കോൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മലയാളിയായ സന്ദീപ് നായർ ആണെന്ന രീതിയിൽ ആദ്യം വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും, ഇയാൾ മംഗളുരു സ്വദേശി സന്ദീപ് നായിക്ക് (30) ആണെന്ന് കണ്ടെത്തി. ബംഗാൾ പോലീസ് മംഗളുരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിൽ സംഭവം നടക്കുന്നത്.
സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഇയാൾ കുൽത്തലിയിൽ എത്തിയത്. എന്നാൽ പ്രാദേശിക ഭാഷ അറിയാത്തതിനാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇത് ആൾക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രൂരമായ ഈ ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പ്രതികൾക്കെതിരെ ശക്തമായ അന്വേഷണവുമായി ബംഗാൾ പോലീസ് മുന്നോട്ട് പോവുകയാണ്.
Tags : kill Mangalore mob attack