പ്രതീകാത്മക ചിത്രം
ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.