മുംബൈ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും സംഘവും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.
സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ഒരു മൗലവിയെ കണ്ടെത്താനായി പോലീസ് സംഘം നിലവിൽ മധ്യപ്രദേശിലേക്ക് തിരിച്ചു.
അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
പിന്നീട് യുവതിയെ നിർബന്ധപൂർവം മന്ത്രവാദ ക്രിയകൾക്ക് വിധേയയാക്കുകയും, ഒരു മൗലവിയുടെ സാന്നിധ്യത്തിൽ മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2025 ഫെബ്രുവരി എട്ടിന് ഒരു ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രതിയായ അയാസ്, 24കാരിയായ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനിയം നൽകിയത്. യുവതി ബോധരഹിതയായ സമയത്ത് പ്രതി ഇവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി തന്നെ നിരന്തരം ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി യുവതി പരാതിയിൽ പറയുന്നു. ഭീഷണിയെത്തുടർന്ന് പലപ്പോഴായി നാല് ലക്ഷത്തോളം രൂപ പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. ഭർത്താവിന്റെ പദവിയും കുടുംബജീവിതവും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഈ ക്രൂരതകളെല്ലാം ചെയ്തത്.
ഈ കേസിൽ നിലവിൽ പുറത്തുവന്ന ഒരു വീഡിയോ പ്രതികൾക്കെതിരെയുള്ള ഏറ്റവും നിർണായകമായ തെളിവായി മാറിയിരിക്കുകയാണ്. വീഡിയോയിൽ, യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കാൻ പ്രതിയായ അയാസ് മദാരെയോട് കെഞ്ചുന്നതായി കാണാം.
അയാസ് യുവതിയുടെ കൈകളിൽ ബലമായി പിടിച്ചുവച്ച് മതപരമായ ശ്ലോകങ്ങൾ ഉച്ചരിക്കുകയും അവളുടെ മേൽ ആവർത്തിച്ച് ഊതുകയും ചെയ്യുമ്പോൾ, എന്നെ വിടൂ എന്ന് യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ മന്ത്രവാദ ക്രിയകൾക്ക് ശേഷം താൻ ഔദ്യോഗികമായി മതം മാറ്റപ്പെട്ടു എന്ന് പ്രതികൾ പ്രഖ്യാപിച്ചതായി യുവതി ആരോപിക്കുന്നു. ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനവും മന്ത്രവാദ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവ് പോലീസിനെ ഏറെ സഹായിക്കും.
പ്രതിയായ അയാസ് മദാരെ പലപ്പോഴും ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ദ്രാവകങ്ങൾ കൊണ്ടുവരികയും അത് കുടിക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇത് കുടിച്ചതിന് ശേഷം ഇയാൾ ഉർദുവിൽ എന്തൊക്കെയോ മന്ത്രിക്കുകയും യുവതിയുടെ മുഖത്തേക്ക് ഊതുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഹിപ്നോട്ടിസവും മന്ത്രവാദവുമാണ് എന്ന് അവകാശപ്പെട്ടായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചിരുന്നത്.
മേയ് 31ന് അയാസ് മദാരെയും ഇയാളുടെ കൂട്ടാളിയും ചേർന്ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കേസിൽ മൂന്നാം പ്രതിയായ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്നയാൾ രംഗപ്രവേശം ചെയ്യുന്നത്.
അവിടെ വച്ച് മൗലാന പ്രത്യേക മതപരമായ ചടങ്ങുകൾ നടത്തുകയും യുവതിയെ നിർബന്ധിച്ച് "ഖബൂൽ ഹേ' എന്ന് പറയിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഒളിവിൽ പോയ മൗലാനയെ കണ്ടെത്താൻ നാഗ്പൂർ പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചത്.
തന്റെ പൂർണമായ സമ്മതമില്ലാതെ, നിർബന്ധിതമായാണ് ഈ ചടങ്ങുകളെല്ലാം നടത്തിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ചടങ്ങുകൾക്ക് ശേഷം, യുവതി ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും അയാസുമായുള്ള അവരുടെ വിവാഹം കഴിഞ്ഞുവെന്നും മൗലാന പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് മാംസം കഴിപ്പിക്കുകയും കൽമ ചൊല്ലിക്കുകയും ചെയ്തു.
ഇതിനുശേഷം പ്രതികൾ യുവതിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് അയാസ് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ യുവതിയുടെ വീട്ടിൽ നിരന്തരം അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിക്കുന്നത് തുടർന്നതായും യുവതി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.
പ്രതികൾക്കെതിരെ ബലാത്സംഗം, നിരന്തരമായ ലൈംഗീക പീഡനം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, മഹാരാഷ്ട്രയിലെ കർശനമായ മന്ത്രവാദ വിരുദ്ധ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
Tags : IAF Official Wife Rape Conversion Arrest