Kerala
പാലക്കാട്: റോഡിലെ കുഴി കണ്ട് കാർ ബ്രേക്കിട്ടതിന് പിന്നാലെ ലോറി പിന്നിലിടിച്ച് ദന്പതികൾക്ക് പരിക്ക്. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്,സവിത എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ വണ്ടി തല കീഴായി മറിയുകയായിരുന്നു.
National
ഷിംല: ഹിമാചൽ പ്രദേശിലെ മണാലിയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നിർമാണത്തിലിരുന്ന പാലത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശി കൈലാഷ് (34) ആണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ആദിത്യ, സിക്കാർ സ്വദേശികളായ രാജേന്ദ്ര, സിദ്ധാർത്ഥ എന്നിവർക്കാണ് പരിക്കേറ്റത്.
മണാലിയിൽ നിന്ന് ലാഹോളിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് നദിക്ക് സമീപത്തേക്ക് മറിഞ്ഞു. ഡ്രൈവർക്ക് തിരിവ് കൃത്യമായി എടുക്കാൻ കഴിയാതെ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓടുന്ന കാറിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വികാസ് പൻവർ (26), അർബാസ് (23) എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടുന്ന കാറിനുള്ളിൽ വെച്ച് പ്രതികൾ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പാൽനാട് ജില്ലയിൽ ശ്രീശൈലം റോഡിലായിരുന്നു അപകടം. സുഹൃത്തിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്ന് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മാച്ചേർലയിലെ നാഗാരം പ്രദേശത്തിന് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അമിതവേഗത്തിൽ വന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
റോഡിന്റെ വളവിൽ നിർത്തിയിട്ടിരുന്ന ലോറി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലാ: പാലാ- തൊടപുഴ പാതയിൽ ഇന്നു രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ആർപ്പൂക്കര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്.
ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതായി. പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫോൺ കിട്ടിയിട്ടില്ല. വാഹനത്തിന്റെ അടിയിൽ ഫോൺ പെട്ടതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
മീനങ്ങാടി: വയനാട് കാക്കവയല്‍ കല്ലുപാടിക്കു സമീപം തീപിടിത്തത്തില്‍ കാറും സ്കൂട്ടറും നശിച്ചു. കീരംവേലില്‍ ബാലന്റെ വീടിനോട് ചേര്‍ന്ന് ഷെഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
തീ വീട്ടിലേക്കും പടര്‍ന്നു. അണയ്ക്കാനുള്ള ശ്രമത്തിനിടെ ബാലന് നിസാരപരിക്കേറ്റു. കല്‍പ്പറ്റയില്‍നിന്നു അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.
District News
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ ഇടച്ചോറ്റിക്കും ചോറ്റിക്കും സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇടറോഡില്‍നിന്ന് കയറിവന്ന കാറും കാഞ്ഞിരപ്പള്ളിയില്‍നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.
Kerala
ഷിംല: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മസ്രുന്ദ്-ഹമാൽ റൂട്ടിൽ ഛത്രണ്ടുണ്ടിന് സമീപമാണ് അപകടം നടന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
District News
ആലപ്പുഴ: ജില്ലാ കോടതി വാർഡ് കിടങ്ങാംപറമ്പ് - കോർത്തശേരി കുരിശടി, പുളിക്കൽ ജംഗ്ഷന് സമീപത്തെ വീട്ടിൽ ഒരു സംഘം ആയുധധാരികൾ കാർ അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രി ഒന്പതിനു ശേഷമാണ് ആയുധധാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും ബോഡി അടിച്ചു ചളുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
റോഡരികിൽ നിന്നവരെ തട്ടിയ വാഹനം നിർത്താതെ പോയതിനെത്തുടർന്നാണ് പിന്തുടർന്നെത്തിയ സംഘം വാഹനം അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. പരാതി ഇല്ലാത്തതിനാൽ വാഹനം നന്നാക്കിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ പോലീസ് ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
National
ജയ്പുർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൊടുക ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഉധരം (39), രെഖരം (35), വിഷ്ണാരം (29), ജൊഗാരം (31) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടൊ കാർ രാജസ്ഥാൻ റോഡ്വെയ്സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലിയാൻ ഫാന്റയ്ക്ക് സമീപമാണ് അപകടം നടന്നത്.
