ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.