ബ്രിട്നി ക്ലാർക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ഓർലാൻഡോ സ്വദേശിനി ബ്രിട്നി ക്ലാർക്ക് (33) ആണ് നദിയിൽ വച്ച് മുതലയുടെ ആക്രമണത്തിൽ രക്തം വാർന്ന് മരിച്ചത്. ബ്രിട്നിയും കാമുകനും ഉറ്റസുഹൃത്തും വിനോദയാത്രയ്ക്കായാണ് ഫ്ലോറിഡയിൽ എത്തിയത്.
അമേരിക്കയിൽ ഉഷ്ണ തരംഗം ശക്തമാവുന്നതിനിടെയാണ് ബ്രിട്നിയും കാമുകനും ഉറ്റസുഹൃത്തും ഒർലാൻഡോയ്ക്ക് വടക്കുള്ള സെമിനോൾ കൗണ്ടിയിലെ ഇക്കോൺലോക്ക്ഹാച്ചി നദിയിൽ നീന്താനിറങ്ങിയത്. ലിറ്റിൽ ബിഗ് എക്കോ സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെക്കിംഗിനിടെ ചൂടിൽ നിന്ന് ആശ്വാസം തേടിയാണ് ഇവർ നദിയിൽ ഇറങ്ങിയത്. വെറും മൂന്ന് അടി മാത്രം താഴ്ചയുള്ള ഭാഗത്തായിരുന്നു ഇവർ നീന്തിക്കൊണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ഇവർക്ക് നേരെ മുതലയുടെ ആക്രമണം ഉണ്ടായത്. കാമുകനും ഉറ്റസുഹൃത്തും കരയിലേക്ക് നീന്തിയെത്തിയെങ്കിലും ബ്രിട്നി മുതലയുടെ വായിൽ അകപ്പെടുകയായിരുന്നു. ബ്രിട്നിയുടെ കൈകൾ രണ്ടും കടിച്ചെടുത്ത മുതല നദിയിലേക്ക് അതിവേഗം നീങ്ങി.
വിവരം അറിഞ്ഞ് രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തി ബ്രിട്നിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഒരു കൈ പൂർണമായും മുതല കടിച്ചെടുത്തു. രണ്ടാമത്തെ കൈ ആക്രമണത്തിൽ അറ്റുവീഴാവുന്ന അവസ്ഥയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഉണ്ടാവുന്ന മാരകമായ മൂന്നാമത്തെ മുതല ആക്രമണമാണ് ഇത്.
Tags :