രണ്ട് പേർ സംഭവസ്ഥലത്തും രണ്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
National
ഭുവനേശ്വവർ: ഒഡീഷയിലെ ഭുവനേശ്വറിൽ അമിതവേഗത്തിലെത്തിയ കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ജെയ്റോം എക്ക, സന്തോഷ് ബെഹ്റ, ലക്ഷ്മിധർ ടുഡു എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അനിൽ കുമാർ ഗൗഡ (30) പോലീസിൽ കീഴടങ്ങി.
റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജെയ്റോമും സന്തോഷും തിങ്കളാഴ്ച രാത്രിയും ലക്ഷ്മിധർ ചൊവ്വാഴ്ച രാവിലെയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അനിലിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ അപകടത്തിന് മുമ്പ് ചുമയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും കഠിനമായ ചുമ അനുഭവപ്പെട്ടിരുന്നുവെന്നും അനിൽ പറഞ്ഞു. പെട്ടെന്നുള്ള ചുമ കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായണ്.
District News
കേളകം: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മഞ്ഞളാംപുറം പൊന്നിരിക്കുംപാല വളവിലാണ് അപകടം.
ഇന്നലെ പുലർച്ചെയാണ് സംഭവം. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസവും അനുഭവപ്പെട്ടു.
Kerala
ആലപ്പുഴ: കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി കാറിന് മുകളിൽ വീണ് കാറിന്റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർന്നു. കളക്ടറേറ്റ് വളപ്പിലെ ജില്ല പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ റവന്യൂ വകുപ്പിനായി വാടകക്ക് ഓടുന്ന കാറിന്റെ മുകളിലേക്കാണ് മരം വീണത് . ഈ സമയം കാറിൽ ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഒഴിവായത് വലിയ അപകടം.
Kerala
നെടുമങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. പഴകുറ്റി സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിയ്ക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മേലാംകോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടെ ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളച്ചു കയറി.
ഫയർഫോഴ്സ് എത്തി കിക്കർ മാറ്റി ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
കാസര്‍ഗോഡ്: സ്ഥലപരിമിതിയും ഭൗതികസാഹചര്യക്കുറവും കാരണം വീര്‍പ്പുമുട്ടിയ സര്‍ക്കാര്‍ വിദ്യാലയത്തെ നിശ്ചയദാര്‍ഢ്യവും സാമൂഹിക പങ്കാളിത്തവും കൊണ്ട് ഒന്നാമതെത്തിച്ച മുഖ്യാധ്യാപകന്‍ വിരമിക്കല്‍ സമ്മാനമായി ലഭിച്ചത് 13 ലക്ഷത്തിന്റെ മാരുതി ബ്രസ കാര്‍.
ചെമ്മനാട് വെസ്റ്റ് ഗവ. യുപി സ്കൂള്‍ മുഖ്യാധ്യാപകന്‍ പി.ടി. ബെന്നിയെയാണ് പിടിഎ കമ്മിറ്റി സമ്മാനം നല്കി ഞെട്ടിച്ചത്. 33 വര്‍ഷത്തെ സേവനത്തിനുശേഷമാണു കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയായ ബെന്നി വിരമിച്ചത്.
2019 ജൂണ്‍ ആറിനാണ് ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിലെത്തിയത്. മുന്‍പ് മറ്റു ചില വിദ്യാലയങ്ങളില്‍ പ്രവര്ത്തിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പിടിഎ ബെന്നിയെ സമീപിച്ച് സ്കൂളിലേക്കു സേവനം മാറ്റാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉള്‍പ്പെടെ 21 മാസം അദ്ദേഹം മുഖ്യാധ്യാപകന്റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെത്തന്നെ മുഖ്യാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി. ഒരു വര്‍ഷംകൊണ്ട് പടിയിറങ്ങണം എന്നു കരുതി എത്തിയതായിരുന്നു ബെന്നി. പിന്നെ എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ല.
