ഡർബൻ: ദക്ഷിണാഫ്രിക്കയിൽ ഇന്നലെ നടന്ന കുടിയേറ്റവിരുദ്ധ റാലികൾ രാജ്യത്തെ നിശ്ചലമാക്കി. അക്രമം ഭയന്ന് വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ തുറന്നില്ല. തൊഴിലാളികൾ, പ്രത്യേകിച്ച് കുടിയേറ്റക്കാർ ജോലിക്കെത്തിയില്ല.
തൊഴിൽ തേടി ദക്ഷിണാഫ്രിക്കയിലെത്തിയ ഇതര ആഫ്രിക്കൻ രാജ്യക്കാരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ഏപ്രിലിൽ ആരംഭിച്ചതാണ്. അനധികൃത കുടിയേറ്റക്കാർ രാജ്യം വിടണം എന്ന അന്ത്യശാസനത്തോടെയായിരുന്നു ഇന്നലെറാലികൾ. ‘മാർച്ച് ആൻഡ് മാർച്ച്’ എന്ന സംഘടനയാണു പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നത്. അക്രമവും തൊഴിലില്ലായ്മയും വർധിക്കാൻ കാരണം കുടിയേറ്റക്കാരാണെന്ന് ഇവർ ആരോപിക്കുന്നു.
ഇന്നലെ ജൊഹന്നാസ്ബർഗ്, ഡർബൻ തുടങ്ങിയ നഗരങ്ങളിൽ വടികളും മറ്റ് ആയുധങ്ങളുമായിട്ടാണു പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. അക്രമം ഉണ്ടാകാതിരിക്കാൻ ആയിരക്കണക്കിനു പോലീസിനെ വിന്യസിച്ചുവെന്നും സൈന്യം തയാറായി നിൽപ്പുണ്ടെന്നുമാണു സർക്കാർ അറിയിച്ചത്.
മൂന്നു മാസമായി നടക്കുന്ന പ്രതിഷേധത്തിൽ ഇതുവരെ അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമാനുസൃത കുടിയേറ്റക്കാരും ആക്രമിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാരുടെ ഭവനങ്ങളും ബിസിനസ് സ്ഥാപനങ്ങളും വൻതോതിൽ ആക്രമിക്കപ്പെട്ടു.