വാഷിംഗ്ടൺ ഡിസി: ലോകത്തെയാകെ പ്രതിസന്ധിയിലാക്കി തുടർന്നുവന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകുന്നു.
സമാധാനക്കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് എന്നിവർ ഞായറാഴ്ച വെർച്വലായി ഒപ്പിട്ടതായി യുഎസ് വൃത്തങ്ങൾ ഇന്നലെ രാത്രി അറിയിച്ചു.
കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. കരാറിലെ വ്യവസ്ഥകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കരാർ സംബന്ധിച്ച വിവരം അമേരിക്കൻ സമയം ഞായറാഴ്ച രാത്രി എട്ടോടെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പുറത്തുവിട്ട മറ്റൊരു സന്ദേശത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി അറിയിച്ചു.
ഇന്ത്യൻ എണ്ണക്കപ്പലാണ് ആദ്യം ഹോർമുസ് കടന്നതെന്ന് റിപ്പോർട്ടുണ്ട്. യുഎസ് ഉപരോധവും എല്ലാ മുന്നണികളിലെയും യുദ്ധവും സമാധാനക്കരാറിലൂടെ അവസാനിച്ചതായി ഇറാൻ വ്യക്തമാക്കി. അതേസമയം, കരാറിലെ വ്യവസ്ഥകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.
ഹോർമുസിൽ കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാൻ അറിയിച്ചപ്പോൾ കപ്പൽയാത്ര സൗജന്യമായിരിക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ അറിയിച്ചത്.
വെള്ളിയാഴ്ച കരാറിൽ ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറേനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈനിക ഉപദേശകസമിതി അറിയിച്ചു.
അതേസമയം, തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലെന്ന് ആവർത്തിച്ച ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രേലി സൈന്യം തെക്കൻ ലബനനിൽ തുടരുമെന്നും വ്യക്തമാക്കി.
ഞായറാഴ്ച ലബനനിൽനിന്ന് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേരേ ആക്രമണം നടത്തിയതോടെ ഇസ്രയേൽ ഇന്നലെ പുലർച്ചെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ശക്തമായ ആക്രമണം നടത്തി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം 108-ാം ദിവസമാണ് അവസാനിക്കുന്നത്.
സമാധാനക്കരാറിന്റെ അന്തിമ രൂപരേഖ തയാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഈയാഴ്ച നടക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനികമേധാവി അസിം മുനീറിന്റെയും മധ്യസ്ഥതയിൽ രണ്ടു മാസമായി തുടരുന്ന ചർച്ചകളാണ് ഒടുവിൽ വിജയത്തിലെത്തുന്നത്. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ ഖത്തർ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളും നിർണായക പങ്ക് വഹിച്ചു.
ഏകദേശം 7,500നും 10,000ത്തിനും ഇടയിൽ ആളുകളാണ് മൂന്നു മാസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഇറാനിലും ലബനനിലുമാണ്. 13 അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടമായി.
Tags : US Iran military action Agreement