582 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നെങ്കിലും കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികള്‍, കളിസ്ഥലം ഇല്ലാത്ത അവസ്ഥ, ഭൂരിഭാഗവും അതിഥി അധ്യാപകര്‍ തുടങ്ങിയ വലിയ ബുദ്ധിമുട്ടുകള്‍ സ്കൂളില്‍ ഉണ്ടായിരുന്നു. ആദ്യം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബെന്നി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ 10 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണ നിയമം പുലിവാലായതിനാല് രജിസ്ട്രേഷന് പോലും നടന്നില്ല. ഇതിനിടെ പിടിഎ, മദര്‍ പിടിഎ, എസ്എംസി കമ്മിറ്റികളെയും സഹപ്രവര്‍ത്തകരെയും കോര്‍ത്തിണക്കി അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടത്തിയ പരിശ്രമം ഫലം കണ്ടു.
ഇതോടെ വിദ്യാര്‍ഥികളുടെ എണ്ണം 582ല്‍ നിന്ന് 856ലെത്തി. 274 കുട്ടികള്‍ കൂടിയപ്പോള്‍ ഭൗതിക സാഹചര്യക്കുറവ് തലവേദനയായി. ഒന്‍പത് ക്ലാസുകള്‍ ചെമ്മനാട് ജമാഅത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാലു ക്ലാസുകള്‍ മറ്റൊരു മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ചെമ്മനാട് പഞ്ചായത്ത്, സര്‍വശിക്ഷാ അഭിയാന്, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്നുനിലകളായി ഉയര്‍ത്തി.
ക്ലാസുകളെല്ലാം സ്വന്തം കെട്ടിടത്തിലാക്കി. ഇപ്പോള്‍ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ ഹരിതവിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യുപി സ്കൂള്‍ ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയും മുന്‍ മന്ത്രി സി.ടി. അഹമ്മദലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേര്‍ന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിനരികെ അടുത്തിടെ 10 സെന്റ് ഭൂമി വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായിവരികയാണ്.
Kerala
തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ നടന്ന സംഭവത്തിൽ ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്.
ശനിയാഴ്ചയാണ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ 15 അടിയോളം മുന്നോട്ട് നീങ്ങിയെങ്കിലും കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
നേര്യമംഗലത്ത് നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് കുത്തുകുഴിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇടിച്ചത്. നേര്യമംഗലം സ്വദേശിയുടെതാണ് അപകടത്തില്‍പെട്ട കാര്‍.
കാറിന്റെ പിൻവശം പൂർണമായും തകര്‍ന്നു. കോതമംഗലം മുനിസിപ്പാലിറ്റിയുടെയും കവളങ്ങാട് പഞ്ചായത്തിന്റെയും അതിര്‍ത്തിയായ പ്രദേശത്തെ ഈ റോഡിന് വീതി കുറവായതിനാല്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാവാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ നർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുന്ദർ ത്യാഗിയെ, അമിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദറിന്റെ മകൻ തുഷാർ ത്യാഗി (23) യാണ് മരിച്ചത്.
ജൂൺ ഒന്നിന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ തുഷാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് തുഷാറിന്റെ ഭാര്യ ശിഖ പോലീസിൽ പരാതി നൽകുകയും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സുന്ദറും അമിതും പിടിയിലാവുകയുമായിരുന്നു.
സുന്ദറിനെ വധിക്കാൻ തുഷാർ 10 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്ന സംശയത്തെ തുടർന്ന് ഇയാൾ മകനെ കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം തുഷാറിന്റെ കാറും സുന്ദറന്റെ കാറും ഒന്നിച്ചു നിങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവും വാഹനവും വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതക കുറ്റത്തിന് കേസെടുത്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല്‍ സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല്‍ അല്‍ അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ബൈക്ക് യൂടേണ്‍ എടുക്കവെ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
National
ബംഗളൂരു: കർണാടകയിലെ ബാഗേപ്പള്ളിയിൽ കാർ ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അഞ്ജിനപ്പ (35), യാത്രക്കാരായ ഉമാദേവി (40), വിജയ (40), ലക്ഷ്മമ്മ (50), സരോജമ്മ (65) എന്നിവരാണ് മരിച്ചത്. ഗംഗാദേവി, ലക്ഷ്മിദേവി, രത്നമ്മ, അരുണമ്മ, രാജമ്മ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിക്കും കാറിനും ഇടിയിൽപ്പെട്ട് ഓട്ടോ പൂർണമായും തകർന്നു.
