തിരുവനന്തപുരം: വർണബലൂണുകൾകൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസുകൾ യാത്രക്കാരായ വനിതകളെ വരവേറ്റു. മധുരസ്മിതവു മായി എത്തിയ വനിതാ കണ്ടക്ടറും ഡ്രൈവറും വളരെപ്പെട്ടന്ന് അവരിലൊരാളായി മാറി.
പാട്ടുപാടിയും കൂട്ടുകൂടിയും പുറപ്പെടാനൊരുങ്ങി നിൽക്കേ ആർപ്പുവിളികളും ആരവങ്ങളുമായി ആണ്കൂട്ടം അവർക്കു റ്റാറ്റാ പറഞ്ഞപ്പോൾ, വനിതകളുടെ "പുതുയുഗ’ യാത്രയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡബിൾ ബെല്ലടിച്ചു...പിന്നാലെ "പ്രിയദർശിനി’യെന്നു പേരിട്ട ആ ബസ് തലസ്ഥാനത്തിന്റെ നിരത്തുകളിലൂടെ ചരിത്രത്തിലേക്കു ചീറിപ്പാഞ്ഞു.
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യാത്രക്കാർ ആഘോഷപൂർവമാണ് കൊണ്ടാടിയത്. ഇന്നലെ രാവിലെ 9.35നാണ് തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനു മുന്നിൽനിന്ന് ഉദ്ഘാടന ബസ് പുറപ്പെട്ടത്.
പെരുമാതുറ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വി.ജി. ജയകുമാരിയും ഉദ്ഘാടന ബസിന്റെ സാരഥികളായപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി കെ.എ. തുളസിയും സെക്രട്ടേറിയറ്റ് ജീവനക്കാരും യാത്രക്കാരായി.
തന്പാനൂരിൽനിന്നു സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കുള്ള "പ്രിയദർശിനി ബസിന്റെ' സ്വതന്ത്ര സഞ്ചാരം വീക്ഷിക്കാൻ റോഡരികിൽ നിരവധി പേർ കാത്തുനിന്നിരുന്നു. ബസിന്റെ ആറാം നന്പർ സീറ്റിലിരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും തൊട്ടടുത്ത സീറ്റിലിരുന്ന് ഗതാഗതമന്ത്രിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
പിന്നെ മറ്റൊരു വാഹനത്തെ മറികടക്കാൻ അതിവേഗം നീങ്ങുന്നതിനിടയിൽ ബസിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സഞ്ചരിച്ച യുവാവിനോട് “ശ്രദ്ധിച്ചു പോകൂ” എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം. 15 മിനിറ്റ് സഞ്ചരിച്ച് ബസ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലൂടെ അകത്തേക്കു കയറി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനു മുന്നിൽ നിർത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമിറങ്ങി. ബസ് ദർബാർ ഹാളിനു മുന്നിൽ ജീവനക്കാരെ ഇറക്കിയശേഷം ഉദ്ഘാടനയാത്ര അവസാനിപ്പിച്ചു.
Tags : VD Satheesan double bell Puthu Yuga Yatra Priyadarshini