ന വൈദികന് പരിക്കേറ്റു.
അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
പാലമറ്റം-നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. പത്ത് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.
Kerala
കൊല്ലം: പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ശ്രീലക്ഷ്മി നിലയത്തില്‍ അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേയ്ക്ക് സ്കൂട്ടറില്‍ പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
കുന്നിക്കോട് പ്ലാമൂട്ടില്‍ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ അശ്വതി റോഡിലേക്കു തെറിച്ചുവീണു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മകള്‍ ദിയയ്ക്ക് സാരമായി പരിക്കേറ്റു. കുട്ടി ഇപ്പോള്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ പുഴയിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് മടവാക്കര കാച്ചക്കടവിൽ ഈ അപകടമുണ്ടായത്.
ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളജ് എൽഎൽബി വിദ്യാർഥിയുമായ സിനാനാണ് അപകടത്തിൽപ്പെട്ടത്. ആലുവയിലേക്ക് പോകുകയായിരുന്ന സിനാൻ ഓടിച്ചിരുന്ന കാർ, മടവാക്കരയിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വാഹനം പുഴയിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സിനാൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു വാഹനത്തിൽ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയറുപയോഗിച്ച് കാർ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും, ശക്തമായ ഒഴുക്കിൽ വാഹനം പുഴയുടെ ആഴത്തിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
സംഭവത്തെ തുടർന്ന് പുതുക്കാട് അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും സ്ഥലത്തെത്തി ഒഴുക്കിൽപ്പെട്ട കാറിനായി തെരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് വലിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Kerala
പാലോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. ഇടിഞ്ഞാർ മാടൻ കരിക്കകത്ത് വീട്ടിൽ മഞ്ജു (28) ആണ് കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.
മഞ്ജുവും ഭർത്താവ് റിബിൻ ജോസും മക്കളായ ആരോൺ, ആരാദ്യ എന്നിവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാരിപ്പള്ളിയിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുകയായിരുന്നു റിബിൻ ജോസും കുടുംബവും.
റിബിൻ ജോസിന്റെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ റിബിൻ ജോസും മക്കളായ ആരോണും, ആരാധ്യയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
Kerala
കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Kerala
പുതുപ്പാടി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പേർക്ക് പരിക്ക്. കോഴിക്കോട് പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന് മുന്നിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ബൈക്കിലും സ്കൂട്ടറിലും യാത്ര ചെയ്തിരുന്ന നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ബൈക്ക് യാത്രക്കാരിയായ ബത്തേരി സ്വദേശിനി ബൃന്ദ (19)യുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
District News
ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ ഏഴുകാറുകള്‍ കൂട്ടിയിടിച്ചു. തൃശൂര്‍ ഭാഗത്തേക്കുള്ള മേല്‍പാലത്തിന്റെ പ്രവേശനഭാഗത്താണ് അപകടം. മുന്നില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രേയ്ക്കിട്ടതോടെ പിന്നില്‍വന്ന കാറുകള്‍ ഒന്നിനു പിറകിലായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. അപകടത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തെ തുടർന്ന് മജീവാഡ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളിയാഴ്ച രാത്രി വിക്രോളിയിൽ നിന്ന് കോൾഷെറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും സുഹൃത്തും ഉടൻ തന്നെ കാറിൽ നിന്ന് പുറത്തിറങ്ങി.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര (20) ആണ് മരിച്ചത്.
നങ്കൽ ദേവത് പ്രദേശത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിയുകയായിരുന്നു. യശ്വേന്ദ്രയോടൊപ്പം കാറിലുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ പെൺകുട്ടിയുടേതായിരുന്നു എന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലെ സംഘം ഡ്രെയിനേജിനുള്ളിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. യശ്വേന്ദ്രയും വസന്ത് കുഞ്ച് സ്വദേശിയായ സുഹൃത്തും കൂടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നങ്കൽ ദേവത് ട്രാഫിക് സിഗ്നലിന് സമീപമുള്ള വളവിൽ റോഡിലെ വഴുക്കൽ കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് ഡ്രെയിനേജിലേക്ക് മറിയുകയുമായിരുന്നു എന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്ര ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
യശ്വേന്ദ്രയുടം സുഹൃത്തും അമേരിക്കയിലെ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ്. അവിടെ വച്ചാണ് ഇവർ സൗഹൃദത്തിലായത്.
District News
തലോര്‍: നിര്‍ത്തിയിട്ട കാറിലിടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാര്‍ തലകീഴായി മറിഞ്ഞു. കാര്‍ യാത്രക്കാരായ നാലുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ തലോര്‍ സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിലേക്ക് കാര്‍ കയറ്റി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വര്‍ക്ക്ഷോപ്പിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞു. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി മാറ്റിയിട്ട ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.
തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഐഡി നഷ്ടം പരിഹാരം നൽകിയത്. നേരത്തെ സിപിഎം ജില്ലാ നേതൃത്വം നഷ്ട പരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിൻവാങ്ങിയിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് നഷ്ട പരിഹാരം നൽകിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു വാഹനം ആക്രമിക്കുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തത്.
District News
ചെറുവള്ളി: പുനലൂർ - പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ സനിൽകുമാർ (ദീപു-44) ആണ് മരിച്ചത്. മണിക്കൂറുകളോളം കാറിനുള്ളിൽ ആളെ കണ്ടപ്പോൾ ഉറങ്ങുകയാവുമെന്ന് പ്രദേശവാസികൾ സംശയിച്ചു.
ഇന്നലെ വൈകുന്നേരം 5.30ന് സംശയം തോന്നിയ ചിലർ വിശദമായി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വെളിവാകൂ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലേമുറിയിൽ ദാമോദരനാചാരിയുടെയും സരളയുടെയും മകനാണ്.
National
ഹൈദരാബാദ്: വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ടാക്സി ഡ്രൈവർ പ്രശാന്ത് കുമാർ (23) അറസ്റ്റിലായി.
വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകാനായി യുവതി ടാക്സി ബുക്ക് ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ പ്രശാന്ത് തെറ്റായ റൂട്ടിലൂടെ സഞ്ചരിക്കുകയും നിർമാണത്തിലിരിക്കുന്ന ഒരു സ്കൂളിന് സമീപം കാർ നിർത്തുകയുമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ പിൻവാതിൽ തുറന്ന് യുവതിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതി പിന്നീട് പ്രതിയെ തള്ളിമാറ്റിയാണ് കാറിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് റോഡിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്തു. ഇതിനിടെ പ്രതി കാറുമായി കടന്നുകളഞ്ഞു.
പിന്നീട് യുവതി വിമാനത്താവളത്തിലെത്തി പോലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസുകാരി മരിച്ചു. ഹാലൻഡേൽ ബീച്ചിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് കുട്ടിയെ നോക്കാനേൽപ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ആരോപിച്ചു. ബേബിസിറ്റർ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു.
ഇയാൾ കുട്ടിയുമായി കാറിൽ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയി. തുടർന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കുട്ടി അടച്ചിട്ട കാറിനുള്ളിൽ ശ്വാസം മുട്ടിയും കടുത്ത ചൂടേറ്റു കുടുങ്ങിക്കിടക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആർക്കെതിരേയും ഔദ്യോഗികമായി കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നീതി ലഭിക്കണമെന്നും അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. മുക്കൂട്ടുതറ ഇടകടത്തിയിലുണ്ടായ സംഭവത്തിൽ വാന്തിയിൽ വർക്കി (85), പുറ്റുമണ്ണിൽ ജോസ്, ജോസിന്റെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാനായി പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് കാറിൽ പ്രവേശിക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയത്. തുടർന്ന് റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
Kerala
തിരുവനന്തപുരം: എംസി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. വാമനപുരത്തുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാനായി നിറുത്തിയപ്പോഴായിരുന്നു അപകടം. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ വന്ന കാറും ബസിൽ ഇടിച്ചു. ബസിന് പെട്ടെന്ന് ബ്രേക്ക് കിട്ടാതെ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. കാറിലും ബസിലും ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അപകടം. ചുരത്തിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരം വീണതിനെത്തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച സ്ഥിതിയിലാണ്. റോഡിലെ തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് കാറിൽ പോവുകയായിരുന്ന വിജയലക്ഷ്മി (42), മക്കളായ ശ്രീയ (16), പ്രഭവ് (12) , ബന്ധുവായ ശ്രീകർ പ്രസാദ് (62) എന്നിവരാണ് മരിച്ചത്. വിജയലക്ഷ്മിയുടെ ഭർത്താവ് എം. ബി. വി. പ്രസാദ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
ബസ് ഡ്രൈവർ രമണ ബാബുവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ചാരുംമൂട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് പ്രവാസി മരിച്ചു. നൂറനാട് എരുമക്കുഴി കൊച്ചുകളിയ്ക്കൽ പ്രതാപ് (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15 ന് പണയിൽ ഇടിഞ്ഞയ്യത്ത് മുക്കിനു സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ പ്രതാപിനെ ഉടൻ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫിലായിരുന്ന പ്രതാപ് കുറച്ചുകാലമായി നാട്ടിൽതന്നെയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അധ്യാപികയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഋതിക, ഇന്ദ്രനാഥ്.