ഒൻപത് സ്ത്രീകളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിന് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജൗൻപൂർ സ്വദേശികളായ സരോജ് സിംഗ് (58), സംഗീത സിംഗ് ( 22), സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും തല കീഴായി മറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗുരുചരൺ സിംഗ്, ഭാര്യ പ്രതിഭ സിംഗ്, നീരജ് സിംഗ്, ഭാര്യ സവിത സിംഗ്, സമർഥ് എന്നിവർക്കാണ് പരിക്കേറ്റത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത് സിപിഎം പ്രവർത്തകർ. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകൾ പൊട്ടിച്ചു.
അസഭ്യ വർഷം നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.
നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.
International
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്. 2015 ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024 ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്.
അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു. അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്.
ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി. ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Kerala
കൊല്ലം: കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനാണ് അബിൻ കൃഷ്ണ. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തും.
സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മെയ് പതിനഞ്ചിന് രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല.
അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
NRI
ടെക്സസ്: ഹംബിളിൽ പോലീസ് ഓഫീസറാണെന്ന് വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. എൽ സാൽവദോർ സ്വദേശിയായ ജുവാൻ ക്രൂസ് ഗാർസിയ (39) ആണ് ഹംബിൾ പോലീസിന്റെ പിടിയിലായത്.
ഈസ്റ്റെക്സ് ഫ്രീവേയിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് മുൻപിലും പുറകിലും "പോലീസ്' എന്നും വശങ്ങളിൽ "ഫെഡറൽ പാസ്റ്റർ ജുവാൻ ക്രൂസ്' എന്നും എഴുതിയ ടൊയോട്ട കാംറി കാർ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ പോലീസ് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു. ഒപ്പം "ഡിറ്റക്റ്റീവ് പൊലീസ് ഓഫിസർ ന്യൂയോർക്ക്' എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയൽ രേഖയും ഇയാൾ പോലീസിന് കൈമാറി.
വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മേൽ നിലവിൽ ഇമിഗ്രേഷൻ ഹോൾഡും ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തു പല കീഴ്വഴക്കങ്ങളും മാറ്റിയെഴുതുന്ന വി.ഡി. സതീശൻ കാർ യാത്രയിലും ചരിത്രം സൃഷ്ടിക്കുന്നു. പ്രായത്തെക്കാൾ എളിമ എല്ലാറ്റിലും പുലർത്തുന്ന വി.ഡി. സതീശൻ ഇനി സഭയിൽ മാത്രമല്ല സ്റ്റേറ്റ് കാറിലും ഒന്നാമനാണ്.
ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ഡ്രൈവറുടെ വശത്ത് മുൻസീറ്റിലാണ് സതീശന്റെ യാത്ര. മുന്നിൽ മുഖ്യമന്ത്രി, പിന്നിൽ സ്റ്റാഫ് എന്നിങ്ങനെയാണ് ഇപ്പോൾ സഞ്ചാരം. സാധാരണ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ രണ്ടാമത്തെ നിര സീറ്റിലാണ് മുഖ്യമന്ത്രിമാർ ഇരിക്കുന്നത്.
കാർ ഭ്രമക്കാരനായ കരുണാകരൻ പോലും രണ്ടാം നിരയിലേ ഇരുന്നിട്ടുള്ളൂ. 36-ാം വയസിൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണി എല്ലാറ്റിലും ചെറുപ്പം കാണിച്ചെങ്കിലും കാർ യാത്രയിൽ പിമ്പൻ തന്നെയായിരുന്നു
മന്ത്രിമാരിൽ ചിലർക്കൊക്കെ കാറിന്റെ മുൻസീറ്റിൽ തന്നെ ഇരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ബി. വെല്ലിംഗ്ടൺ, ടി.എച്ച്. മുസ്തഫയും ഒക്കെ അങ്ങനെ യാത്ര ചെയ്തവരായിരുന്നു.
