ഭുവനേശ്വവർ: ഒഡീഷയിലെ ഭുവനേശ്വറിൽ അമിതവേഗത്തിലെത്തിയ കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ജെയ്റോം എക്ക, സന്തോഷ് ബെഹ്റ, ലക്ഷ്മിധർ ടുഡു എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അനിൽ കുമാർ ഗൗഡ (30) പോലീസിൽ കീഴടങ്ങി.
റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജെയ്റോമും സന്തോഷും തിങ്കളാഴ്ച രാത്രിയും ലക്ഷ്മിധർ ചൊവ്വാഴ്ച രാവിലെയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അനിലിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ അപകടത്തിന് മുമ്പ് ചുമയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും കഠിനമായ ചുമ അനുഭവപ്പെട്ടിരുന്നുവെന്നും അനിൽ പറഞ്ഞു. പെട്ടെന്നുള്ള ചുമ കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായണ്.
Tags : kill injure car vehicle