Kerala
കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് ഗുരുതരമായി പരിക്കേറ്റു.
എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു.
അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ദുബായി: ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായി പോലീസ് അറിയിച്ചു.
റോഡിന് നടുവിൽ വച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു.
ദുബായി ട്രാഫിക് പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
Kerala
പാലക്കാട്: റോഡിലെ കുഴി കണ്ട് കാർ ബ്രേക്കിട്ടതിന് പിന്നാലെ ലോറി പിന്നിലിടിച്ച് ദന്പതികൾക്ക് പരിക്ക്. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്,സവിത എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ വണ്ടി തല കീഴായി മറിയുകയായിരുന്നു.
National
ഷിംല: ഹിമാചൽ പ്രദേശിലെ മണാലിയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നിർമാണത്തിലിരുന്ന പാലത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശി കൈലാഷ് (34) ആണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ആദിത്യ, സിക്കാർ സ്വദേശികളായ രാജേന്ദ്ര, സിദ്ധാർത്ഥ എന്നിവർക്കാണ് പരിക്കേറ്റത്.
മണാലിയിൽ നിന്ന് ലാഹോളിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് നദിക്ക് സമീപത്തേക്ക് മറിഞ്ഞു. ഡ്രൈവർക്ക് തിരിവ് കൃത്യമായി എടുക്കാൻ കഴിയാതെ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓടുന്ന കാറിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വികാസ് പൻവർ (26), അർബാസ് (23) എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടുന്ന കാറിനുള്ളിൽ വെച്ച് പ്രതികൾ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പാൽനാട് ജില്ലയിൽ ശ്രീശൈലം റോഡിലായിരുന്നു അപകടം. സുഹൃത്തിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്ന് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മാച്ചേർലയിലെ നാഗാരം പ്രദേശത്തിന് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അമിതവേഗത്തിൽ വന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
റോഡിന്റെ വളവിൽ നിർത്തിയിട്ടിരുന്ന ലോറി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലാ: പാലാ- തൊടപുഴ പാതയിൽ ഇന്നു രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ആർപ്പൂക്കര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്.
ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതായി. പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫോൺ കിട്ടിയിട്ടില്ല. വാഹനത്തിന്റെ അടിയിൽ ഫോൺ പെട്ടതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
മീനങ്ങാടി: വയനാട് കാക്കവയല്‍ കല്ലുപാടിക്കു സമീപം തീപിടിത്തത്തില്‍ കാറും സ്കൂട്ടറും നശിച്ചു. കീരംവേലില്‍ ബാലന്റെ വീടിനോട് ചേര്‍ന്ന് ഷെഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
തീ വീട്ടിലേക്കും പടര്‍ന്നു. അണയ്ക്കാനുള്ള ശ്രമത്തിനിടെ ബാലന് നിസാരപരിക്കേറ്റു. കല്‍പ്പറ്റയില്‍നിന്നു അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.
District News
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ ഇടച്ചോറ്റിക്കും ചോറ്റിക്കും സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇടറോഡില്‍നിന്ന് കയറിവന്ന കാറും കാഞ്ഞിരപ്പള്ളിയില്‍നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.
Kerala
ഷിംല: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മസ്രുന്ദ്-ഹമാൽ റൂട്ടിൽ ഛത്രണ്ടുണ്ടിന് സമീപമാണ് അപകടം നടന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
District News
ആലപ്പുഴ: ജില്ലാ കോടതി വാർഡ് കിടങ്ങാംപറമ്പ് - കോർത്തശേരി കുരിശടി, പുളിക്കൽ ജംഗ്ഷന് സമീപത്തെ വീട്ടിൽ ഒരു സംഘം ആയുധധാരികൾ കാർ അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രി ഒന്പതിനു ശേഷമാണ് ആയുധധാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും ബോഡി അടിച്ചു ചളുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
റോഡരികിൽ നിന്നവരെ തട്ടിയ വാഹനം നിർത്താതെ പോയതിനെത്തുടർന്നാണ് പിന്തുടർന്നെത്തിയ സംഘം വാഹനം അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. പരാതി ഇല്ലാത്തതിനാൽ വാഹനം നന്നാക്കിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ പോലീസ് ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
National
ജയ്പുർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൊടുക ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഉധരം (39), രെഖരം (35), വിഷ്ണാരം (29), ജൊഗാരം (31) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടൊ കാർ രാജസ്ഥാൻ റോഡ്വെയ്സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലിയാൻ ഫാന്റയ്ക്ക് സമീപമാണ് അപകടം നടന്നത്.