മുഖ്യമന്ത്രിയുടെഒന്നാം നിരയിലെ കാർ യാത്രയിൽ സുരക്ഷാ വിഭാഗത്തിനു ചില ആശങ്കകൾ ഒക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ആണ് . അവർക്ക് പെട്ടെന്ന് തന്നെ നല്ല സ്നാപ്പിനു ചിരിച്ച മുഖം റെഡി.
Kerala
തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കൂക്കട്ട്പള്ളിയിൽ അമിതവേഗത്തിലെത്തിയ കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. വിവേകാന്ദ നഗർ കമാൻ ഭാഗത്തുനിന്നും ഓൾവിൻ കേളനിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെടുകയായിരുന്നു. തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലും ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ കടയിലെ സാധനങ്ങൾക്കും കാറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ചിലർക്ക് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നിയന്ത്രണം നഷ്ടമായ കാർ ട്രക്കിൽ ഇടിച്ചുകയറി നാലുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ദേശീയപാത-9ലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഗജ്രൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഖ്യാലിപൂർ ധാലിലെ നയാര പെട്രോൾ പമ്പിന് സമീപം പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കാർ ഡ്രൈവർ റാംപൂർ നിവാസി മുഹമ്മദ് സൽമാൻ, യാത്രക്കാരായ പശ്ചിമ ബംഗാളിലെ മാൾഡ ജില്ല സ്വദേശി നസീം, ഹാരിസ്, മഷൂഖ് എന്നിവരുമാണ് മരിച്ചതെന്ന് സർക്കിൾ ഓഫീസർ അഞ്ജലി കതാരിയ പറഞ്ഞു.
മരിച്ചവരും പരിക്കേറ്റവരും വാരണാസിയിലെ മദ്രസ വിദ്യാർഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാളിലെ മാൾഡ നിവാസികളായ സുന്നത്ത്, ഹസ്നൈൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പോലീസിന്റെ കാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ മരിച്ച ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ അബ്ദുറഹ്മാൻ-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്. സഹോദരൻ: പരേതനായ അബ്ബാസ്.
മങ്ങാടൻ വാസു-കമല ദന്പതികളുടെ മകനാണ് സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു (വിദ്യാർഥി, തലശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ലെനീഷ് (ഡ്രൈവർ), ലെനിത.
സജീഷിന്റെ സംസ്ക്കാരം ഉച്ചയ്ക്ക് ഒന്നിന് വലിയ വെളിച്ചം ശാന്തി വനത്തിലും ഇസ്മയിലിന്റെ കബറടക്കം കണ്ണവം വെളുമ്പത്ത് മഖാം കബർസ്ഥാനിലും നടക്കും.
Kerala
കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ റീസോളിംഗ് കട നടത്തുന്ന ബാബു, കണ്ണവം സ്വദേശിയായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം പോലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി. പ്രസാദാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 13-ാം നമ്പര്‍ വാഹനം ആരും എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് തിരിച്ചെടുക്കും.
ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.
പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്.
ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.
വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.
തൊട്ടുപിന്നാലെ ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ചെറുവണ്ണൂരിലുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ല. തുടർന്ന് നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. സോനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
NRI
മസ്കറ്റ്: ഒമാനിൽ കാറിനുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ നാല് സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി. ബാതിന മേഖലയിലെ മുസന്നയിലെ മുലദ്ദയിൽ സംഭവം.
ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലുള്ള രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചവരില്‍ ഒരാള്‍ നിസ്വയിലും ഒരാള്‍ സുവൈഖിലും മറ്റ് രണ്ടുപേര്‍ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്.
മരിച്ചവരില്‍ രണ്ട് പേർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഭവദിവസം ഷോപ്പിംഗിനായി കാറില്‍ പുറത്തുപോയതായിരുന്നു നാലുപേരും.
മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Kerala
മുഖ്യമന്ത്രിയുടെ കറുത്ത കാറും ഒഴിവാക്കുന്നു. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പോലീസ് ഏറ്റെടുത്തു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് വെളുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാനാണ് ആലോചന.
അതേസമയം യാത്രാസുരക്ഷയുടെ കാര്യത്തിൽ സതീശന് ശൈലീമാറ്റം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയിൽ കൂടുതൽ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നൽകി.
പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമാണ് നിര്‍ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശമുണ്ട്.
എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാൽ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.
