മട്ടന്നൂർ: പട്ടാന്നൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകന്റെ പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. പട്ടാന്നൂർ യുപി സ്കൂൾ അധ്യാപകനായ ചാലോട് കൊളോളം സ്വദേശി കെ. വിപിനെതിരേയാണു കേസെടുത്തത്. കൈ കൊണ്ട് മുതുകിൽ മർദിച്ചെന്നാണു പരാതി.
കഴിഞ്ഞ 16നായിരുന്നു സംഭവം. അധ്യാപകൻ ബോർഡിലെഴുതിയതു പകർത്തി എഴുതാൻ വൈകിയതിനു മർദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പുറംവേദനയെത്തുടർന്നു വിദ്യാർഥി ഇരിക്കൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ പുറത്ത് ചതവും നീർക്കെട്ടുമുള്ളതായി എക്സ്റേയിൽ കണ്ടെത്തി. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിലറിയിച്ചത്.
വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തശേഷമാണ് അധ്യാപകന്റെ പേരിൽ കേസെടുത്തത്. അധ്യാപകനെതിരേ അച്ചടക്ക നടപടിക്കുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. സ്കൂൾ പിടിഎ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. എഇഒ ഓഫീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Tags :