രണ്ട് പേർ സംഭവസ്ഥലത്തും രണ്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
National
ഭുവനേശ്വവർ: ഒഡീഷയിലെ ഭുവനേശ്വറിൽ അമിതവേഗത്തിലെത്തിയ കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ജെയ്റോം എക്ക, സന്തോഷ് ബെഹ്റ, ലക്ഷ്മിധർ ടുഡു എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അനിൽ കുമാർ ഗൗഡ (30) പോലീസിൽ കീഴടങ്ങി.
റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജെയ്റോമും സന്തോഷും തിങ്കളാഴ്ച രാത്രിയും ലക്ഷ്മിധർ ചൊവ്വാഴ്ച രാവിലെയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അനിലിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ അപകടത്തിന് മുമ്പ് ചുമയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും കഠിനമായ ചുമ അനുഭവപ്പെട്ടിരുന്നുവെന്നും അനിൽ പറഞ്ഞു. പെട്ടെന്നുള്ള ചുമ കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായണ്.
District News
കേളകം: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മഞ്ഞളാംപുറം പൊന്നിരിക്കുംപാല വളവിലാണ് അപകടം.
ഇന്നലെ പുലർച്ചെയാണ് സംഭവം. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസവും അനുഭവപ്പെട്ടു.
Kerala
ആലപ്പുഴ: കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി കാറിന് മുകളിൽ വീണ് കാറിന്റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർന്നു. കളക്ടറേറ്റ് വളപ്പിലെ ജില്ല പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ റവന്യൂ വകുപ്പിനായി വാടകക്ക് ഓടുന്ന കാറിന്റെ മുകളിലേക്കാണ് മരം വീണത് . ഈ സമയം കാറിൽ ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഒഴിവായത് വലിയ അപകടം.
Kerala
നെടുമങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. പഴകുറ്റി സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിയ്ക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മേലാംകോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടെ ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളച്ചു കയറി.
ഫയർഫോഴ്സ് എത്തി കിക്കർ മാറ്റി ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
കാസര്‍ഗോഡ്: സ്ഥലപരിമിതിയും ഭൗതികസാഹചര്യക്കുറവും കാരണം വീര്‍പ്പുമുട്ടിയ സര്‍ക്കാര്‍ വിദ്യാലയത്തെ നിശ്ചയദാര്‍ഢ്യവും സാമൂഹിക പങ്കാളിത്തവും കൊണ്ട് ഒന്നാമതെത്തിച്ച മുഖ്യാധ്യാപകന്‍ വിരമിക്കല്‍ സമ്മാനമായി ലഭിച്ചത് 13 ലക്ഷത്തിന്റെ മാരുതി ബ്രസ കാര്‍.
ചെമ്മനാട് വെസ്റ്റ് ഗവ. യുപി സ്കൂള്‍ മുഖ്യാധ്യാപകന്‍ പി.ടി. ബെന്നിയെയാണ് പിടിഎ കമ്മിറ്റി സമ്മാനം നല്കി ഞെട്ടിച്ചത്. 33 വര്‍ഷത്തെ സേവനത്തിനുശേഷമാണു കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയായ ബെന്നി വിരമിച്ചത്.
2019 ജൂണ്‍ ആറിനാണ് ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിലെത്തിയത്. മുന്‍പ് മറ്റു ചില വിദ്യാലയങ്ങളില്‍ പ്രവര്ത്തിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പിടിഎ ബെന്നിയെ സമീപിച്ച് സ്കൂളിലേക്കു സേവനം മാറ്റാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉള്‍പ്പെടെ 21 മാസം അദ്ദേഹം മുഖ്യാധ്യാപകന്റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെത്തന്നെ മുഖ്യാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി. ഒരു വര്‍ഷംകൊണ്ട് പടിയിറങ്ങണം എന്നു കരുതി എത്തിയതായിരുന്നു ബെന്നി. പിന്നെ എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ല.
582 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നെങ്കിലും കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികള്‍, കളിസ്ഥലം ഇല്ലാത്ത അവസ്ഥ, ഭൂരിഭാഗവും അതിഥി അധ്യാപകര്‍ തുടങ്ങിയ വലിയ ബുദ്ധിമുട്ടുകള്‍ സ്കൂളില്‍ ഉണ്ടായിരുന്നു. ആദ്യം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബെന്നി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ 10 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണ നിയമം പുലിവാലായതിനാല് രജിസ്ട്രേഷന് പോലും നടന്നില്ല. ഇതിനിടെ പിടിഎ, മദര്‍ പിടിഎ, എസ്എംസി കമ്മിറ്റികളെയും സഹപ്രവര്‍ത്തകരെയും കോര്‍ത്തിണക്കി അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടത്തിയ പരിശ്രമം ഫലം കണ്ടു.