National
ബംഗളൂരു: കർണാടകയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. നല്ലേരി സ്വദേശി ശേഖർ (28) ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ശേഖർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
ശേഖർ ഇരുചക്രവാഹനത്തിൽ ദേശിയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വരി കടന്ന് അടുത്ത വരിയിലേക്ക് കടക്കാൻ നിൽക്കുന്നതിനിടെയാണ് അമിതവേഗത്തിൽ വന്ന കാർ ശേഖറിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തീപ്പൊരി ചിതറി. വാഹനം വലിച്ചുകൊണ്ട് കാർ ഏതാനും മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശേഖർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Auto
മുഖംമിനുക്കി മിഡ്-സൈസ് എസ്യുവിയിലേക്ക് സ്കോഡയുടെ ചക്രവർത്തിയായ കുഷാഖ് എത്തിയിരിക്കുകയാണ്. രൂപത്തിൽ നല്ല മാറ്റമുണ്ടെങ്കിലും മുൻഗാമിയെ പോലെ തന്നെ മികച്ച സേഫ്റ്റി, രണ്ട് പെട്രോൾ എഞ്ചിനുകൾ, ഫോറിൻ ഡിസൈൻ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഫെയ്സ്ലിഫ്റ്റ് പതിപ്പും വിപണിയിലേക്ക് എത്തുന്നത്.
സെഗ്മെന്റിലെ എതിരാളികളോട് മുട്ടാൻ കുറഞ്ഞ വിലയും കൂടുതൽ ഫീച്ചേഴ്സുമായി ക്ലാസിക് പ്ലസ് എന്ന പുതിയ ബേസ് വേരിയന്റും അവതരിപ്പിച്ചു. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്പോർട്ട്ലെെൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നിങ്ങനെ അഞ്ചോളം വേരിയന്റുകളിലാണ് പുതിയ സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തുന്നത്.
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ലുക്ക് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുരികങ്ങൾക്ക് സമാനമായ ഡിആർഎല്ലുകളുള്ള സ്ലിം എൽഇഡി ഹെഡ്ലൈറ്റുകളും ഗ്രില്ലിൽ ഒരു സെഗ്മെന്റഡ് ലൈറ്റ് ബാറും ചേർന്ന എൽ-ആകൃതിയിലുള്ള ലൈറ്റ് സിഗ്നേച്ചറുകളും കൊഡിയാക്കിൽ നിന്ന് കടമെടുത്ത ഒരു വിശദാംശവും ചേർന്നതാണ് മുൻവശത്തെ മനോഹരമാക്കുന്നത്.
ബമ്പർ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതിനാൽ അവിടെയും മാറ്റങ്ങൾ പ്രകടമാണ്. കുഷാഖിന്റെ കൂടുതൽ സ്പോർട്ടിയറായ മോണ്ടി കാർലോ ക്രോം ഘടകങ്ങളെ ഗ്ലോസ്-ബ്ലാക്ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.
രണ്ട് ചുവന്ന ഗ്രിൽ സ്ട്രൈപ്പുകൾ ചേർത്ത് സംഭവം കൂടുതൽ കളറാക്കാനും കമ്പനിക്കായിട്ടുണ്ട്. വേരിയന്റിനെ ആശ്രയിച്ച് പുതിയ 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡയുടെ മിഡ്-സൈസ് എസ്യുവി കളത്തിലിറങ്ങുന്നത്.
പിന്നിൽ "സ്കോഡ' എഴുത്തുള്ള ഇലുമിനേറ്റഡ് അക്ഷരങ്ങളും സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറിലൂടെയുമാണ് കുഷാഖിലേക്ക് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും സ്കോഡ ചേർത്തിട്ടുണ്ട്. അങ്ങനെ എക്സ്റ്റീരിയർ കണ്ടാൽ ആരായാലും മോഹിക്കുന്ന തരത്തിൽ വാഹനത്തെ ഒരുക്കുന്നതിൽ ചെക്ക് ബ്രാൻഡ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.
സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയറിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് കറുപ്പും ബീജ് നിറത്തിലുള്ള തീമുമാണ് ലഭിക്കുന്നത്. അതേസമയം മോണ്ടി കാർലോയ്ക്ക് ഡാർക്ക് റെഡ് നിറത്തിലുള്ള സ്കീമാണ് ലഭിക്കുക.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകളാലും കുഷാഖ് സമ്പന്നമാണ്.
പിൻസീറ്റ് മസാജ് ഫംഗ്ഷൻ, 6-വേ വെന്റിലേറ്റഡ് പവർ ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇതിലുണ്ട്.
വാർത്തകൾ, തത്സമയ വിവരങ്ങൾ, കാറിനുള്ളിലെ പ്രവർത്തനങ്ങളുടെ ഹാൻഡ്സ്-ഫ്രീ നിയന്ത്രണം എന്നിവയ്ക്കായി സ്കോഡ ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്റിനെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.
പുതിയ കുഷാഖിന്റെ ബൂട്ട് സ്പേസ് 491 ലിറ്ററാണെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. അതായത് മുമ്പത്തേക്കാൾ 106 ലിറ്റർ കൂടുതലാണെന്ന് ചുരുക്കം. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്സി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഐസോഫിക്സ് മൗണ്ടുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയാണ് സുരക്ഷാ സവിശേഷതകൾ.
മുൻ മോഡലിനെ പോലെ തന്നെ ഫെെവ് സ്റ്റാർ ഗ്ലോബൽ എൻസിഎപി സേഫ്റ്റി റേറ്റിംഗ് സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് നിലനിർത്തുന്നുണ്ടെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്സ്മിഷന് ഓപ്ഷനില്‍ മാറ്റമുണ്ട്.
ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുകള്‍ക്ക് പുറമെ പുതിയ എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കൂടി എസ്യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ മാനുവൽ 19.66 കിലോമീറ്റർ മൈലേജും ഇതേ എഞ്ചിൻ എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലിറ്ററിന് 19.09 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ ഏഴ് സ്പീഡ് ഡിസിടി 18.72 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.
National
ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കകിരയിലായിരുന്നു അപകടം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മണാലിയിൽ നിന്ന് ഡൽഹൗസിയിലേക്ക് 10 പേരുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശികളായ ലളിത് ഭായ് ഫട്നാനി, ഭാര്യ മംമ്ത, പ്രിയങ്ക് കനയ്യ ലാൽ, ഭാര്യ കാജൽ, മകൻ ദിയാൻഷ്, മണ്ടിയിലെ ജോഗീന്ദർനഗർ സബ്ഡിവിഷനിൽ താമസിക്കുന്ന ഡ്രൈവർ ജസ്വന്ത് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം തെറ്റിയ കാർ ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ഹൈദരാബാദ്: വാഹനാപകടത്തിൽ തെലുങ്ക് നടൻ കെ. ഭരത്കാന്ത് (31) മരിച്ചു. ആദിബട്ലയ്ക്കടുത്ത് ഔട്ടർ റിംഗ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്.
കൂടെയുണ്ടായിരന്ന ജി. സായ് ത്രിലോക് (31) എന്നയാളും മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.
ഭരത് കാന്ത് ആണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറി. കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നറിന്റെ പിൻഭാഗത്തെ ചക്രങ്ങൾ വേർപ്പെട്ടുപോയി.
ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടനും സാമൂഹികമാധ്യമതാരവുമാണ് ഭരത് കാന്ത്. ടെനന്റ്, ഗ്രാമം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഹയബൂസ ബൈക്ക് കാറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ മഹബൂബ് നഗർ മേഖലയിലെ പാലകൊണ്ട ബൈപാസ് റോഡിലാണ് സംഭവം.
രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടസമയം ബൈക്ക് 140 കിലോ മീറ്റർ വേഗതയിലായിരുന്നു. ആർഷിയ ബീഗം (30), ഉജേപ (ഏഴ്), അമർ (രണ്ട്) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിച്ചു. യാക്കൂബ് അഫ്സൽ (25) ആണ് മരിച്ച ഒരു ബൈക്ക് യാത്രികൻ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
വെഞ്ഞാറമൂട്: എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിനെ (18) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ഡോക്ടർമാർ സഞ്ചരിക്കുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്.