ഇതോടെ വിദ്യാര്‍ഥികളുടെ എണ്ണം 582ല്‍ നിന്ന് 856ലെത്തി. 274 കുട്ടികള്‍ കൂടിയപ്പോള്‍ ഭൗതിക സാഹചര്യക്കുറവ് തലവേദനയായി. ഒന്‍പത് ക്ലാസുകള്‍ ചെമ്മനാട് ജമാഅത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാലു ക്ലാസുകള്‍ മറ്റൊരു മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ചെമ്മനാട് പഞ്ചായത്ത്, സര്‍വശിക്ഷാ അഭിയാന്, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്നുനിലകളായി ഉയര്‍ത്തി.
ക്ലാസുകളെല്ലാം സ്വന്തം കെട്ടിടത്തിലാക്കി. ഇപ്പോള്‍ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ ഹരിതവിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യുപി സ്കൂള്‍ ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയും മുന്‍ മന്ത്രി സി.ടി. അഹമ്മദലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേര്‍ന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിനരികെ അടുത്തിടെ 10 സെന്റ് ഭൂമി വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായിവരികയാണ്.
Kerala
തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ നടന്ന സംഭവത്തിൽ ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്.
ശനിയാഴ്ചയാണ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ 15 അടിയോളം മുന്നോട്ട് നീങ്ങിയെങ്കിലും കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
നേര്യമംഗലത്ത് നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് കുത്തുകുഴിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇടിച്ചത്. നേര്യമംഗലം സ്വദേശിയുടെതാണ് അപകടത്തില്‍പെട്ട കാര്‍.
കാറിന്റെ പിൻവശം പൂർണമായും തകര്‍ന്നു. കോതമംഗലം മുനിസിപ്പാലിറ്റിയുടെയും കവളങ്ങാട് പഞ്ചായത്തിന്റെയും അതിര്‍ത്തിയായ പ്രദേശത്തെ ഈ റോഡിന് വീതി കുറവായതിനാല്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാവാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ നർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുന്ദർ ത്യാഗിയെ, അമിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദറിന്റെ മകൻ തുഷാർ ത്യാഗി (23) യാണ് മരിച്ചത്.
ജൂൺ ഒന്നിന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ തുഷാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് തുഷാറിന്റെ ഭാര്യ ശിഖ പോലീസിൽ പരാതി നൽകുകയും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സുന്ദറും അമിതും പിടിയിലാവുകയുമായിരുന്നു.
സുന്ദറിനെ വധിക്കാൻ തുഷാർ 10 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്ന സംശയത്തെ തുടർന്ന് ഇയാൾ മകനെ കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം തുഷാറിന്റെ കാറും സുന്ദറന്റെ കാറും ഒന്നിച്ചു നിങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവും വാഹനവും വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതക കുറ്റത്തിന് കേസെടുത്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല്‍ സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല്‍ അല്‍ അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ബൈക്ക് യൂടേണ്‍ എടുക്കവെ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
National
ബംഗളൂരു: കർണാടകയിലെ ബാഗേപ്പള്ളിയിൽ കാർ ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അഞ്ജിനപ്പ (35), യാത്രക്കാരായ ഉമാദേവി (40), വിജയ (40), ലക്ഷ്മമ്മ (50), സരോജമ്മ (65) എന്നിവരാണ് മരിച്ചത്. ഗംഗാദേവി, ലക്ഷ്മിദേവി, രത്നമ്മ, അരുണമ്മ, രാജമ്മ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിക്കും കാറിനും ഇടിയിൽപ്പെട്ട് ഓട്ടോ പൂർണമായും തകർന്നു.
ഒൻപത് സ്ത്രീകളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിന് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജൗൻപൂർ സ്വദേശികളായ സരോജ് സിംഗ് (58), സംഗീത സിംഗ് ( 22), സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും തല കീഴായി മറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗുരുചരൺ സിംഗ്, ഭാര്യ പ്രതിഭ സിംഗ്, നീരജ് സിംഗ്, ഭാര്യ സവിത സിംഗ്, സമർഥ് എന്നിവർക്കാണ് പരിക്കേറ്റത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത് സിപിഎം പ്രവർത്തകർ. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകൾ പൊട്ടിച്ചു.
അസഭ്യ വർഷം നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.
നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.
International
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്. 2015 ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024 ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്.
അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു. അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്.
ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി. ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Kerala
കൊല്ലം: കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനാണ് അബിൻ കൃഷ്ണ. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തും.
സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മെയ് പതിനഞ്ചിന് രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല.
അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.