National
ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കരവാൾ നഗർ സ്വദേശികളായ രോഹിത് (31), ഹേമന്ത് (33) എന്നിവരാണ് മരിച്ചത്. ഇരുവരും ഐപിഎൽ കണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ ഹിമാൻഷു (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഭജൻപുര മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഹിമാൻഷുനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കവടിയാറിൽ ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബിപി കൂടി തനിക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് മോഹൻ മൊഴി നല്‍കിയത്.
വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധുവായ പാലക്കാട് സ്വദേശി നൗഷിജ (24) മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: ചുള്ളിമാനൂർ ടോൾ ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ഓടെയാണ് അപകടം നടന്നത്.
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ കരിങ്കട റോഡിൽ നിന്ന് അമിതവേഗതയിൽ എത്തിയ കാർ നെടുമങ്ങാട് ഭാഗത്ത് നിന്ന് ചുള്ളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.
രണ്ടു കാറുകളിലുമായി സഞ്ചരിച്ച യാത്രക്കാർക്ക് സാരമായി പരിക്കേൽക്കുകയും ഇതിനിടയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരന് നിസാരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.
NRI
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ ലൈപ്സിഗ് നഗര മധ്യത്തിൽ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറി രണ്ടു പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 77 വയസുള്ള പുരുഷനും 63 വയസുള്ള സ്ത്രീയുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.45ഓടെയാണ് സംഭവം. കെ. ജെഫ്രി (33) എന്നയാൾ ഓടിച്ച കാർ കാൽനടയാത്രക്കാർ മാത്രം സഞ്ചരിക്കുന്ന തിരക്കേറിയ തെരുവിലേക്ക് 80 കിലോമീറ്റർ വേഗതയിൽ ഇടിച്ച് കയറുകയായിരുന്നു.
ലൈപ്സിഗ് സ്വദേശിയായ കെ. ജെഫ്രി എന്നയാളെ പോലീസ് സ്ഥലത്തുതന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ഒരു ഹൗസ് ടെക്നീഷ്യനും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
സംഭവത്തിന് തലേദിവസം ഇയാൾ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നതായും എന്നാൽ അവിടെയുള്ള മറ്റ് രോഗികളോട് മോശമായി പെരുമാറിയതിനെത്തുടർന്ന് ഇയാളെ അവിടെനിന്നും നിർബന്ധപൂർവം പുറത്താക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുണ്ട്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ ജയിലിൽ അടയ്ക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാൽ ഇയാളെ ഇപ്പോൾ സക്സൺ സ്റ്റേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് കൊലപാതകങ്ങൾക്കും വധശ്രമത്തിനുമാണ് പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് ഇന്നും പോലീസ് തെളിവെടുപ്പ് തുടരുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു (47) ആണ് മരിച്ചത്.
ബാലരാമപുരം ഉച്ചക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേയ്ക്ക് പോയ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു.
നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായിരുന്നു മധു. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.
Kerala
തിരുവനന്തപുരം: ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്.
വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ ആയിരുന്നു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.
Kerala
കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിച്ചിരുന്ന ദിനു അദ്നാന്, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്ലാല്‍ റോഷന് എന്നിവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാറുകളുടെ രജിസ്ട്രേഷന് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. നാല് പേരോടും എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ഒരു മാസം മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം നടത്താനും നിര്‍ദേശിച്ചു.
കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ എം. പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്.
കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു ഇവരുടെ യാത്ര. ഇതുവഴി വന്ന മറ്റുവാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയതുമില്ല. റീല്‍സ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഉപയോഗിച്ചത്. ഒമ്പത് കാറുകളില്‍ നാലെണ്ണമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
National
റാഞ്ചി: ജാർഖണ്ഡിലെ ഗിരിദിഹിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ബംഗാലി ഹാദി (70), കുങ്കുമ് കുമാരി (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. ഏഴ് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.
ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.
PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
National
ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോർപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. ബുധനാഴ്ച രാത്രി മൗജ്പൂരിന് സമീപമാണ് അപകടം നടന്നത്.
വൈഷ്ണോ ദേവി തീർഥാടനം കഴിഞ്ഞ് മടങ്ങിയവരായിരുന്നു അപകടത്തിൽപ്പെട്ടത്. പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ എന്നയാൾ തീപിടിത്തത്തിനിടെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.